സെക്രട്ടേറിയറ്റിലെ വാക്പോര് കൈയാങ്കളിയിലെത്തിയോ..?
Wednesday, March 27, 2024 2:54 AM IST
പത്തനംതിട്ട: സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലെ തർക്കങ്ങൾ പുറംലോകത്ത് നിമിഷനേരങ്ങൾക്കുള്ളിൽ ചർച്ചയായതിൽ അമർഷവുമായി സംസ്ഥാന നേതൃത്വം. സിപിഎം ജില്ലാ സെക്രട്ടേറിയറ്റ്, കമ്മിറ്റി യോഗങ്ങളിൽ ചർച്ചകളും വിവാദങ്ങളും മാധ്യമങ്ങളിൽ വാർത്തയാകാറുണ്ടെങ്കിലും കൈയാങ്കളിയിലേക്കു നീങ്ങിയ തർക്കം നിമിഷങ്ങൾക്കുള്ളിൽ വാർത്തയായി പുറംലോകത്തെത്തിയതിൽ നേതാക്കളിൽ പലരും സംശയത്തിന്‍റെ മുൾമുനയിലായി.

യോഗം പിരിഞ്ഞ് അധികം വൈകാതെ സെക്രട്ടേറിയറ്റിലെ വിഷയങ്ങൾ ദൃശ്യമാധ്യമങ്ങൾ പുറത്തുവിട്ടിരുന്നു. ഇതോടെ എന്തു ചെയ്യണമെന്നറിയാതെ നേതൃത്വം കുഴങ്ങി. പാർട്ടിയുടെ ചരിത്രത്തിലെ അസാധാരണ സംഭവമെന്നായിരുന്നു സംസ്ഥാന നേതൃത്വത്തിന്‍റെ ആദ്യ വിലയിരുത്തൽതന്നെ. യോഗത്തിൽ പങ്കെടുത്ത സംസ്ഥാന സമിതിയംഗങ്ങളുമായി സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ സംസാരിച്ചു.

നടപടിയെന്ന തരത്തിലേക്കാണ് ആദ്യം ചർച്ച നീങ്ങിയതെങ്കിലും പിന്നീടത് ഉപേക്ഷിച്ച് സംഭവം നിഷേധിക്കാൻ തന്നെ തീരുമാനിക്കുകയായിരുന്നു. സംഭവത്തിൽ കക്ഷികളായ സെക്രട്ടേറിയറ്റംഗങ്ങളെ ബന്ധപ്പെട്ട് മാധ്യമങ്ങളോടു വഴിവിട്ടു പ്രതികരിക്കരുതെന്ന് നിർദേശിച്ചിരുന്നു. പിന്നാലെയാണ് നിഷേധിച്ച് മാധ്യമങ്ങളോടു പ്രസ്താവന നടത്താൻ തീരുമാനിച്ചത്. എന്നാൽ വരുംദിവസങ്ങളിൽ വിഭാഗീയത രൂക്ഷമാകുമെന്ന സൂചനയാണുള്ളത്.

കൈയാങ്കളി നിഷേധിച്ചത് പത്മകുമാറിനും ഹർഷകുമാറിനുമൊപ്പം

തോമസ് ഐസക്കിന്‍റെ തെരഞ്ഞെടുപ്പ് പ്രചാരണവുമായി ബന്ധപ്പെട്ട് പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തില്‍ വാക്കേറ്റവും കൈയാങ്കളിയും ഉണ്ടായെന്ന പ്രചാരണം നിഷേധിച്ച് സിപിഎം ജില്ലാ നേതൃത്വം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്‍റെ നേതൃത്വത്തില്‍ മാധ്യമ പ്രവർത്തകരെ കണ്ടു കൈയാങ്കളി വിവാദം നിഷേധിക്കുകയായിരുന്നു.

സംസ്ഥാന സമിതിയംഗം രാജു ഏബ്രഹാം, സെക്രട്ടേറിയറ്റംഗങ്ങളായ എ. പത്മകുമാര്‍, പി.ബി. ഹര്‍ഷകുമാര്‍ എന്നിവരും ജില്ലാ സെക്രട്ടറിക്കൊപ്പമുണ്ടായിരുന്നു. ഇടതുപക്ഷ മുന്നേറ്റത്തെ ദുര്‍ബലപ്പെടുത്താനുള്ള നീക്കത്തിന്‍റെ ഭാഗമായാണ് മാധ്യമങ്ങള്‍ ഇത്തരം വാര്‍ത്തകള്‍ പ്രചരിപ്പിക്കുന്നതെന്ന് ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനു പറഞ്ഞു.

രൂക്ഷമായ ചർച്ചകൾ പാർട്ടി യോഗത്തിലുണ്ടാകുമെന്ന് ഉദയഭാനു പറഞ്ഞു. ഇതാണ് കമ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

ഇടതു സ്ഥാനാര്‍ഥി ഡോ. ടി.എം. തോമസ് ഐസക്കിനു പത്തനംതിട്ടയിൽ ലഭിച്ചിരിക്കുന്ന സ്വീകാര്യത തകര്‍ക്കാനാണ് ശ്രമമെന്നും സെക്രട്ടറി പറഞ്ഞു. പത്തനംതിട്ടയിലെ യോഗത്തില്‍ ഒരു പ്രശ്‌നവും ഉണ്ടായിട്ടില്ലെന്ന് മന്ത്രി വി.എന്‍. വാസവനും വ്യക്തമാക്കി. യോഗത്തിലെ ചർച്ചകൾ‌ക്കിടെ ഉച്ചത്തിൽ പലരും സംസാരിച്ചിട്ടുണ്ട്. അല്ലാതെ കൈയാങ്കളിയും മറ്റും ഉണ്ടായിട്ടില്ല.

പത്തംതിട്ടയില്‍ പ്രചാരണം സുഗമമായി മുന്നോട്ടു പോകുകയാണെന്ന് സ്ഥാനാര്‍ഥി തോമസ് ഐസക്കും പ്രതികരിച്ചു. പത്തനംതിട്ടയില്‍ സിപിഎമ്മില്‍ ഒരു തര്‍ക്കവും പ്രശ്‌നവുമില്ല. ഇല്ലാത്ത കാര്യങ്ങള്‍ ഉണ്ടാക്കേണ്ടതില്ലെന്നും ഐസക്ക് പറഞ്ഞു.

തര്‍ക്കങ്ങള്‍ ഉടലെടുത്തത് സ്ഥാനാർഥി നിർണയം മുതൽ

പത്തനംതിട്ട: പത്തനംതിട്ടയില്‍ തോമസ് ഐസക്കിനെ ഇടതു സ്ഥാനാർഥിയാക്കിയ സംസ്ഥാന നേതൃത്വത്തിന്‍റെ നിലപാടാണ് സെക്രട്ടേറിയറ്റിലെ തര്‍ക്കങ്ങള്‍ മറനീക്കി പുറത്തുവരാന്‍ കാരണമെന്ന് പറയുന്നു. പത്തനംതിട്ടയില്‍ നിന്നുള്ള സംസ്ഥാന സമിതിയംഗം രാജു ഏബ്രഹാമിനെ സ്ഥാനാര്‍ഥിയാക്കണമെന്ന നിര്‍ദേശമാണ് ജില്ലാ സെക്രട്ടേറിയറ്റിലും കമ്മിറ്റിയിലും ഒരു വിഭാഗത്തിനുണ്ടായിരുന്നത്.

പാര്‍ട്ടിയിലെ അടൂര്‍ ലോബിയെന്ന് അറിയപ്പെടുന്ന ഈ വിഭാഗം മുന്നോട്ടുവച്ച നിര്‍ദേശം സംസ്ഥാന നേതൃത്വത്തെ അറിയിക്കുകയും ചെയ്തു. രാജു ഏബ്രഹാമിനെ ലോക്‌സഭയിലേക്ക് മത്സരിപ്പിക്കുകയും അടുത്ത സമ്മേളനത്തില്‍ ജില്ലാ സെക്രട്ടറി സ്ഥാനം തങ്ങള്‍ നിര്‍ദേശിക്കുന്നതുപോലെ കൈപ്പിടിയിലൊതുക്കുകയുമെന്നതായിരുന്നു ഈ വിഭാഗം മുന്നോട്ടുവച്ച ലക്ഷ്യം. ജില്ലാ സെക്രട്ടറി കെ.പി. ഉദയഭാനുവിന്‍റെ പിന്തുണയോടെയായിരുന്നു കരുനീക്കങ്ങളെന്നും പറയുന്നു.

എന്നാല്‍ തോമസ് ഐസക്കിനെ സംസ്ഥാന നേതൃത്വം നിര്‍ദേശിച്ചതോടെ കാര്യങ്ങള്‍ മാറിമറിഞ്ഞു. മുന്‍ എംഎല്‍എ എ. പത്മകുമാറിന്‍റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിലെ മറ്റൊരു വിഭാഗം പിന്തുണയുമായി രംഗത്തെത്തി.

ഐസക്ക് വന്നതിനു പിന്നാലെ അദ്ദേഹത്തിന്‍റെ പ്രചാരണ ജോലികളും ഈ സംഘം ഏറ്റെടുത്തു. തിരുവല്ലയില്‍ നടന്ന മൈഗ്രേഷന്‍ കോണ്‍ക്ലേവിന്‍റെ സംഘാടനച്ചുമതലയും ഇവർക്കായിരുന്നു. എകെജി പഠന ഗവേഷണ കേന്ദ്രവും പത്തനംതിട്ട വി.എസ്. ചന്ദ്രശേഖരപിള്ള പഠനകേന്ദ്രവും സംയുക്തമായാണ് മൈഗ്രേഷൻ കോൺക്ലേവ് സംഘടിപ്പിച്ചത്.

ചന്ദ്രശേഖരപിള്ള പഠന കേന്ദ്രത്തിന്‍റെ പ്രസിഡന്‍റ് എ. പത്മകുമാറും സെക്രട്ടറി പി.ബി. ഹർഷകുമാറുമാണ്. മൈഗ്രേഷന്‍ കോണ്‍ക്ലേവിനു പിന്നാലെ ഐസക്കിന്‍റെ പ്രചാരണച്ചുമതലയില്‍ ഹർഷകുമാറിനു കാര്യമായ പങ്കാളിത്തമുണ്ടായില്ല. അടൂരിലെ പ്രചാരണ പരിപാടിയുടെ ചുമതല മാത്രമായി. പത്മകുമാറിന് ആറന്മുള മണ്ഡലത്തിന്‍റെ ചുമതലയാണെങ്കിലും സ്ഥാനാർഥിയോടൊപ്പം മിക്കപ്പോഴും അദ്ദേഹം ഉണ്ട്.

വോട്ടെടുപ്പ് കഴിഞ്ഞാൽ പത്മകുമാർ പാർട്ടിച്ചുമതലകൾ ഒഴിഞ്ഞേക്കും

പത്തനംതിട്ട: ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടെടുപ്പ് കഴിഞ്ഞാൽ പാർട്ടി ചുമതലകൾ ഒഴിയുമെന്ന സൂചനയുമായി ജില്ലാ സെക്രട്ടേറിയറ്റംഗം എ. പത്മകുമാർ. മുൻ എംഎൽഎയും ദേവസ്വം ബോർഡ് മുൻ പ്രസിഡന്‍റുമാണ് പത്മകുമാർ.

കഴിഞ്ഞദിവസം സിപിഎം ജില്ലാ സെക്രട്ടേറിയറ്റിലുണ്ടായ സംഭവങ്ങൾ ഔദ്യോഗികമായി നിഷേധിച്ചിട്ടുണ്ടെങ്കിലും നടപടി വേണമെന്ന ആവശ്യം പത്മകുമാറിനെ അനുകൂലിക്കുന്നവർക്കുണ്ട്. ഇക്കാര്യം പാർട്ടി നേതൃത്വത്തെ ഇവർ അറിയിച്ചിട്ടുണ്ട്.

തെരഞ്ഞെടുപ്പ് കാലയളവായതിനാൽ വിഷയം ഒതുക്കി ത്തീർക്കണമെന്നും പാർട്ടിയോടൊപ്പം നിൽക്കണമെന്നുമുള്ള നേതൃത്വത്തിന്‍റെ നിർദേശം അംഗീകരിക്കാൻ പത്മകുമാർ തയാറാകുകയായിരുന്നു. പാർട്ടിയിൽ പിണറായി വിജയന്‍റെ വലംകൈയായിരുന്നു പത്മകുമാർ.