തമിഴ്നാടിന്റെ തെരുവുകളിലും ബസ് സ്റ്റാൻഡുകളിലും പുഴയോരങ്ങളിലും മൈതാനങ്ങളിലുമൊക്കെ കുന്നുകൂടിക്കിടക്കുന്ന മാലിന്യവും വലിച്ചെറിയപ്പെടുന്ന കുപ്പികളുമൊന്നും നിങ്ങൾ കാണുന്നില്ലേ? വിനോദയാത്രയ്ക്കായി അവിടെയെത്തുന്ന മലയാളികൾ അതു കാണുന്നുണ്ട്.
മദ്യത്തിലും മയക്കുമരുന്നിലും ആഹ്ലാദം തിരയുന്നവരെ മഹത്വവത്കരിക്കുന്നതിനോടു വിയോജിച്ചുകൊണ്ടുതന്നെ, അഴകാർന്ന ദൃശ്യാവിഷ്കാരത്താലും മനുഷ്യത്വത്തെ ഉദ്ഘോഷിക്കുന്ന പ്രമേയത്താലും പ്രേക്ഷകർ നെഞ്ചേറ്റിയൊരു സിനിമയെ നിഷ്പ്രഭമാക്കാനുള്ള നീക്കത്തെയും തള്ളിപ്പറയേണ്ടതുണ്ട്.
‘മഞ്ഞുമ്മൽ ബോയ്സ്’ എന്ന ചിത്രത്തിനെതിരേ തമിഴിലെ മികച്ച എഴുത്തുകാരനായ ബി. ജയമോഹൻ നടത്തിയ തരംതാഴ്ന്ന പരാമർശങ്ങളെ മദ്യപാനത്തെ എതിർത്തു എന്നതിന്റെ പേരിൽ കണ്ടില്ലെന്നു നടിക്കേണ്ടതില്ല. മലയാളിയുടെ മദ്യാസക്തിയെ പരിഹസിക്കാൻ അദ്ദേഹത്തിന് സ്വാതന്ത്ര്യമുണ്ട്.
എന്നാൽ, സ്നേഹിതനുവേണ്ടി ജീവൻ ബലികഴിക്കുന്നതിനേക്കാൾ വലിയ സ്നേഹമില്ലെന്ന വിശിഷ്ടപ്രമേയത്തെ അവഹേളനത്തിൽ മുക്കിക്കളയുന്നതും മുഴുക്കുടിയന്മാർ പോലും പറയാനറയ്ക്കുന്ന വാക്കുകളാൽ മലയാളികളെ അധിക്ഷേപിക്കുന്നതും അംഗീകരിക്കാനാവില്ല. ജയമോഹന്റെ അതേ വാക്കുകളിൽ തിരിച്ചാക്ഷേപിക്കാൻ മലയാളി തുനിയരുത്.
അയാൾ ഉപയോഗിച്ച ‘പൊറുക്കി’ എന്ന വാക്ക് നമ്മൾ ഏറ്റെടുക്കുന്നില്ല. കൈയിൽ തന്റെ മികച്ച പുസ്തകങ്ങളും തലയിൽ ‘പൊറുക്കി’ കിരീടവുമായി സ്വയം പ്രദർശിപ്പിക്കാൻ അദ്ദേഹത്തെ അനുവദിക്കുക. “മഞ്ഞുമ്മല്‍ ബോയ്സ്-കുടികാര പൊറുക്കികളിന്‍ കൂത്താട്ടം” (കുടിച്ചു കൂത്താടുന്ന തെണ്ടികൾ) എന്ന തലക്കെട്ടിലാണ് ജയമോഹൻ ബ്ലോഗെഴുതിയത്.
അദ്ദേഹത്തിന്റെ വാക്കുകളിൽനിന്ന്: “കുടിച്ചു കൂത്താടുന്ന തെണ്ടികളെ സാമാന്യവത്കരിക്കുകയാണ് മഞ്ഞുമ്മല്‍ ബോയ്സ്. സിനിമയുടെ അവസാനം അതിലൊരാള്‍ക്ക് അവാര്‍ഡ് ലഭിച്ചുവെന്നു പറയുന്നുണ്ട്. അയാളെ ജയിലിലിടുകയാണു വേണ്ടിയിരുന്നത്. ചിലപ്പോൾ അവർ എവിടെയെങ്കിലും കുടുങ്ങി മരിക്കുന്നതു നല്ലതാണ്.
നമ്മുടെ വനങ്ങൾ സംരക്ഷിക്കപ്പെടും. ടൂറിസ്റ്റ് കേന്ദ്രങ്ങളിൽ മാത്രമല്ല, കാടുകളിലേക്കും അവർ എത്താറുണ്ട്. അത് മദ്യപിക്കാനും ഓക്കാനിക്കാനും ഛർദ്ദിക്കാനും കടന്നുകയറാനും വീഴാനും വേണ്ടി മാത്രമാണ്. ഇവർക്ക് മലയാളമല്ലാതെ മറ്റൊരു ഭാഷയും അറിയില്ല. എല്ലാ ചോദ്യങ്ങൾക്കും മലയാളത്തിലാവും ഉത്തരം.
മലയാളസിനിമയിൽ സാധാരണക്കാർ മദ്യമില്ലാതെ സന്തോഷത്തോടെ സംസാരിക്കുന്നത് നിങ്ങൾ കണ്ടിട്ടുണ്ടോ? അത്തരം സിനിമകൾ ആഘോഷിക്കുന്ന തമിഴ്നാട്ടുകാരെ ഞാൻ നികൃഷ്ടരായാണ് കാണുന്നത്.”
മദ്യം നാശത്തിന്റെ ഗുഹകളിലേക്കു മനുഷ്യരെ എറിഞ്ഞുകൊടുക്കുമെന്നു സംശയമില്ല. മലയാളത്തിലും തമിഴിലും എന്നല്ല, ലോകഭാഷകളിലെല്ലാം അതേക്കുറിച്ചു സിനിമയുണ്ട്. മദ്യപാനത്തിന്റെ സംഹാരശക്തിയെ തുറന്നുകാണിക്കുന്ന ഇന്ത്യയിലെതന്നെ ഏറ്റവും മഹത്തായ ചിത്രങ്ങളിലൊന്ന് മലയാളത്തിലിറങ്ങിയ ‘സ്പിരിറ്റ്’ ആണ്.
മദ്യപാനത്തെ എതിർത്തുകൊള്ളൂ. പക്ഷേ അത്, ഒരു സിനിമയുടെ പ്രസക്തമായ അംശങ്ങളെയെല്ലാം നിരാകരിച്ചോ കേരളത്തെ അവഹേളിച്ചോ ആകരുത്. ‘മഞ്ഞുമ്മൽ ബോയ്സ്’ പറയുന്നതു സ്നേഹത്തെക്കുറിച്ചുതന്നെയാണ്. അതു സംഭവിച്ച കഥയാണ്.
സ്വന്തം ജീവൻ അപകടത്തിൽ പെട്ടേക്കാമെന്ന് അറിഞ്ഞുകൊണ്ടാണ് സംഘത്തിലൊരാൾ ഗുണാ കേവിൽ ഇറങ്ങാൻ തയാറാകുന്നത്. മദ്യപിച്ചു ലക്കുകെട്ട ഒരാൾക്കും ചെയ്യാനാവുന്നതല്ല, തമിഴ് പോലീസും ഫയർഫോഴ്സും നോക്കുകുത്തികളായി നിൽക്കെ ആണായൊരുത്തൻ ചെയ്തത്. ഒപ്പമുള്ളവരും അതിനു തയാറായിരുന്നു. ജയമോഹൻ, നിങ്ങൾ മദ്യപാനിയല്ലായിരിക്കാം.
പക്ഷേ, മുന്‍പ് കുടുങ്ങിയവരെല്ലാം കൊല്ലപ്പെട്ടൊരു ഗർത്തത്തിലെ അനിശ്ചിതത്വത്തിന്റെ ഇരുട്ടിലേക്ക് സുഹൃത്തിനെ രക്ഷിക്കാൻ മദ്യപിച്ചോ അല്ലാതെയോ നിങ്ങൾ ഇറങ്ങുമോയെന്ന ചോദ്യത്തിനുകൂടി ചുണയുണ്ടെങ്കിൽ ഉത്തരം പറയണം. നിങ്ങൾക്കു കഴിയാത്തതാണ് മദ്യപാനികളെന്ന് ആക്ഷേപിക്കപ്പെട്ട ഒരുപറ്റം യുവാക്കൾ ചെയ്തത്.
കേരളത്തിലെയും തമിഴ്നാട്ടിലെയും തിയറ്ററുകളെ പ്രകന്പനം കൊള്ളിക്കുന്ന കരഘോഷങ്ങൾ അതിനുള്ള അംഗീകാരമാണ്. സിനിമ കണ്ടിറങ്ങിയവരുടെ മനസിൽ അവശേഷിച്ചത് മദ്യമല്ല, സ്നേഹമാണ്. ഹിംസയ്ക്കെതിരേ സമാനതകളില്ലാത്ത ദൃശ്യാവിഷ്കാരം നടത്തി കഴിഞ്ഞദിവസം ഓസ്കർ നേടിയ ‘ഓപ്പൻഹൈമർ’ എന്ന സിനിമ ജയമോഹൻ കാണരുത്. കാരണം, അതിലെ സെക്സിനെയും മതവിരുദ്ധമെന്ന പരാമർശങ്ങളെയും തലയിലേന്തി അഹിംസയെ നിങ്ങൾ നിലത്തെറിഞ്ഞുകളയും.
വിനോദസഞ്ചാര കേന്ദ്രങ്ങളിൽ മദ്യപിച്ചു ഛർദിക്കുന്നതിലും മാലിന്യം വലിച്ചെറിയുന്നതിലും മലയാളികളെ മാത്രം താങ്കൾ കണ്ടെത്തിയതിലും മുൻവിധിയുണ്ട്. തമിഴ്നാടിന്റെ തെരുവുകളിലും ബസ് സ്റ്റാൻഡുകളിലും പുഴയോരങ്ങളിലും മൈതാനങ്ങളിലുമൊക്കെ കുന്നുകൂടിക്കിടക്കുന്ന മാലിന്യവും വലിച്ചെറിയപ്പെടുന്ന കുപ്പികളുമൊന്നും നിങ്ങൾ കാണുന്നില്ലേ? വിനോദയാത്രയ്ക്കായി അവിടെയെത്തുന്ന മലയാളികൾ അതു കാണുന്നുണ്ട്.
പക്ഷേ, ആ ജനതയുടെ ആതിഥേയ മര്യാദകളും നിഷ്കളങ്കതയും വ്യത്യസ്തമായ രുചിവിളന്പലുകളുമൊക്കെ ആസ്വദിക്കുന്ന മലയാളികൾ അതേക്കുറിച്ചൊന്നും സൂചിപ്പിക്കാൻ താങ്കളെപ്പോലെ മൂന്നാംകിട വാക്കുകൾ ഉപയോഗിക്കില്ല. മദ്യപിക്കുകയോ നിയമലംഘനം നടത്തുകയോ ചെയ്യുന്നവർ ആപത്തിൽ കുടുങ്ങി മരിക്കട്ടെയെന്ന താങ്കളുടെ വിശ്വാസം മലയാളിവിരുദ്ധമല്ല, അങ്ങേയറ്റം മനുഷ്യത്വവിരുദ്ധമാണ്.
മലയാളമല്ലാതെ മറ്റൊരു ഭാഷയും മലയാളിക്കറിയില്ല എന്ന പരാമർശം താങ്കളുടെ അറിവില്ലായ്മയെയും അഹങ്കാരത്തെയും വെളിപ്പെടുത്തുന്നു. ലോകമെങ്ങും മികവു തെളിയിക്കുകയും ഉന്നതസ്ഥാനങ്ങൾ വഹിക്കുകയും ചെയ്യുന്ന മലയാളിക്ക് അവരുടെ ഭാഷാപ്രാവീണ്യം നിങ്ങളെ ബോധിപ്പിക്കേണ്ട കാര്യവുമില്ല.
ജയമോഹനെ എതിർക്കുന്പോൾതന്നെ ആത്മപരിശോധനയ്ക്കു മലയാളികൾ തയാറാകുകയും വേണം. കേരളത്തെ വിഴുങ്ങിക്കഴിഞ്ഞ മദ്യ-മയക്കുമരുന്ന് ആസക്തിയെ മഹത്വവത്കരിക്കുന്നതൊക്കെ സിനിമയിലും അകറ്റിനിർത്തേണ്ട സാഹചര്യമുണ്ട്. കല കലയ്ക്കുവേണ്ടിയായിക്കൊള്ളട്ടെ, പക്ഷേ, മനുഷ്യനെതിരാകരുത്.
സിനിമയിലാണെങ്കിലും ജനം ആരാധിക്കുന്നവർ മദ്യപിക്കുന്പോൾ ദുർബലരായവർക്ക് അതിനെ അനുകരിക്കാനുള്ള പ്രവണതയുണ്ടാകും. ഒരാവശ്യവുമില്ലെങ്കിലും മദ്യപാനം ആവർത്തിച്ചു കാണിക്കുന്നത് മലയാളസിനിമയിൽ പതിവാകുന്നുണ്ട്.
അതില്ലെങ്കിൽ സിനിമയെ യുവാക്കൾ സ്വീകരിക്കില്ലെന്നു കാണുന്നത് അവരെ വിലകുറച്ചു കാണുന്നതും സംവിധായകന്റെ ആത്മവിശ്വാസമില്ലായ്മയുമാകാം. ജയമോഹന്റെ അനവസരത്തിലെ അല്പത്തരത്തിലും നമുക്കറിയാൻ അല്പമുണ്ട്.