കൊല്ലം: ഈസ്റ്റർ തിരക്ക് പ്രമാണിച്ച് താംബരം - കൊച്ചുവേളി - താംബരം റൂട്ടിൽ ഓരോ സൂപ്പർ ഫാസ്റ്റ് സ്പെഷൽ ട്രെയിൻ ഓടിക്കാൻ ദക്ഷിണ റെയിൽവേ തീരുമാനിച്ചു.
06043 താംബരം - കൊച്ചുവേളി സർവീസ് 31 - ന് ഉച്ചകഴിഞ്ഞ് 2.15 ന് താംബരത്ത് നിന്ന് പുറപ്പെട്ട് ഏപ്രിൽ ഒന്നിന് രാവിലെ 11.30 ന് കൊച്ചുവേളിയിൽ എത്തും. 06044 കൊച്ചുവേളി - താംബരം എക്സ്പ്രസ് ഏപ്രിൽ ഒന്നിന് ഉച്ചകഴിഞ്ഞ് 2.30 ന് കൊച്ചുവേളിയിൽ നിന്ന് പുറപ്പെട്ട് രണ്ടിന് രാവിലെ 10.55 ന് താംബരത്ത് എത്തും. പാലക്കാട്, ഒറ്റപ്പാലം, തൃശൂർ, ആലുവ, എറണാകുളം ടൗൺ, കോട്ടയം, ചങ്ങനാശേരി, തിരുവല്ല, ചെങ്ങന്നൂർ, മാവേലിക്കര, കായംകുളം, കൊല്ലം എന്നിവയാണ് കേരളത്തിലെ സ്റ്റോപ്പുകൾ.
22 കോച്ചുകൾ ഉണ്ടാകും. ആസ്ത ട്രെയിനിന്റെ റേക്കുകളാണ് ഇതിനായി ഉപയോഗിക്കുക. മുൻകൂർ റിസർവേഷൻ ആരംഭിച്ചതായി അധികൃതർ അറിയിച്ചു. ഇത് കൂടാതെ 30, 31 തീയതികളിൽ ചെന്നൈ എഗ്മോർ - നാഗർകോവിൽ റൂട്ടിലും തിരികെയും ഈസ്റ്റർ സ്പെഷലായി വന്ദേഭാരത് ട്രെയിനും സർവീസ് നടത്തും.
06057 ചെന്നൈ എഗ്മോർ - നാഗർ കോവിൽ വന്ദേഭാരത് രാവിലെ 5.15 ന് ചെന്നൈയിൽ നിന്ന് പുറപ്പെട്ട് ഉച്ചകഴിഞ്ഞ് 2.10ന് നാഗർകോവിലിൽ എത്തും. 06058 നാഗർകോവിൽ - ചെന്നൈ വന്ദേഭാരത് ഉച്ചകഴിഞ്ഞ് 2.50 ന് നാഗർകോവിലിൽ നിന്ന് പുറപ്പെട്ട് രാത്രി 11.45 ന് ചെന്നൈയിൽ എത്തും.
താംബരം, വില്ലുപുരം, തിരുച്ചിറപ്പള്ളി, ഡിണ്ടുഗൽ, മധുര, വിരുദനഗർ, തിരുനെൽവേലി എന്നീ സ്റ്റേഷനുകളിൽ സ്റ്റോപ്പ് അനുവദിച്ചിട്ടുണ്ട്.
ട്രെയിനുകൾ വീണ്ടും റദ്ദാക്കി: നട്ടം തിരിഞ്ഞ് യാത്രക്കാർ
കൊല്ലം: കാര്യമായ മുന്നറിയിപ്പ് ഇല്ലാതെ ട്രെയിനുകൾ റദ്ദാക്കിയത് നൂറുകണക്കിന് യാത്രക്കാരെ വലച്ചു. നാഗർകോവിൽ കന്യാകുമാരി സെക്ഷനിൽ പാത ഇരട്ടിപ്പിക്കൽ ജോലികൾ തുടരുന്നതിനാൽ തിരുവനന്തപുരം ഡിവിഷന് കീഴിൽ ഇന്നലെ 11 പാസഞ്ചർ ട്രെയിനുകളാണ് റദ്ദാക്കിയത്.
കൊച്ചുവേളി - നാഗർകോവിൽ, നാഗർകോവിൽ - കൊച്ചു വേളി, തെങ്കാശി - നാഗർകോവിൽ, നാഗർകോവിൽ - തെങ്കാശി, നാഗർകോവിൽ - കന്യാകുമാരി, കൊല്ലം -കന്യാകുമാരി, കന്യാകുമാരി - കൊല്ലം, കൊല്ലം - ആലപ്പുഴ, ആലപ്പുഴ - കൊല്ലം, കൊല്ലം -തിരുവനന്തപുരം, തിരുവനന്തപുരം-നാഗർകോവിൽ സർവീസുകളാണ് റദ്ദാക്കിയത്.
ട്രെയിനുകൾ റദ്ദാക്കിയ വിവരം കഴിഞ്ഞ ദിവസം വളരെ വൈകിയാണ് റെയിൽവേ അറിയിപ്പായി നൽകിയത്. ഇത് കാരണം നൂറുകണക്കിന് യാത്രക്കാരാണ് പല സ്റ്റേഷനുകളിലും എത്തി വണ്ടി ഇല്ലന്ന വിവരം അറിഞ്ഞ് നിരാശരായി മടങ്ങിയത്. ട്രെയിനുകൾ കാൻസൽ ചെയ്ത വിവരം തിരുവനന്തപുരം ഡിവിഷന് കീഴിലുള്ള സ്റ്റേഷനുകളിൽ നോട്ടീസ് ബോർഡുകളിൽ പോലും പതിപ്പിക്കുകയുണ്ടായില്ല. നാഗർകോവിൽ - കന്യാകുമാരി റൂട്ടിൽ പാത ഇരട്ടിപ്പിക്കൽ നടത്തുന്നത് കാരണം ട്രെയിൻ ഗതാഗത നിയന്ത്രണം 27 വരെ ഉണ്ടാകുമെന്നാണ് റെയിൽവേ നേരത്തേ അറിയിച്ചിരുന്നത്. അത് ഇന്നലെ കൂടി തുടർന്നപ്പോൾ ഒട്ടേറെ യാത്രക്കാരെയാണ് പ്രതികൂലമായി ബാധിച്ചത്.
നാഗർകോവിൽ - കോട്ടയം പാസഞ്ചർ ഏതാനും ദിവസമായി വൈകുന്നേരം 5.25 ന് കൊല്ലത്ത് നിന്നാണ് പുറപ്പെടുന്നത്. ഇത് സംബന്ധിച്ച പ്രത്യേക അറിയിപ്പൊന്നും സ്റ്റേഷനിൽ നിന്നുള്ള അനൗൺസ്മെന്റിൽ ഉണ്ടായതുമില്ല.