സുവർണതിളക്കത്തിൽ കേരള കലാമണ്ഡലം
മഹാകവി വള്ളത്തോൾ നാരായണമേനോൻ കലാകൈരളിക്കു നൽകിയ അതുല്യമായ സംഭാവനയാണ് കേരള കലാമണ്ഡലം. 1930 നവംബറിൽ കളിവിളക്കു തെളിയിച്ച കലാമണ്ഡലം തൃശൂർ ചെറുതുരുത്തിയിൽ കലയുടെ വർണരാജി പൊഴിച്ചു തുടങ്ങിയിട്ട് 50 വർഷം പിന്നിടുന്നു.
കേരളീയ കലകളുടെ പാരന്പര്യവും തനിമയും നിലനിർത്താനും തലമുറകൾക്ക് സംസ്കൃതിയെ കൈമാറാനുമാണ് മഹാകവി വള്ളത്തോൾ നിളാനദിയുടെ തീരത്ത് ഈ മഹാകലാലയത്തെ പടുത്തുയർത്തിയത്. കല്പിതസർവകലാശാലയായി ഇന്ന് കേരള കലാമണ്ഡലം വളർച്ചയുടെ പടവുകൾ താണ്ടി മുന്നേറുന്നു. കേരളീയ കലകളുടെ പഠനത്തിന്‍റെയും പരീശീലനത്തിന്‍റെതുമായ കലാലയം എട്ടാം ക്ലാസ് മുതൽ പിഎച്ച്ഡി വരെ ഒരേ കളരിവളപ്പിൽ പഠന സൗകര്യമൊരുക്കുന്നു.

കഥകളി, മോഹിനിയാട്ടം, കൂടിയാട്ടം, പഞ്ചവാദ്യം, തുള്ളൽ, മൃദംഗം, കർണാടക സംഗീതം എന്നിവയിലും അവയുടെ വകഭേദങ്ങളിലും ഇതര കലാവതരണങ്ങളിലും ഇവിടെ ശാസ്ത്രീയ പരിശീലനം നൽകുന്നു.

രവീന്ദ്രനാഥ് ടാഗോർ സ്ഥാപിച്ച കോൽക്കത്തയിലെ വിഖ്യാതമായ ശാന്തിനികേതന്‍റെ പ്രവർത്തനത്തിൽ നിന്ന് ആവേശം ഉൾക്കൊണ്ടാണ് വള്ളത്തോളും അദ്ദേഹത്തിന്‍റെ സുഹൃത്ത് മണക്കുളം മുകുന്ദരാജയും ചേർന്ന് കേരള കലാമണ്ഡലം എന്ന സർഗക്ഷേത്രത്തിന് ശിലപാകിയത്. ലോട്ടറി അടിച്ചിറക്കിയും ഉദാരമനസ്കരിൽനിന്നും സഹായം സ്വരൂപിച്ചുമാണ് ഏറെ സഹനപർവങ്ങൾ പിന്നിട്ട് വള്ളത്തോൾ തന്‍റെ സ്വപ്ന സ്ഥാപനം യാഥാർഥ്യമാക്കിയത്. 1930ൽ കുന്നംകുളത്ത് മോഹിനിയാട്ടത്തിനും കഥകളിക്കുമായി തുടങ്ങിയ ചെറിയ പരിശീലനക്കളരി ഇന്ന് ഗവേഷണകേന്ദ്രം വരെയായി ആഗോളപ്രശസ്തമായിരിക്കുന്നു

ഗുരുരുകുല സന്പ്രദായം അനുവർത്തിക്കുന്ന കലാമണ്ഡലത്തിൽ ബ്രാഹ്മ മുഹൂർത്തത്തിൽ ആരംഭിക്കുന്ന കലാ പഠന പരിശീലനം വൈകുന്നേരം നാലു വരെ തുടരും. പുലർച്ചെ 4.30 മുതൽ 6.30 വരെ കളരിയിൽ സാധകം. 6.30 മുതൽ ഒൻപതു വരെ വിശ്രമം. തുടർന്ന് കളരികളിൽ പ്രസിദ്ധരായ ആശാൻമാർക്കൊപ്പം പുതിയ പാഠങ്ങളുടെ പരിശീലനം. ഓരോ ക്ലാസിലും എട്ടിൽ താഴെ പഠിതാക്കളേയുള്ളു. ഉച്ചവിശ്രമം കഴിഞ്ഞാൽ ക്ലാസുകൾ വൈകുന്നേരം നാലുവരെ തുടരും. ഭാരതീയ പാരന്പര്യം അനുസരിച്ചുള്ള ഭക്ഷണക്രമമാണ് ഇവിടെ പിൻതുടരുന്നത്.

ചെറുതുരുത്തിയിൽ നിളാതീരത്തു വാങ്ങിയ കലാക്ഷേത്രത്തിലേക്ക് 1936-ൽ കലാമണ്ഡലം മാറ്റി സ്ഥാപിക്കപ്പെട്ടു. പ്രശസ്തരായ നിരവധി കലാകാരൻമാരും കവികളും ആദ്യകാലത്ത് ഈ കലാങ്കണത്തിലെ പതിവു സന്ദർശകരായിരുന്നു. അവിടെ നടന്നിരുന്ന എല്ലാ വിദ്വൽ സദസുകളിലും മഹാകവി വള്ളത്തോളിന്‍റെ സാന്നിധ്യമുണ്ടായിരുന്നു. 1958ൽ  മരണം വരെ വള്ളത്തോൾ ആയിരുന്നു കലാമണ്ഡലത്തിന്‍റെ അധ്യക്ഷൻ.

സകലകലകളുടെയും പരിശീലന ശാലയാണ് സർവകലാശാലയെങ്കിൽ കേരളീയ കലയുടേയും സംഗീതത്തിന്‍റെയും സർവകലാശാലയാണ് കേരള കലാമണ്ഡലം.
കാന്പസിലെ കൂത്തന്പലവും കളരികളും പാർപ്പിടങ്ങളും ഗ്രന്ഥശാലകളും ഏറെ പ്രസിദ്ധമാണ്. നിറയെ മരങ്ങളുടെ പച്ചപ്പുമായി ഹൃദ്യമായ ഒരു അനുഭവവും അന്തരീക്ഷവുമാണ് ഇവിടം പ്രദാനം ചെയ്യുന്നത്.

കേരള സാംസ്കാരിക വകുപ്പിന്‍റെ ധനസഹായത്തോടെയാണ് കലാമണ്ഡലം പ്രവർത്തിക്കുന്നത്. ഒപ്പം കേന്ദ്ര സംഗീത നാടക അക്കാദമിയുടെയും കേന്ദ്ര സാംസ്കാരിക വകുപ്പിന്‍റെയും സഹായങ്ങളുമുണ്ട്. കൂടിയാട്ടത്തിന് യുനെസ്കോയുടെയും സഹായ പദ്ധതിയുണ്ട്.

വള്ളത്തോൾനഗർ കാന്പസിലെ വിപുലമായ ഗ്രന്ഥശാലയിൽ 23000 പുസ്തകങ്ങളുണ്ട്. ഇതിൽ പതിനായിരം ഗ്രന്ഥങ്ങളും അപൂർവമായ റഫറൻസ് ഗ്രന്ഥങ്ങളാണ്. കൂടാതെ എഴുത്തോലകളും താളിയോല ഗ്രന്ഥങ്ങളും ഗവേഷകർക്ക് കലാവിജ്ഞാനം പകരുന്നു.  ലൈബ്രറിയോടനുബന്ധിച്ചുള്ള ഓഡിയോ വിഷ്വൽ സംവിധാനങ്ങളും നൂതനമാണ്.

ചെറുതുരുത്തിയിലെ വള്ളത്തോളിന്‍റെ വീട്് സ്മാരകമാക്കാൻ സർക്കാർ തീരുമാനിച്ചപ്പോൾ അതിന്‍റെ മേൽനോട്ടം കലാമണ്ഡലത്തെയാണ് ചുമതലപ്പെടുത്തിയത്. കവിയുടെ വീടാണ് ഇപ്പോൾ വള്ളത്തോൾ മ്യൂസിയമെന്ന് അറിയപ്പെടുന്നത്. ഇവിടെ മഹാകവിയുടെ ജീവിതത്തിലെ പ്രധാനപ്പെട്ട സംഭവങ്ങളുടെ ഓർമ പുതുക്കലുണ്ട്. ആദരങ്ങളും അവാർഡുകളും ഇതിനുള്ളിൽ പ്രദർശിപ്പിച്ചിരിക്കുന്നു. വള്ളത്തോളും പണ്ഡിറ്റ് ജവഹർലാൽ നെഹ്റുവും തമ്മിലുള്ള സൗഹൃദത്തിന്‍റെ വിവിധ സ്മരണകളും നിലനിർത്തിയിട്ടുണ്ട്.

ക്ഷേത്ര മതിൽക്കെട്ടിനുള്ളിൽ നിന്ന് കഥകളിയേയും മോഹിനിയാട്ടത്തേയും പുറംലോകത്തെത്തിക്കാൻ വള്ളത്തോളിന് ആദ്യകാലത്ത് ഏറെ എതിർപ്പുകൾ നേരിടേണ്ടിവന്നിട്ടുണ്ട്. ക്ഷേത്രകലകളെ പൊതുസമൂഹത്തിന് ആസ്വദിക്കുന്നതിനും പഠിക്കുന്നതിനും സൗകര്യമൊരുക്കിയെന്നു മാത്രമല്ല കേരളീയ കലകളുടെ പെരുമ ലോകമെന്പാടും പ്രചരിപ്പിക്കാനും സാധിച്ചു. കവിയുടെ ആഗ്രഹം പോലെ കേരള കലാമണ്ഡലം ഇന്ന് ലോകത്തിന്‍റെ വിവിധയിടങ്ങളിൽ കേരളീയ കലകളുടെ ഒൗദ്യോഗിക പതാകവാഹകരായി മാറിയിരിക്കുന്നു.

പാരന്പര്യമായി കൂത്തും കൂടിയാട്ടവും നടത്തപ്പെട്ടിരുന്നത് കൂത്തന്പലങ്ങളിൽ ആയിരുന്നു. പാരന്പര്യമായി രൂപകല്പന ചെയ്ത കൂത്തന്പലങ്ങളിൽ അതായത് ക്ഷേത്ര മതിൽക്കെട്ടിനകത്ത് ഇതിനായി പ്രത്യേകം നിർമ്മിച്ചിരുന്ന ഇടങ്ങളിലായിരുന്നു ഇതിനുള്ള സൗകര്യം. കലാമണ്ഡലത്തിൽ കേരളത്തിലെ ചില പ്രധാനപ്പെട്ട ക്ഷേത്രങ്ങളിൽ നിലനില്ക്കുന്ന മാതൃകയിലാണ് കൂത്തന്പലത്തിന്‍റെ രൂപകല്പന.

ആകർഷകമായി നിർമിച്ചിരിക്കുന്ന കൂത്തന്പലത്തിന്‍റെ കറുത്ത കരിങ്കൽ തൂണുകളിൽ നാട്യശാസ്ത്രത്തിൽ പറയുന്ന നൂറ്റിയെട്ട് നൃത്ത ചുവടുകൾ കൊത്തിയിട്ടുണ്ട്. ഈ കൂത്തന്പലത്തിലാണ് പഠിതാക്കളുടെ അരങ്ങേറ്റവും മാസകലാപരിപാടികളും സംഘടിപ്പിക്കപ്പെടുന്നത്.

കലാമണ്ഡലം കൃഷ്ണൻനായർ, കല്യാണിക്കുട്ടിയമ്മ, രാമൻകുട്ടിനായർ, ഗോപി, ശിവൻ നന്പൂതിരി, രാമചാക്യാർ, സത്യഭാമ, ക്ഷേമാവതി, ലീലാമ്മ, അപ്പുക്കുട്ടി പൊതുവാൾ, കൃഷ്ണൻകുട്ടി പൊതുവാൾ, വാസു പിഷാരടി, പരമേശ്വര മാരാർ, പത്മനാഭൻ നായർ, നീലകണ്ഠൻ നന്പീശൻ, ഉണ്ണികൃഷ്ണക്കുറുപ്പ്, ഹൈദരാലി, ശങ്കരൻ എന്പ്രാന്തിരി, ഗംഗാധരൻ എന്നിങ്ങനെ വിഖ്യാതരായ ഒട്ടേറെ പ്രതിഭാധനരെ സംഭാവന ചെയ്തു ഈ കലാക്ഷേത്രം.

കഥകളിയും കൂടിയാട്ടവും മോഹിനിയാട്ടവും ഭരതനാട്യവും കുച്ചുപ്പിടിയും തുള്ളലും പഞ്ചവാദ്യവും മൃദംഗവും ചെണ്ടയും തുടങ്ങി പൈതൃക കേരള കലകളുടെ ആധികാരിക പരിശീലന ഗവേഷണ കേന്ദ്രമായ കേരള കലാമണ്ഡലത്തെ കലാകേരളത്തിന്‍റെ കീരീടം എന്നു വിശേഷിപ്പിക്കാം.

ചെറുതുരുത്തി വള്ളത്തോൾ നഗറിൽ 31 ഏക്കറുകളിൽ വിശാലമായ കേരളത്തിന്‍റെ പൈതൃകലാകേന്ദ്രം കലയുടെ പുത്തൻഭാവങ്ങളിലേക്ക് അണിഞ്ഞൊരുങ്ങുകയാണ്.

ആന്‍റണി ആറിൽചിറ, ചന്പക്കുളം