അപകടകരമായ സാഹചര്യം മറച്ചുവച്ചതായി ആക്ഷേപം
1573981
Tuesday, July 8, 2025 5:33 AM IST
കോന്നി: അത്യന്തം അപകടകരമായ സാഹചര്യത്തിലാണ് പയ്യനാമൺ ചെങ്കുളത്ത് ക്വാറിയിൽ ഇന്നലെ രണ്ട് ഇതര സംസ്ഥാന തൊഴിലാളികളെ ഉപയോഗിച്ച് ജോലിയെടുപ്പിച്ചതെന്ന് പ്രാഥമിക നിഗമനം. അപകടത്തേ തുടർന്ന് സ്ഥലം സന്ദർശിച്ച റവന്യൂ, ജിയോളജി, പോലീസ്, ഫയർഫോഴ്സ് ഉദ്യോഗസ്ഥർ ഇതു വിലയിരുത്തി.
ജില്ലാ കളക്ടർ എസ്. പ്രേംകൃഷ്ണൻ സ്ഥലം സന്ദർശിച്ച് രക്ഷാപ്രവർത്തനം ഏകോപിപ്പിക്കുകയും പ്രാഥമികമായ അന്വേഷണം നടത്തുകയും ചെയ്തു.
കോന്നി താഴം വില്ലേജിലാണ് അപകടമുണ്ടായ ക്വാറി വർഷങ്ങളായി പ്രവർത്തിക്കുന്നത്. പൊട്ടിച്ചു മാറ്റിയ പാറമടയുടെ ഇടുക്കുകളിൽ ഹിറ്റാച്ചി ഉപയോഗിച്ചാണ് ഇവർ ജോലിയെടുത്തിരുന്നത്. യാതൊരുവിധ സുരക്ഷാ മാനദണ്ഡങ്ങളോ പാലിച്ചിരുന്നില്ല.
അപകടത്തേ തുടർന്ന് പാറമടയിലെ മറ്റു ജീവനക്കാർ രക്ഷാപ്രവർത്തനം നടത്താൻ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഉടമയുമായി ബന്ധപ്പെട്ടവർ സ്ഥലത്തെത്തിയശേഷമാണ് ഫയർഫ്സിൽ വിവരം അറിയിച്ചത്.
വെടിമരുന്ന് ഉപയോഗിച്ചുള്ള സ്ഫോടനം അതീവ അപകടകരമായതിനാൽ, കർശനമായ സുരക്ഷാ മാനദണ്ഡങ്ങളും സർക്കാർ നിയമങ്ങളും പാലിക്കണമെന്ന നിർദേശമുള്ളതാണ്.
സ്ഫോടനങ്ങൾ നടത്താൻ ലൈസൻസുള്ള വിദഗ്ധരെ മാത്രമേ ഇതിന് അനുവദിക്കാവൂവെന്നും ജിയോളജി വകുപ്പ് പറയുന്നു. ചെങ്കളം പാറമടയിൽ സ്ഫോടനങ്ങൾ കാരണം ശബ്ദം, പൊടി, ഭൂകമ്പ പ്രകമ്പനങ്ങൾ എന്നിവ പതിവാണെന്നു പരിസരവാസികൾ പറയുന്നു. സുരക്ഷാ മാനദണ്ഡങ്ങൾ പാലിക്കാതെ കുറഞ്ഞ ചെലവിൽ കൂടുതൽ അളവിൽ പാറ പൊട്ടിച്ചുമാറ്റുകയെന്നതാണ് രീതി.
കോന്നിയിലെ പല സ്വകാര്യ പാറമടകളുടെയും പ്രവർത്തനം ഈ രീതിയിലാണ്. അനുമതി നൽകുന്ന ബന്ധപ്പെട്ട വകുപ്പുകൾ പിന്നീട് ഇവിടേക്ക് തിരിഞ്ഞു നോക്കാറില്ല.
മൈനിംഗ് ആൻഡ് ജിയോളജി വകുപ്പാണ് പ്രധാനമായി ഇവരുടെ പ്രവർത്തനങ്ങൾ വിലയിരുത്തുന്നതും അനുമതികൾ നൽകുന്നതുമെങ്കിലും കൃത്യമായി ഇടപെടൽ ഇവർ നടത്താറില്ലെന്നും പറയുന്നു.
ക്വാറിയുടെ പ്രവർത്തനം നിരോധിച്ചു
പത്തനംതിട്ട: പയ്യനാമൺ ചെങ്കുളത്ത് ക്വാറിയുടെ പ്രവർത്തനം നിരോധിച്ച് ജില്ലാ കളക്ടറുടെ ഉത്തരവ്. ചെങ്കുളത്ത് തോമസ് മത്തായിയുടെ ഉടമസ്ഥതയിലുള്ള ക്വാറിയിൽ ഇന്നലെയുണ്ടായ അപകടത്തേ തുടർന്നാണ് നടപടി. ക്വാറിയിൽ നടന്നുവരുന്ന രക്ഷാപ്രവർത്തനത്തിനിടെ ഉണ്ടായേക്കാവുന്ന ദുരന്ത സാധ്യത ഒഴിവാക്കാനാണ് ഖനന, അനുബന്ധ പ്രവർത്തനങ്ങൾ നിരോധിച്ചുകൊണ്ട് ജില്ലാ കളക്ടർ ഉത്തരവ് പുറപ്പെടുവിച്ചത്.
രക്ഷാപ്രവർത്തനം നടക്കുന്ന സാഹചര്യത്തിലും ക്വാറിയിൽ അപകടകരമായി പാറ ഇളകി വീഴുന്നതിനാൽ പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കാനായി രക്ഷാപ്രവർത്തകർ, ഉദ്യോഗസ്ഥർ എന്നിവർ ഒഴികെ മറ്റുള്ളവർ ക്വാറിയിൽ പ്രവേശിക്കുന്നതും നിരോധിച്ചു.
മെഡിക്കൽ കോളജ് മോർച്ചറി തകരാറിൽ; മൃതദേഹം ജനറൽ ആശുപത്രിയിൽ
കോന്നി: കോന്നി മെഡിക്കൽ കോളജ് മോർച്ചറിയുടെ ഫ്രീസർ തകരാറിലായതിനേതുടർന്ന് പയ്യനാമൺ ക്വാറി അപകടത്തിൽ മരിച്ച ഇതര സംസ്ഥാന തൊഴിലാളിയുടെ മൃതദേഹം പത്തനംതിട്ട ജനറൽ ആശുപത്രിയിലെ മോർച്ചറിയിലേക്ക് മാറ്റി.
മോർച്ചറി ഫ്രീസറിന്റെ കൂളിംഗ് തകരാർ കാരണമാണ് മൃതദേഹം പത്തനംതിട്ടയിലേക്ക് മാറ്റിയതെന്ന് മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. മെഡിക്കൽ കോളജിലെ മോർച്ചറി മൂന്നുമാസം മുന്പാണ് പ്രവർത്തനക്ഷമമായത്.