ന്യൂഡൽഹി: വിദേശ ധനസഹായം ഉപയോഗിച്ചു നിർബന്ധിത മതപരിവർത്തനം നടത്തുന്നവരെയും വിദേശ ഫണ്ട് ദുരുപയോഗം ചെയ്യുന്നവരെയും ലക്ഷ്യമിട്ടാണു വിദേശ സംഭാവന (നിയന്ത്രണ) ഭേദഗതി ബിൽ അവതരിപ്പിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തര സഹമന്ത്രി നിത്യാനന്ദ് റായ് ലോക്സഭയിൽ പറഞ്ഞു.
ബില്ല് അപകടം ചെയ്യുമെന്ന് പ്രതിപക്ഷം ആരോപിച്ചെങ്കിലും, നിർബന്ധിത മതപരിവർത്തനത്തിൽ ഏർപ്പെടുന്നവർക്കും വ്യക്തിഗത നേട്ടത്തിനായി വിദേശ ധനസഹായം ദുരുപയോഗം ചെയ്യുന്നവർക്കും ബില്ല് അപകടകരമാണെന്നാണു കേന്ദ്രമന്ത്രി മറുപടി നൽകിയത്.
ബില്ല് അവതരിപ്പിക്കുന്നതിനെ എതിർത്ത കോണ്ഗ്രസ് അംഗം മനീഷ് തിവാരി, ഭരണഘടനാപരമായ സംരക്ഷണങ്ങളൊന്നുമില്ലാതെ സർക്കാരിന് വിപുലമായ അധികാരം ബില്ല് നൽകുമെന്ന് ആരോപിച്ചു. ന്യൂനപക്ഷ സ്ഥാപനങ്ങളെ കേന്ദ്രസർക്കാരിന്റെ വരുതിയിലാക്കാനുള്ള നീക്കമാണു ഭേദഗതിയെന്ന ആരോപണം ഉയർന്നിട്ടുണ്ട്.
കേന്ദ്രസർക്കാർ പുറത്തുവിടുന്ന കണക്കനുസരിച്ച് 16,000 സ്ഥാപനങ്ങൾക്കാണ് എഫ്സിആർഎ ലൈസൻസുള്ളത്. എൻജിഒകൾ, ട്രസ്റ്റുകൾ, സൊസൈറ്റികൾ തുടങ്ങി വിദേശ സംഭാവന സ്വീകരിക്കുന്ന സ്ഥാപനങ്ങൾക്കാണ് ഇത്തരത്തിൽ ലൈസൻസ് ലഭിക്കുക. ഇത്തരത്തിൽ വിദേശഫണ്ട് സ്വീകരിക്കുന്നതിന് 2011ലാണ് കേന്ദ്രസർക്കാർ ആദ്യമായി വിദേശ സംഭാവന നിയന്ത്രണ നിയമം (എഫ്സിആർഎ) കൊണ്ടുവരുന്നത്.
വിദേശ ഫണ്ട് രാജ്യസുരക്ഷയെ ബാധിക്കാതിരിക്കാൻ സുതാര്യത ലക്ഷ്യം വച്ചായിരുന്നു കേന്ദ്രസർക്കാർ നടപടി. പിന്നീട് 2016, 2018, 2020 തുടങ്ങിയ വർഷങ്ങളിൽ വിവിധ ഭേദഗതികൾ നിയമത്തിൽ വരുത്തി.
Tags : FCRA Amendment Opposition Bill dangerous misuse foreign aid conversions engage Minister Nityanand Rai