ഭരണകൂട ഭീകരയ്ക്കു പോലീസ് ശ്രമിക്കുന്നു: ഡിസിസി പ്രസിഡന്റ്
1573974
Tuesday, July 8, 2025 5:33 AM IST
പത്തനംതിട്ട: കോട്ടയം മെഡിക്കൽ കോളജിൽ കെട്ടിടം തകർന്ന് വീട്ടമ്മ മരിച്ച സംഭവത്തിൽ രക്ഷാപ്രവർത്തനം വൈകിപ്പിച്ച ആരോഗ്യ മന്ത്രി വീണാ ജോർജിന്റെ രാജി ആവശ്യപ്പെട്ട് സമാധാനപരമായി സമരം ചെയ്ത യൂത്ത് കോൺഗ്രസ് ജില്ലാ സെക്രട്ടറി ജിതിൻ റ്റി. നൈനാൻ, ആറന്മുള മണ്ഡലം പ്രസിഡന്റ് ഏദൻ ജോർജ് എന്നിവരെ കള്ളക്കേസ് ചുമത്തി വീട്ടിൽ നിന്നും അറസ്റ്റ് ചെയ്ത് റിമാൻഡു ചെയ്ത പോലീസിന്റെ നടപടി ജനാധിപത്യ വിരുദ്ധവും ഭരണകൂട ഭീകരതയുമാണെന്ന് ഡിസിസി പ്രസിഡന്റ് പ്രഫ. സതീഷ് കൊച്ചുപറമ്പിൽ.
ആരോഗ്യ വകുപ്പിനെ അഴിമതിയുടേയും കെടുകാര്യസ്ഥതയുടേയും കേളീരംഗമായി മാറ്റിയ മന്ത്രി രാജിവയ്ക്കേണ്ടതിനു പകരം പോലീസിനെ ഉപയോഗിച്ച് ജനാധിപത്യ സമരങ്ങളെ അടിച്ചമർത്തുവാനാണ് ശ്രമിക്കുന്നത്. ജില്ലയിൽ മന്ത്രിക്കെതിരായി ഡിസിസി യും യൂത്ത് കോൺഗ്രസും നടത്തിയ സമരത്തിന് നേതൃത്വം നല്കി എന്നതിന്റെ പേരിൽ കെപിസിസി ജനറൽ സെക്രട്ടറി പഴകുളം മധു അടക്കമുള്ള നേതാക്കൾക്കെതിരേ സിപിഎം നേതാക്കൾ നടത്തിയ കൊലവിളി പ്രസംഗം ഉന്മൂലന സിദ്ധാന്ത വാദികളായ ഇവരുടെ യഥാർഥ മുഖം വെളിച്ചത്തു കൊണ്ടുവരുന്നതാണെന്ന് സതീഷ് കൊച്ചുപറന്പിൽ പറഞ്ഞു.
ഉമ്മൻചാണ്ടി സർക്കാരിന്റെ ഭരണകാലത്ത് അനുവദിച്ച കോന്നി മെഡിക്കൽ കോളജ് ഉൾപ്പെടെ ജില്ലയിലെ സർക്കാർ ആശുപത്രികൾ ആരോഗ്യമന്ത്രിയുടെ കഴിവുകേടിന്റെ ബാക്കിപത്രമായി നിലനില്ക്കുമ്പോൾ ആന്റോ ആന്റണി എംപിയുടെ ശ്രമഫലമായി അനുവദിച്ച പത്തനംതിട്ട ജനറൽ ആശുപത്രി നവീകരണ ഫണ്ട് ഉൾപ്പെടെ കേന്ദ്ര ഫണ്ട് ഉപയോഗിച്ച് നടത്തുന്ന പ്രവർത്തനങ്ങൾ കൂടി ഉൾപ്പെടുത്തി ആരോഗ്യ വകുപ്പ് ജില്ലയിൽ 970 കോടി രൂപയുടെ വികസന പ്രവർത്തനങ്ങൾ നടത്തി എന്ന സിപിഎം ജില്ലാ സെക്രട്ടറിയുടെ അവകാശവാദം ആരാന്റെ കുഞ്ഞിന്റെ പിതൃത്വം ഏറ്റെടുക്കുന്നതിന് തുല്യമാണെന്ന് ഡിസിസി പ്രസിഡന്റ് അഭിപ്രായപ്പെട്ടു.