രാജാക്കാട് (ഇടുക്കി): കുത്തുങ്കൽ - മൈലാടുംപാറ റോഡിൽ വട്ടക്കണ്ണിപ്പാറയ്ക്ക് സമീപം നിയന്ത്രണം നഷ്ടപ്പെട്ട മിനി ബസ് മറിഞ്ഞ് അമ്മയും മകളും മരിച്ചു.തമിഴ്നാട് രാമനാഥപുരം ആർഎസ് മംഗലം സ്വദേശി സബീബുള്ളയുടെ ഭാര്യ റെജീന ബാനു (43), മകൾ നൂറിൽ സന (7) എന്നിവരാണ് മരിച്ചത്. മൂന്നാർ സന്ദർശിക്കാൻ എത്തിയ സംഘത്തിൽ രണ്ടു ബസ് ജീവനക്കാർ ഉൾപ്പെടെ ബന്ധുക്കളും സുഹൃത്തുക്കളുമായ 20 പേരാണ് ഉണ്ടായിരുന്നത്.
ഇന്നലെ രാവിലെ 8.45ന് വട്ടക്കണ്ണിപ്പാറയ്ക്കും സ്ലീവാമല പള്ളിക്കും മധ്യേയുള്ള കുത്തിറക്കത്തിലെ വളവിൽ ഇവർ സഞ്ചരിച്ച ബസിന്റെ ബ്രേക്ക് നഷ്ടപ്പെട്ട് മണ്‍തിട്ടയിൽ ഇടിച്ചു മറിയുകയായിരുന്നു. ബസിന്റെ ഒരു ഭാഗം പൂർണമായും തകർന്നു. തലയ്ക്ക് ഗുരുതരമായി പരിക്കേറ്റ നൂറിൽസന സംഭവസ്ഥലത്തുതന്നെ മരിച്ചു.
റജീനയെ രാജാക്കാട്ടിലെ ആശുപത്രിയിലേക്ക് കൊണ്ടുപോയെങ്കിലും ജീവൻ രക്ഷിക്കാൻ കഴിഞ്ഞില്ല. പരിക്കേറ്റ ഡ്രൈവർ സക്കീർ ഹുസൈന്റെ (46) നില ഗുരുതരമാണ്. ഇദ്ദേഹത്തെ ആദ്യം തേനി മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നീട് മധുരയിലെ മെഡിക്കൽ കോളജ് ആശുപത്രിയിലേക്കു മാറ്റി.
ബസിൽ ഉണ്ടായിരുന്ന ഐഷ്വാന (16), സാദിഖ് നജിം (35), ഉമർ ബർക്കീസ് (12), അബിക്ക് (17), റോഷ്നി (17), ഖദീജ സാജിദ് (45), നസ്രത്ത് ബാനു (40), സാജിദ് (17), ആയിഷ (19), ഗുലാം (55), ജാസ്മിൻ (46), ഫരീദ നസീർ (24) സാബിക്ക് (മൂന്നു വയസ്), ദിയാൻ (ഏഴുമാസം), മുഹമ്മദ് ജാഫർ (16), മുഹമ്മദാലി ഫിറോസ് ഖാൻ (27) എന്നിവരെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. മരിച്ച റജീന ബാനു, നൂറിൽ സന എന്നിവരുടെ മൃതദേഹം അടിമാലി താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.