പത്തനംതിട്ട: പത്തനംതിട്ട നഗരത്തിന്റെ സമഗ്രമായ വികസനം ലക്ഷ്യം വച്ചുള്ള 50 ഇനങ്ങൾ അടങ്ങിയ പ്രകടന പത്രിക എൽഡിഎഫ് മുൻസിപ്പൽ കമ്മിറ്റി പുറത്തിറക്കി. നഗരത്തിന്റെ എല്ലാ മേഖലയിലുമുള്ള വികസനം സാധ്യമാക്കാൻ ഇച്ഛാശക്തിയുള്ള ഒരു ഭരണസംവിധാനം അധികാരത്തിൽ വരണമെന്ന് എൽഡിഎഫ് നിയോജകമണ്ഡലം കമ്മിറ്റി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു.
തങ്ങൾ അധികാരത്തിലെത്തിയാൽ നിശ്ചിത സമയത്തിനുള്ളിൽ ജനങ്ങളുടെ പങ്കാളിത്തത്തോടെ ലക്ഷ്യംവയ്ക്കുന്ന കാര്യങ്ങൾ നടപ്പിലാക്കുവാൻ കഴിയുമെന്നും അവർ പറഞ്ഞു.
സന്പൂർണ മാലിന്യ സംസ്കരണം, ആധുനിക സൗകര്യങ്ങളോടുകൂടിയ അറവുശാല ഉൾപ്പെടുന്ന പൊതുമാർക്കറ്റ്, രാജ്യാന്തര നിലവാരത്തിലുള്ള സ്റ്റേഡിയം, പരിസ്ഥിതി, പച്ചത്തുരുത്ത് പദ്ധതികൾ, സാംസ്കാരികം, യുവജന സൗഹൃദം, പ്രതിവർഷം 1000 പേർക്ക് തൊഴിൽ, നഗരമാകെ സൗജന്യ വൈഫൈ, കെ.കെ. നായർ, സി. മീരാസാഹിബ്, ഏബ്രഹാം മണ്ണായിക്കൽ, ഡോ. എ. ബാലകൃഷ്ണപിള്ള തുടങ്ങി പത്തനംതിട്ട നഗരനിർമാണത്തിലെ പ്രഥമ പഥികർക്ക് സ്മാരകങ്ങൾ, ആധുനിക പൊതു ശ്മശാനം, ചുട്ടിപ്പാറ വിനോദസഞ്ചാര കേന്ദ്രമാക്കി മാറ്റാൻ പദ്ധതി്, ചുട്ടിപ്പറയിൽ വാനനിരീക്ഷണ കേന്ദ്രം റോപ്പ് വേ, അതിഥി തൊഴിലാളികൾക്ക് പാർപ്പിട സമുച്ചയം, സൗജന്യ മത്സര പരീക്ഷാ പരിശീലന കേന്ദ്രങ്ങൾ, കർഷക സൗഹൃദ പദ്ധതികൾ എന്നിങ്ങനെ എല്ലാമേഖലകളെയും സ്പർശിക്കുന്ന വികസനമാണ് ലക്ഷ്യമിടുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു. സംസ്ഥാന സർക്കാർ സഹായത്തോടെയുള്ള 50 കോടിയുടെ ജില്ലാ സ്റ്റേഡിയം വികസനവും നടപ്പാക്കും.
സ്വകാര്യ ബസ് സ്റ്റാൻഡ് വികസനവും ലക്ഷ്യമിടുന്നുണ്ട്. പത്രസമ്മേളനത്തിൽ പ്രകടനപത്രിക കമ്മിറ്റി ചെയർമാൻ എ. ഗോകുലേന്ദ്രൻ, സെക്രട്ടറി കെ. അനിൽകുമാർ, എൽഡിഎഫ് മുനിസിപ്പൽ കമ്മിറ്റി പ്രസിഡന്റ് കെ. ജയകുമാർ, കണ്വീനർ സുമേഷ് ഐശ്വര്യ, പി.കെ. ജേക്കബ്, വർഗീസ് മുളയ്ക്കൽ എന്നിവർ പങ്കെടുത്തു.