പത്തനംതിട്ട: വൈകി നൽകുന്ന കുട്ടികളുടെ യൂണിഫോം അലവൻസ് സ്കൂൾ പിടിഎകളെയും അധ്യാപകരെയും പ്രതിസന്ധിയിലാക്കുന്നു.
വിദ്യാലയങ്ങളിൽ കുട്ടികൾക്ക് യൂണിഫോം നൽകേണ്ടത് അതാതു വർഷത്തിന്റെ ആരംഭത്തിലാണ്. എന്നാൽ 2023 മേയ്, ജൂൺ മാസങ്ങളിൽ അനുവദിക്കേണ്ടിയിരുന്ന സ്കൂൾ യൂണിഫോം ഫണ്ട് സർക്കാർ ഇപ്പോൾ അനുവദിച്ചു നൽകിയിരിക്കുന്നത് മാർച്ച് മാസത്തിൽ സ്കൂൾ അടയ്ക്കുന്ന വേളയിലാണ്. സർക്കാരിൽനിന്നു ലഭിക്കുമ്പോൾ കൈപ്പറ്റാമെന്ന ധാരണയിൽ സ്കൂൾ പിടിഎകളും അധ്യാപകരും ചേർന്ന് പണംനൽകി കുട്ടികൾക്ക് വർഷാരംഭത്തിൽ തന്നെ യൂണിഫോം വാങ്ങി നൽകുകയുണ്ടായി. കുട്ടികൾക്കുള്ള ഈ പണം ലഭിക്കാനായി അധ്യാപക സംഘടനകൾ നിരന്തരമായി നിവേദനങ്ങൾ നൽകുകയും സമരങ്ങൾ നടത്തുകയും ചെയ്തതാണ്. ഒരു വർഷം നീണ്ട സമരങ്ങൾക്ക് ഒടുവിലാണ് മാർച്ചിൽ യുപിവിഭാഗം കുട്ടികൾക്കുള്ള ഫണ്ട് അനുവദിച്ച് ഉത്തരവായത്. കുട്ടികളുടെ അക്കൗണ്ടുകളിലേക്ക് നേരിട്ട് പണം ക്രെഡിറ്റ് ആകുന്ന സംവിധാനമാണ് ഇതിനുവേണ്ടി സർക്കാർ ചെയ്തത്. കുട്ടികളുടെ അക്കൗണ്ടിലേക്ക് നേരിട്ട് പോകുന്ന പണം തിരികെ പിടിഎക്കു ലഭിക്കുകയുമില്ല. സർക്കാരിൽ നിന്ന് പണം ലഭിക്കുമെന്ന പ്രതീക്ഷയിൽ പണം മുടക്കിയ പിടിഎ ഭാരവാഹികളും അധ്യാപകരുമാണ് പ്രതിസന്ധിയിലായത്.
യൂണിഫോം അലവൻസ് സ്കൂൾ വർഷാരംഭത്തിൽ തന്നെ നിർബന്ധമായും വിതരണം ചെയ്യേണ്ടതാണെന്നും സർക്കാർ അത് വർഷാവസാനംവരെ വൈകിപ്പിച്ചതുകൊണ്ടാണ് പ്രതിസന്ധി നിലവിൽ ഉണ്ടായിരിക്കുന്നതെന്നും കെപിഎസ്ടിഎ ഭാരവാഹികൾ പറഞ്ഞു. നിലവിലുള്ള പ്രതിസന്ധിക്ക് സർക്കാർതന്നെ പരിഹാരം കണ്ടെത്തണമെന്നും വരുംവർഷങ്ങളിൽ ജൂൺ മാസത്തിൽതന്നെ യൂണിഫോം അലവൻസ് വിതരണം ചെയ്യാനുള്ള സംവിധാനം സർക്കാർ സ്വീകരിക്കണമെന്നും ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു.
ജില്ലാ പ്രസിഡന്റ് ഫിലിപ്പ് ജോർജ് അധ്യക്ഷത വഹിച്ചു. സെക്രട്ടറി എസ്. പ്രേം, ട്രഷറർ ഫ്രെഡി ഉമ്മൻ, വൈസ് പ്രസിഡന്റുമാരായ ലിബികുമാർ, ആർ. ജ്യോതിഷ്, അജിത്ത് ഏബഹാം, ജോൺ ചെറിയാൻ, തോമസ് മാത്യു, ജോയിന്റ് സെക്രട്ടറിമാരായ എസ്. ചിത്ര, ജോസ് മത്തായി, വി. സന്തോഷ്കുമാർ, ജീഷി ഷൗക്കത്ത് , ജോസഫ് സി. ജോർജ് , എസ്. ശരവണൻ, രജിത ആർ. നായർ എന്നിവർ പ്രസംഗിച്ചു.