കരൂർ ദുരന്തം: സിബിഐ അന്വേഷണത്തിന് സുപ്രീംകോടതി ഉത്തരവ്
Tuesday, October 14, 2025 3:06 AM IST
സനു സിറിയക്
ന്യൂഡൽഹി: തമിഴ് നടൻ വിജയ് അധ്യക്ഷനായ ടിവികെയുടെ രാഷ്ട്രീയ റാലിക്കിടെ കരൂരിൽ 41 പേർ കൊല്ലപ്പെടുകയും നൂറിലധികം ആളുകൾക്ക് പരിക്കേൽക്കുകയും ചെയ്ത സംഭവത്തിൽ സുപ്രീംകോടതി സിബിഐ അന്വേഷണത്തിന് ഉത്തരവിട്ടു.
നിഷ്പക്ഷത ഉറപ്പു വരുത്തുന്നതിന് സുപ്രീംകോടതി മുൻ ജഡ്ജി ജസ്റ്റീസ് അജയ് റസ്തോഗിയുടെ നേത്വത്തിലുള്ള മൂന്നംഗ കമ്മിറ്റി സിബിഐ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും.
സംഭവത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടും പ്രത്യേക അന്വേഷണസംഘത്തെ (എസ്ഐടി) നിയോഗിച്ച മദ്രാസ് ഹൈക്കോടതി ഉത്തരവ് ചോദ്യംചെയ്തും ടിവികെയടക്കം സമർപ്പിച്ച ഒരു കൂട്ടം ഹർജികളിൽ വെള്ളിയാഴ്ച വാദം പൂർത്തിയാക്കി വിധി പറയാൻ മാറ്റിയിരുന്നു. ജസ്റ്റീസുമാരായ കെ. മഹേശ്വരി, എൻ.വി. അഞ്ജരിയ എന്നിവരടങ്ങുന്ന ബെഞ്ചാണ് ഇന്നലെ ഉത്തരവ് പുറപ്പെടുവിച്ചത്.
മുൻ ജഡ്ജി അജയ് റസ്തോഗിയുടെ അധ്യക്ഷതയിലുള്ള മൂന്നംഗ കമ്മിറ്റിയിൽ തമിഴ്നാട് സ്വദേശികളല്ലാത്ത അതേ കേഡറിൽനിന്നുള്ള ഇൻസ്പെക്ടർ ജനറൽ ഓഫ് പോലീസ് റാങ്കിൽ കുറയാത്ത രണ്ട് ഉദ്യോഗസ്ഥരെ ഉൾപ്പെടുത്തണം. ഉദ്യോഗസ്ഥരെ അധ്യക്ഷനു തീരുമാനിക്കാം.
അന്വേഷണത്തിന്റെ പ്രതിമാസ റിപ്പോർട്ട് മേൽനോട്ട കമ്മിറ്റിക്കു കൈമാറണം. ആവശ്യമെങ്കിൽ റിപ്പോർട്ട് കോടതിയുടെ പരിഗണയ്ക്കു വയ്ക്കാമെന്നും ഉത്തരവിൽ വ്യക്തമാക്കി. സിബിഐ അന്വേഷണത്തിലെ തെളിവുകൾ പരിശോധിക്കുന്നതിന് സമിതിക്ക് അധികാരമുണ്ട്. അധ്യക്ഷന്റെ നിർദേശപ്രകാരം കമ്മിറ്റിക്ക് സ്വന്തം നടപടിക്രമങ്ങൾ രൂപീകരിക്കാമെന്നും കോടതി നിർദേശിച്ചു.
മദ്രാസ് ഹൈക്കോടതി ഉത്തരവ് പ്രകാരം രൂപീകരിച്ച പ്രത്യേക അന്വേഷണ സംഘത്തിന്റെ ഇതുവരെയുള്ള കണ്ടെത്തലുകൾ സിബി ഐയ്ക്ക് കൈമാറാൻ സുപ്രീംകോടതി നിർദേശമുണ്ട്.
അന്വേഷണം സിബിഐ ഏറ്റെടുത്ത സാഹചര്യത്തിൽ എസ്ഐടി പിരിച്ചുവിട്ടു. അന്വേഷണത്തിൽ തമിഴ്നാട് സർക്കാർ പൂർണ സഹകരണം ഉറപ്പാക്കണമെന്നും കോടതി ആവശ്യപ്പെട്ടു.
മദ്രാസ് ഹൈക്കോടതിക്ക് വിമർശനം
ന്യൂഡൽഹി: കേസിൽ എസ്ഐടി രൂപീകരിക്കാൻ മദ്രാസ് ഹൈക്കോടതി സ്വീകരിച്ച നടപടിയെ സുപ്രീംകോടതി രൂക്ഷമായി വിമർശിച്ചു.
രാഷ്ട്രീയ റാലികൾക്ക് ഒരു നടപടിക്രമം രൂപീകരിക്കണമെന്നുമാത്രം ആവശ്യപ്പെട്ടുള്ള ഒരു റിട്ട് ഹർജിയിൽ എങ്ങനെയാണ് എസ്ഐടി രൂപീകരിക്കാൻ സിംഗിൾ ബെഞ്ചിന് സാധിക്കുന്നതെന്ന് കോടതി ചോദിച്ചു. ഈ റിട്ട് ഹർജി എങ്ങനെ ക്രിമിനൽ റൈറ്റായി രജിസ്റ്റർ ചെയ്തതെന്ന് വ്യക്തമാക്കാൻ മദ്രാസ് ഹൈക്കോടതി രജിസ്ട്രാറുടെ പക്കൽനിന്നു സുപ്രീംകോടതി റിപ്പോർട്ട് തേടി.
സിബിഐ അന്വേഷണം വേണമെന്ന ആവശ്യം നിരസിച്ച മധുരൈ ഡിവിഷൻ ബെഞ്ചിന്റെ ഉത്തരവിനേയും അതേദിവസംതന്നെ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ച ചെന്നൈ പ്രിൻസിപ്പൽ ബെഞ്ചിലെ സിംഗിൾ ബെഞ്ചിന്റെ തീരുമാനത്തെയുമാണ് സുപ്രീംകോടതി വിമർശിച്ചത്.