പത്തനംതിട്ട: വെള്ളവും തീറ്റയും തേടി കാട്ടുമൃഗങ്ങൾ ജനവാസ മേഖലകളിൽ ഇറങ്ങുന്നതിനെ പ്രതിരോധിക്കാൻ വനംവകുപ്പ് നടപടികൾ. കാടിനുള്ളിൽ തന്നെ വേനൽക്കാലത്തും ജലലഭ്യത ഉറപ്പാക്കാനുള്ള ഊർജിതശ്രമങ്ങൾ വിവിധ ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽ ആരംഭിച്ചു.
വേനൽക്കാലത്ത് വനത്തിലെ നീരുറവകളും ജലാശയങ്ങളും വറ്റിയതോടെ വെള്ളം തേടി കാട്ടാന ഉൾപ്പെടെ നാടിറങ്ങുന്നത് കൂടിവരുന്ന പശ്ചാത്തലത്തിലാണ് ജലലഭ്യതയ്ക്കായി കാടിനുള്ളിൽ കുളങ്ങൾ നിർമിക്കാനും നിലവിലെ ജലസ്രോതസുകൾ ശക്തിപ്പെടുത്താനും വനംവകുപ്പ് തീരുമാനിച്ചത്.
തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട ജില്ലകൾ ഉൾപ്പെടുന്ന വനംവകുപ്പിന്റെ സതേൺ സർക്കിളിൽ 140 ജലസ്രോതസുകൾ ശക്തിപ്പെടുത്തുന്ന പ്രവർത്തനങ്ങളാണ് നടന്നുവരുന്നത്. തടയണകൾ, കുളങ്ങൾ എന്നിവയാണ് നിർമിച്ചിട്ടുള്ളത്. കാട്ടിൽനിന്നു വെള്ളം തേടിയിറങ്ങുന്ന മൃഗങ്ങൾക്ക് നാട്ടിലും വെള്ളം കിട്ടാത്ത സാഹചര്യമുണ്ട്. നാട്ടിലെ ജലസ്രോതസുകൾ വറ്റിയിരിക്കുകയാണ്.
വറ്റിയ പുഴകളിലും കുഴികൾ നിർമിച്ചു
ജലം തേടി കാട്ടുമൃഗങ്ങൾ എത്തുന്ന മേഖലകളിലാണ് സ്രോതസുകൾ ശക്തിപ്പെടുത്തിയത്. വനമേഖലയിലൂടെ ഒഴുകുന്ന പുഴകൾ വറ്റിത്തുടങ്ങിയതിനാൽ ഇതിൽ കുഴികൾ നിർമിച്ച് ജലലഭ്യത ഉറപ്പാക്കിയിട്ടുണ്ട്. ഇതിനൊപ്പം നിലവിലെ കുളങ്ങളും തടയണകളും വൃത്തിയാക്കിയെടുത്തു. വനം സംരക്ഷണസമിതിയുടെ കൂടി സഹകരണത്തിലാണ് ജലസ്രോതസുകളുടെ നിർമാണം.
പത്തനംതിട്ട ജില്ലയിൽ റാന്നി, കോന്നി വനംഡിവിഷനുകളുടെ പരിധിയിൽ ജലസ്രോതസുകളുടെ നിർമാണം നടന്നുവരുന്നുണ്ട്. റാന്നി മേഖലയിൽ കൊടുമുടി, പടയണിപ്പാറ, മൺപിലാവ്, അരീക്കക്കാവ്, കട്ടച്ചിറ, നാറാണംതോട്, ഇരതോട് ഭാഗങ്ങളിൽ ജലസ്രോതസുകൾ ശക്തിപ്പെടുത്തി. പുതുതായി കുളങ്ങൾ നിർമിച്ചും നിലവിലെ തടയണകൾ ശക്തിപ്പെടുത്തിയുമാണ് പ്രവർത്തനങ്ങൾ.
തടയണകളും കുളങ്ങളും ഒരുവശം ചരിച്ച് നിർമിക്കുന്നതിനാൽ മൃഗങ്ങൾക്ക് ബുദ്ധിമുട്ടില്ലാതെ ഇതിനുള്ളിൽ ഇറങ്ങി വെള്ളം കുടിക്കാനാകും. ആനത്താരകളോടു ചേർന്നുള്ള ഭാഗങ്ങളിലാണ് പുതുതായി കുളങ്ങൾ നിർമിച്ചിട്ടുള്ളത്.
കാടിറക്കം നിരീക്ഷിക്കും
കാടിനുള്ളിൽ വെള്ളം ഉറപ്പാക്കിയതിനു പിന്നാലെ വിവിധ സ്ഥലങ്ങളിൽ കാട്ടാന, കാട്ടുപോത്ത് എന്നിവ വെള്ളം തേടി പുറത്തേക്ക് ഇറങ്ങുന്നത് നിരീക്ഷിക്കുന്നതിനും വനംവകുപ്പ് സംവിധാനമായി. കാട്ടാനകൾ കൂടുതലായി പുറത്തേക്ക് വന്നിരുന്ന കോന്നി, റാന്നി,അച്ചൻകോവിൽ ഡിവിഷനുകളിൽ പ്രത്യേക നിരീക്ഷണ സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്.
കോന്നിയിലും അച്ചൻകോവിലിലും അച്ചൻകോവിൽ, കല്ലാർ നദീ തീരത്താണ് ആനകളുടെ താവളം കണ്ടിരുന്നത്. അച്ചൻകോവിലാറ്റിൽ വെള്ളം നാമമാത്രമായിട്ടെങ്കിലും ഉണ്ട്. എന്നാൽ കല്ലാറ് പലയിടങ്ങളിലും വറ്റിയിരിക്കുകയാണ്.
കഴിഞ്ഞയാഴ്ച തണ്ണിത്തോട് ഏഴാംതല ഭാഗത്ത് കല്ലാറിന്റെ തീരത്താണ് ഒരാൾ കാട്ടാനയുടെ ആക്രമണത്തിൽ കൊല്ലപ്പെട്ടത്. ഏഴാംതലയിൽ ചില ഭാഗങ്ങളിൽ വെള്ളം ഉള്ളതിനാലാണ് ആനക്കൂട്ടം പതിവായി ഇവിടേക്ക് ഇറങ്ങുന്നത്.