ന്യൂഡൽഹി: വോട്ടർപട്ടികയിൽ വീട്ടുനന്പർ പൂജ്യം എന്നു രേഖപ്പെടുത്തിയാൽ ആ വ്യക്തിയെ ഒരിക്കലും കണ്ടുപിടിക്കാൻ സാധിക്കില്ല എന്ന വിശദീകരണമാണ് രാഹുൽ ഗാന്ധി നൽകുന്നത്. ഒരിക്കൽ വോട്ട് ചെയ്തു കഴിഞ്ഞ അയാൾ അപ്രത്യക്ഷമാകും.
മേൽവിലാസമില്ലാത്തതിനാൽ അയാളെ കണ്ടെത്താൻ പിന്നീട് സാധിക്കില്ല. ഇത്തരത്തിൽ നൂറുകണക്കിന് കേസുകൾ ഉണ്ടെന്നും തെരഞ്ഞെടുപ്പ് കമ്മീഷന്റെ രേഖകൾ ഉദ്ധരിച്ച് രാഹുൽ ചൂണ്ടിക്കാട്ടി. ഹരിയാന വോട്ടർപട്ടികയിൽ പേരുള്ള "നരേന്ദ്ര’ എന്ന വ്യക്തിയുടെ വീട്ടുനന്പറിന്റെ സ്ഥാനത്ത് "0’എന്നു രേഖപ്പെടുത്തിയിരിക്കുന്നത് കാണിച്ചുകൊണ്ടായിരുന്നു രാഹുലിന്റെ വെളിപ്പെടുത്തൽ.
എന്നാൽ, നരേന്ദ്ര എന്ന വ്യക്തിയെയും അദ്ദേഹത്തിന്റെ ഇരുനില വീടും തങ്ങൾ കണ്ടുപിടിച്ചുവെന്നും രാഹുൽ വ്യക്തമാക്കി. അദ്ദേഹത്തിന്റെ വീടിന്റെ ഫോട്ടോ ഉൾപ്പെടെ കാണിച്ചുകൊണ്ടായിരുന്നു രാഹുൽ ഇക്കാര്യം വ്യക്തമാക്കിയത്. ഇതോടൊപ്പം ഹരിയാനയിലെ പൽവാൾ ജില്ലയിലെ ബിജെപി ഉപാധ്യക്ഷൻ ഉമേഷ് ഗുധ്രാന തന്റെ വീട്ടിൽ 66 പേരെ താമസിപ്പിക്കുന്നതായുള്ള തെരഞ്ഞെടുപ്പ് കമ്മീഷന്റെ വിവരങ്ങളും രാഹുൽ പുറത്തുവിട്ടു. കൂടാതെ, ഒരു വീട്ടിൽ 500 വോട്ടർമാരും മറ്റൊരു വീട്ടിൽ 108 വോട്ടർമാരും ഉണ്ടെന്ന കമ്മീഷന്റെ രേഖകളും അദ്ദേഹം വാർത്താസമ്മേളനത്തിൽ കാണിച്ചു.
ഒരു വീട്ടിൽ പത്തിൽ കൂടുതൽ ആളുകൾ താമസിക്കുന്നുണ്ടെങ്കിൽ അവരുടെ വ്യക്തിഗതവിവരങ്ങൾ നേരിട്ടെത്തി പരിശോധിക്കണമെന്ന തെരഞ്ഞെടുപ്പ് കമ്മീഷന്റെ തന്നെ ചട്ടമുള്ളപ്പോൾ ഹരിയാനയിൽ ഇതു പാലിച്ചിട്ടില്ലെന്നും രാഹുൽ ആരോപിച്ചു.
സ്വന്തമായി വീടില്ലാത്ത പാവപ്പെട്ടവരാണ് വീട്ടുനന്പറിന്റെ സ്ഥാനത്ത് "0’ എന്നു രേഖപ്പെടുത്തിയിരിക്കുന്നതെന്നായിരുന്നു വോട്ട് ചോരിയുമായി ബന്ധപ്പെട്ട രാഹുൽഗാന്ധിയുടെ ആദ്യ വാർത്താസമ്മേളനത്തിനു പിന്നാലെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാർ നൽകിയ വിശദീകരണം.
""രാജ്യത്തെ നിരവധി പൗരന്മാർ ഔദ്യോഗിക നന്പറുകളില്ലാത്ത വീടുകളിലാണു താമസിക്കുന്നത്. രാത്രിയിൽ ആ വ്യക്തി ഉറങ്ങാൻ വരുന്ന സ്ഥലത്താണ് വിലാസം നൽകുന്നത്. ചിലപ്പോൾ റോഡരികിൽ, ചിലപ്പോൾ പാലത്തിനടിയിൽ. പിന്നെ അയാൾ ഒരു വ്യാജ വോട്ടറാണെന്നു പറഞ്ഞാൽ, അത് നമ്മുടെ പാവപ്പെട്ട വോട്ടർമാർക്കും സഹോദരിമാർക്കും സഹോദരന്മാർക്കും മുതിർന്നവർക്കും ഒരു വലിയ തമാശയാണ്’’- മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറുടെ ഈ പ്രസ്താവനയാണ് രാഹുൽ പുതിയ വെളിപ്പെടുത്തലിലൂടെ സംശയനിഴലിലാക്കിയത്.
Tags : Rahul Gandhi Vote chori congress Bjp