ക്ഷേത്രത്തിൽനിന്നു മൂന്നരപവൻ സ്വർണവും 40,000 രൂപയും കവർന്നു
1565122
Thursday, June 5, 2025 7:23 AM IST
പിലിക്കോട്: മേൽമട്ടലായി ശിവക്ഷേത്രത്തിൽ ഓഫീസിന്റെ പൂട്ട് തകർത്ത് മൂന്നരപവൻ സ്വർണവും വെള്ളിയും രൂപങ്ങളും 40,000 ത്തോളം രൂപയും കവർന്നു. ക്ഷേത്രത്തിന്റെ പ്രധാന കവാടത്തിലെ ഭണ്ഡാരത്തിന്റെ പൂട്ട് തകർത്തും പണം കൊണ്ടുപോയി.
ഇന്നലെ പുലർച്ചെ ക്ഷേത്ര ജീവനക്കാർ എത്തിയപ്പോഴാണ് ഓഫീസിൽ കള്ളൻ കയറിയത് പുറംലോകമറിയുന്നത്. ഓഫീസിന്റെ വാതിലിലെ ഓടാമ്പൽ ഒടിച്ചാണ് വാതിൽ തുറന്നത്. കടലാസുകൾ വലിച്ചു വാരിയിടുകയും നിരീക്ഷണ കാമറ തിരിച്ചു വയ്ക്കുകയും ചെയ്ത കള്ളൻ ഡിവിആറിന്റെ കേബിളുകൾ വലിച്ചിളക്കിയാണ് കവർച്ച നടത്തിയത്.
വഴിപാടായി ലഭിച്ച സ്വർണവും വിഗ്രഹത്തിൽ ചാർത്താൻ നിർമിച്ച രൂപങ്ങളും ഉൾപ്പെടെ മൂന്നര പവൻ സ്വർണവും വെള്ളി രൂപങ്ങളും 40,000 രൂപയുമുൾപ്പെടെ ഓഫീസിലെ അലമാര തകർത്താണ് കവർന്നത്. ക്ഷേത്ര നടയിലെ കിഴക്കേ ഭണ്ഡാരം തകർത്ത് അതിനകത്തെ പണവും കവർന്നു.
ചന്തേര ഇൻസ്പെക്ടർ കെ. പ്രശാന്തിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു. മഴതുടങ്ങുമ്പോഴേക്കും പിലിക്കോടിന്റെ വിവിധ ഭാഗങ്ങളിൽ കള്ളൻമാർ വിലസുകയാണ്. കഴിഞ്ഞ ദിവസമാണ് ചന്തേരയിലെ പ്രവാസി കെ.സിദ്ദിഖ് ഹാജിയുടെ വീട്ടിൽ നിന്നും 22 പവൻ കവർച്ച നടത്തിയത്. വീട്ടുകാർ പുറത്തു പോയി ആറു മണിക്കൂറിനുള്ളിലാണ് വീടിന്റെ വാതിൽ തകർത്ത് സ്വർണാഭരണങ്ങൾ കവർന്നത്.