ജില്ലയിൽ സർക്കാർ ഡോക്ടർമാരുടെ 36 ഒഴിവുകളിൽ പിഎസ്സി നിയമനം
1565236
Friday, June 6, 2025 2:11 AM IST
കാഞ്ഞങ്ങാട്: ജില്ലയിൽ സർക്കാർ ഡോക്ടർമാരുടെ 36 ഒഴിവുകളിൽ പി എസ് സി നിയമന ഉത്തരവ് നല്കി. ഈ മാസം 16 നകം ജില്ലയിലെത്തി ജോലിയിൽ പ്രവേശിക്കാനാണ് പുതിയ ഡോക്ടർമാർക്ക് ഉത്തരവ് നല്കിയിരിക്കുന്നത്. ഇവർ എത്തുന്നതോടെ ജില്ലയിൽ നിന്ന് സ്ഥലംമാറ്റം ലഭിച്ച 10 ഡോക്ടർമാർക്ക് വിടുതൽ ലഭിക്കും.
എന്നാൽ പിഎസ്സി നിയമനം ലഭിച്ചവരിൽ എത്രപേർ ജില്ലയിൽ എത്തുമെന്ന കാര്യത്തിൽ സംശയം നിലനിൽക്കുകയാണ്. കഴിഞ്ഞ വർഷം ആകെ 227 ഡോക്ടർമാർക്ക് ജില്ലയിൽ പി എസ് സി നിയമനം നല്കിയിരുന്നെങ്കിലും അതിൽ പകുതിപ്പേർ പോലും ജോലിയിൽ പ്രവേശിക്കാനെത്തിയിരുന്നില്ല. എത്തിയവരിൽ തന്നെ 90 ശതമാനവും ഉപരിപഠനത്തിന്റെയും മറ്റും പേരിൽ അവധിയെടുത്ത് തിരികെ പോവുകയായിരുന്നു.
ഡോക്ടർമാരുടെ ഉപരിപഠന ആവശ്യത്തിനായുള്ള അവധികൾ നിയമപ്രകാരം നിഷേധിക്കാനാവാത്തതിനാൽ ഇക്കാര്യത്തിൽ ആരോഗ്യവകുപ്പും നിസ്സഹായമാണ്.
പുതുതായെത്തുന്ന ഡോക്ടർമാരിൽ പകുതിപ്പേരെങ്കിലും ജോലിയിൽ തുടർന്നാൽ കാഞ്ഞങ്ങാട് ഗവ. സ്ത്രീകളുടെയും കുട്ടികളുടെയും ആശുപത്രിയിലും പൂടംകല്ല്, മംഗൽപാടി താലൂക്ക് ആശുപത്രികളിലും അത്യാഹിതവിഭാഗവും രാത്രികാല ചികിത്സയും തുടരാൻ കഴിയുമെന്നാണ് പ്രതീക്ഷ.
ഡോക്ടർമാരുടെ കുറവ് മൂലം ഈ സേവനങ്ങൾ നിർത്തലാക്കാൻ നേരത്തേ തീരുമാനിച്ചിരുന്നു. ജില്ലാ-ജനറൽ ആശുപത്രികളിലും വിവിധ കുടുംബാരോഗ്യകേന്ദ്രങ്ങളിലും നിലവിലുള്ള ഒഴിവുകളിലേക്കും പുതിയ ഡോക്ടർമാരെ നിയോഗിച്ചിട്ടുണ്ട്.
ആരോഗ്യവകുപ്പിന്റെ കണക്ക് പ്രകാരം ജില്ലയിലാകെ സർക്കാർ ഡോക്ടർമാരുടെ 86 ഒഴിവകളാണ് ഉണ്ടായിരുന്നത്. 12 പേർ കൂടി കഴിഞ്ഞ ദിവസങ്ങളിൽ സ്ഥലംമാറിപ്പോയി. 10 പേർ സ്ഥലംമാറ്റ ഉത്തരവ് കിട്ടിയിട്ടും പകരം സംവിധാനമാകാത്തതിനാൽ തത്കാലം തുടരുകയാണ്.
ഇവരും കൂടി പോയിക്കഴിഞ്ഞാൽ ആകെ ഒഴിവുകളുടെ എണ്ണം 108 ആകും. ഇത്രയും ഒഴിവുകളിലേക്കാണ് ഇപ്പോൾ 36 പേരെ മാത്രം നിയമിച്ചിരിക്കുന്നത്. 22 ഒഴിവുകളിൽ അടുത്തിടെ താത്കാലിക നിയമനവും നടത്തിയിട്ടുണ്ട്.
ഇത്രയുമായിട്ടും ആകെ ഒഴിവുകളുടെ പകുതിയോടടുത്ത് മാത്രമാണ് നികത്തപ്പെട്ടിരിക്കുന്നത്.
ഇതിൽതന്നെ എത്രപേർ ജോലിയിൽ തുടരുമെന്നതിനെ ആശ്രയിച്ചായിരിക്കും ജില്ലയിലെ ആരോഗ്യമേഖലയ്ക്ക് ആശ്വസിക്കാനാവുക.