‘കടത്തൽക്കാരൻ’ ഇന്നുമുതൽ
കട്ടപ്പന: കറുവാക്കുളത്തിന്റെ മനോഹാരിത ഇനി തെന്നിന്ത്യൻ സിനിമയിലും. കടത്തൽക്കാരൻ എന്ന തമിഴ് ചിത്രത്തിലാണ് വണ്ടൻമേട് ഗ്രാമപഞ്ചായത്തിലെ തമിഴ് മേഖലയായ കറുവാക്കുളത്തിന്റെ ദൃശ്യഭംഗി പൂർണമായും ഒപ്പിയെടുത്തിരിക്കുന്നത്.
ഒരു വലിയകുളവും അതിനു ചുറ്റിലുമായി 200-ഓളം കുടുംബങ്ങളും താമസിക്കുന്ന ഇവിടം മുന്പ് കടുവാക്കുളം എന്നാണ് അറിയപ്പെട്ടിരുന്നത്. കറുവാക്കുളം ദേവീ ക്ഷേത്രം സമീപത്തായി സ്ഥിതി ചെയ്യുന്നതിനാൽ പ്രദേശവാസികൾ ഇവിടുത്തെ കുളം പരിപാവനമായാണ് കാത്തു സൂക്ഷിക്കുന്നത്.
തമിഴ്നാട്ടിലെ തിരുട്ടു ഗ്രാമത്തിന്റെ കഥ പറയുന്ന ’കടത്തൽക്കാരൻ’ സിനിമയുടെ ഭൂരിഭാഗവും കറുവാക്കുളത്താണ് ചിത്രീകരിച്ചിരിക്കുന്നത്. ചിത്രത്തിൽ തമിഴ് താരങ്ങൾക്കൊപ്പം ഹൈറേഞ്ചിലെ നിരവധി കലാകാരൻമാരും വേഷമിട്ടിട്ടുണ്ട്. എഫ് ത്രീ ഫിലിംസിന്റെ ബാനറിൽ എസ്. കുമാർ ആണ് കഥയും സംവിധാനവും നിർവഹിച്ചിരിക്കുന്നത്.
കള്ളൻമാരുടെ കഥ പറയുന്ന ചിത്രത്തിൽ വയനാട് സ്വദേശിയായ കെവിനാണ് നായക കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ചാലക്കുടിക്കാരൻ ചങ്ങാതി ഫെയിം രേണു സൗന്ദറാണ് നായിക. കട്ടപ്പന സ്വദേശിനി ശ്യാമ സൂര്യാലാൽ ഉപനായികയായി അഭിനയിച്ചിരിക്കുന്ന സിനിമയിൽ ഉപ നായകൻമാരായി ബാബു റഫീക്ക്, സൂര്യലാൽ കട്ടപ്പന, മുഹമ്മദ് ഹനീഫ, വിനു മാമ്മൂട്, രുക്മിണി ബാബു എന്നിവരും അഭിനയിക്കുന്നു. തോമസ് ആന്റണി വണ്ടൻമേട്, സാം ജീവൻ, ബാൽക്കി, ജോസ് പുരയിടം, അഡ്വ. ജോഷി മണിമല, ഉണ്ണികൃഷ്ണൻ, സൽമാൻ, അഭിലാഷ്, അശോക് ഇലവന്തിക്കൽ, രാജേഷ് കറുവാക്കുളം, കെ. കുമാർ, കുര്യാസ് മാട്ടുക്കട്ട, ഗായത്രി, ശ്രീക്കുട്ടി, രജനി, സോന, വിനീത എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു.
മണി ഭാരതിയാണ് കലാസംവിധാനം. മുത്തുവിജയൻ ഗാനരചനയും എൽ.വി. ഗണേശൻ സംഗീത സംവിധാനവും നിർവഹിച്ചിരിക്കുന്നു. സിജോ ജോണാണ് എക്സിക്യൂട്ടിവ് പ്രൊഡ്യൂസർ.
കറുവാക്കുളത്തിന് പുറമെ ചെന്നൈ, കന്പം, തേനി എന്നിവടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം പൂർത്തിയാക്കിയത്. കറുവാക്കുളം മേഖലയിലെ ഭൂരിഭാഗം ആളുകളും ചിത്രത്തിന്റെ ഭാഗമായിട്ടുണ്ട്. കോമഡിയും ഫൈറ്റും സസ്പെൻസും നിറഞ്ഞുനിൽക്കുന്ന ചിത്രം ഇന്നു മുതൽ തമിഴ്നാട്ടിലെ തീയറ്ററുകളിൽ പ്രദർശനത്തിനെത്തും.