ഭരണകൂട ഭീകരതയുടെ ക്രിസ്തുവിചാരണ
Friday, April 18, 2025 12:00 AM IST
ഇന്നു ദുഃഖവെള്ളി. ഒലിവുമലയിൽനിന്നു ഗാഗുൽത്തായിലേക്കോ ജറൂസലെമിൽനിന്ന്
ഇന്ത്യയിലേക്കോ ഉള്ള ദൂരമൊക്കെ സാങ്കേതികമാണ്.
ക്രിസ്തു രാഷ്ട്രീയത്തിൽ ഇടപെട്ടില്ലായിരുന്നെങ്കിൽ കൊല്ലപ്പെടില്ലായിരുന്നു. ദൈവസ്നേഹത്തെയും പരസ്നേഹത്തെയും നന്മയെയും തിന്മയെയുംകുറിച്ച് പറഞ്ഞുകൊണ്ടു നടന്നപ്പോഴല്ല, അവയെ ഉന്മൂലനം ചെയ്യുന്ന ഭരണകൂടത്തോടും അതിന്റെ ഭാഗമായ ദുഷിച്ച മതനേതൃത്വത്തോടും പ്രതികരിച്ചപ്പോഴാണ് ക്രിസ്തുവിനെ തേടി അന്വേഷണസംഘങ്ങളിറങ്ങിയത്. അനീതിയുടെ ലോകക്രമത്തിൽ ദുഃവെള്ളിയുടെ മുന്നറിയിപ്പാണത്. രാഷ്ട്രീയത്തിൽ ഇടപെടാതെ മനുഷ്യരക്ഷ സാധ്യമല്ലെന്നു മുൻകൂട്ടി കണ്ടതുകൊണ്ടാവാം, പ്രവചനലിഖിതങ്ങളിൽ അവൻ കൊല്ലപ്പെടുമെന്ന് എഴുതപ്പെട്ടത്.
ആദ്യം കൊല്ലണമെന്നു തീരുമാനിക്കുകയും തുടർന്ന് കുറ്റപത്രം തയാറാക്കപ്പെടുകയും ചെയ്തു. ഒരു വെള്ളിയാഴ്ചയാണ് വിധി നടപ്പാക്കിയത്. അതൊരു ദുഃഖവെള്ളിയായി ഇന്ന് ആചരിക്കപ്പെടുന്പോഴും നീതിക്കുവേണ്ടി വിശപ്പും ദാഹവും സഹിക്കുന്നവർ ലോകമെങ്ങും മുൾമുടി ചൂടി, ചാട്ടവാറടിയും ആട്ടും തുപ്പുമേറ്റും നിൽക്കുന്നു.
അന്ത്യത്താഴം കഴിഞ്ഞു മുകളിലത്തെ മുറിയിൽനിന്നിറങ്ങിയ ക്രിസ്തു ജറുസലെമിന്റെ വിജനമായ തെരുവുകൾ പിന്നിട്ട് നടക്കുന്പോൾ ശിഷ്യന്മാർ ഒപ്പമെത്താൻ ശ്രമിക്കുകയായിരുന്നു. അതേസമയത്ത്, ഗൂഢാലോചനക്കാരും അവരുടെ താവളങ്ങളിൽനിന്നു പറപ്പെട്ടു. ക്രിസ്തു കെദ്രോൺ താഴ്വര പിന്നിട്ട് ഒലിവുമലയുടെ പടിഞ്ഞാറുള്ള ഗത്സമെൻ തോട്ടത്തിലെത്തി. ക്രിസ്തു മുട്ടുകുത്തി. പ്രാർഥനയ്ക്കിടെ അവന്റെ വിയർപ്പ് രക്തത്തുള്ളികളായി നിലത്തു വീണു. കുരിശുമരം ഒലിവുകളെ ഗ്രസിച്ചതിനാൽ അവ നിറകണ്ണുകളോടെ ആകാശത്തേക്കു കാഴ്ച മാറ്റി.
ശിക്ഷ്യന്മാർ ഉറക്കത്തിലായി. താഴെ പന്തങ്ങളുടെ തീവെളിച്ചം ക്രിസ്തു കണ്ടു. പറ്റിയ രാത്രിക്കായി തക്കം പാർത്തിരുന്നവർ മലകയറിയെത്തുകയാണ്. കുറച്ചുമുന്പ് തന്റെ കൈയിൽനിന്ന് അപ്പം വാങ്ങി ഭക്ഷിച്ചവനാണ് മുന്നിൽ. യൂദാസേ, നീ മനുഷ്യപുത്രനെ ചുംബനംകൊണ്ട് ഒറ്റിക്കൊടുക്കുകയാണോ എന്നു ചോദിച്ചപ്പോഴേക്കും അവൻ ക്രിസ്തുവിനെ കെട്ടിപ്പിടിച്ച് ഉമ്മവച്ചു. അപ്പോൾ അവന്റെ പാദത്തിൽ ഒരു ചുംബനം ആളിക്കത്തി. സഹിക്കാനാവാത്ത പൊള്ളലിൽ അവൻ മരങ്ങൾക്കിടയിലൂടെ ഓടിപ്പോകവേ പുരോഹിത പ്രമാണിമാരും ദേവാലയ സേനാധിപന്മാരും ക്രിസ്തുവിനെ ബന്ധിച്ചുകൊണ്ട് മലയിറങ്ങി.
അനഭിമതനാകുന്നവനെ രാജ്യദ്രോഹം ഉൾപ്പെടെ ഏതു കുറ്റവും ചുമത്തി ഇല്ലാതാക്കുന്ന ഭരണകൂട ഭീകരതയുടെ വിവരണമാണ് ക്രിസ്തുവിന്റെ വിചാരണയും വധശിക്ഷയും. അവർ ക്രിസ്തുവിനെ ആദ്യം അന്നാസിന്റെ പക്കലെത്തിച്ചു. മുഖ്യ ഗൂഢാലോചനക്കാരനായിരുന്ന അയാൾ പ്രധാന പുരോഹിതനായ കയ്യാഫാസിന്റെ അമ്മായിയപ്പനായിരുന്നു. അയാൾ ക്രിസ്തുവിന്റെ പ്രസംഗങ്ങളെയും പ്രവൃത്തികളെയുംകുറിച്ചു ചോദിച്ചു. താൻ രഹസ്യമായൊന്നും ചെയ്തിട്ടില്ലല്ലോയെന്ന മറുപടി തൃപ്തികരമല്ല. വധശിക്ഷയ്ക്കു കാരണം കണ്ടെത്താൻ ശ്രമിച്ചവർ മർദിച്ചശേഷം അവനെ കയ്യാഫാസിന്റെ അടുക്കലേക്കെത്തിച്ചു. അയാളുടെ കൊട്ടാരമുറ്റത്തുവച്ച് യഹൂദ കോടതിയായിരുന്ന സെൻഹെദ്രീൻ സംഘം ക്രിസ്തുവിനെ ചോദ്യം ചെയ്ത് വധശിക്ഷയ്ക്ക് അർഹനാണെന്നു കണ്ടെത്തി.
രാജ്യദ്രോഹവും മതനിന്ദയുമായിരുന്നു പ്രധാന കുറ്റങ്ങൾ. തുടർന്ന് അംഗീകാരത്തിനായി റോമൻ ഗവർണർ പീലാത്തോസിന്റെ അരമനയിലെത്തിച്ചു. കുറ്റപത്രത്തിലുള്ളതൊന്നും കണ്ടെത്താനാകാതെ പീലാത്തോസ് മാനസിക സംഘർഷത്തിലായി. ക്രിസ്തു ഗലീലിയക്കാരനാണെന്നു മനസിലായതോടെ തനിക്കു യൂദയായുടെ ചുമതലയേ ഉള്ളെന്നു പറഞ്ഞ് ഗലീലിയയിലെ രാജാവായ ഹേറോദേസിന്റെ പക്കലേക്ക് അയച്ചു. കുറ്റമൊന്നും കണ്ടെത്താനായില്ലെങ്കിലും ക്രൂരമർദനത്തിനുശേഷം അയാൾ ക്രിസ്തുവിനെ തിരിച്ചയച്ചു. രാഷ്ട്രീയ-മത സമ്മർദത്തിനു വഴങ്ങിയ പീലാത്തോസ് ഈ നീതിമാന്റെ രക്തത്തിൽ തനിക്കു പങ്കില്ലെന്നൊക്കെ പറഞ്ഞെങ്കിലും ഭരണകൂടനിർമിതിയായ പൊതുബോധത്തിനു വഴങ്ങി കുരിശുമരണത്തിനു വിധിച്ചു.
അന്ത്യത്താഴം കഴിഞ്ഞ് 24 മണിക്കൂറിനകം ക്രിസ്തുവിന്റെ വിചാരണയും വധശിക്ഷയും നടപ്പാക്കി. അധികാരം ഒരുവശത്തും നീതിക്കുവേണ്ടി വിശപ്പും ദാഹവും സഹിക്കുന്നവർ മറുവശത്തും നിൽക്കുന്ന പീഡാനുഭവക്കാഴ്ചയാണ് ദുഃഖവെള്ളി. അത് സമകാലിക രാഷ്ട്രീയത്തിൽ ലോകമെങ്ങും വിശകലനം ചെയ്യപ്പെടേണ്ടതാണ്. കാരണം, വെള്ളയടിച്ച കുഴിമാടങ്ങളെന്നു ഭരണകൂടത്തെ വിമർശിക്കുന്നവർ ഇന്നും നോട്ടപ്പുള്ളികളാണ്. നീതിക്കുവേണ്ടിയുള്ള അവരുടെ രാഷ്ട്രീയം അടിച്ചമർത്തപ്പെടും; ഇരകൾ പെരുവഴിയിൽ നിർത്തപ്പെടും.
അവർ സെക്രട്ടേറിയറ്റു പടിക്കലും മുനന്പത്തും മണിപ്പുരിലും ഉത്തരേന്ത്യയിലും, എല്ലാം ശരിയാകുമെന്നു കരുതി നിൽക്കുകയാണ്. അധികാരത്തിന്റെ ബുൾഡോസറുകൾക്കടിയിൽ ചതച്ചരയ്ക്കപ്പെടുന്നവരെയും ആൾക്കൂട്ടക്കൊലപാതകങ്ങൾക്ക് ഇരയാകുന്നവരെയുമൊക്കെ കണ്ടാൽ ക്രിസ്തുവിനെപ്പോലെയുണ്ട്. ഭരണകൂടത്തിന്റെ അനുമതിയില്ലാതെ വർഗീയതയ്ക്കു ലോകത്തൊരിടത്തും വളരാനാവില്ല. ഇന്ത്യയിലും ഭൂരിപക്ഷ-ന്യൂനപക്ഷ വർഗീയതകൾ വളർന്നുകഴിഞ്ഞു. സർക്കാർ ഒപ്പമുണ്ടെന്നു പറയുകയും മതപരിവർത്തനത്തിന്റെയും രാജ്യദ്രോഹത്തിന്റെയും കുറ്റപത്രമൊരുക്കി ക്രൈസ്തവരെ ക്രൂശിക്കുകയുമാണ്. അപ്പോഴും ഒപ്പമുള്ള ഒറ്റുകാർ ഉത്തരേന്ത്യയിലേക്കു നോക്കി ബറാബാസിനെ മോചിപ്പിക്കൂ, ക്രിസ്തുവിനെ ക്രൂശിക്കൂ എന്ന ആർപ്പുവിളിയിലാണ്. ഇതേ കാഴ്ചകളാണ് അന്നു ജറുസലെമിൽ അരങ്ങേറിയത്.
അനുവദിച്ചാലും ഇല്ലെങ്കിലും ഈ രാജ്യത്തെ ക്രൈസ്തവർ കുരിശിന്റെ വഴിയിലാണ്. ഉത്തരേന്ത്യയിൽ ക്രിസ്മസ്, ദുഃഖവെള്ളി, ഈസ്റ്റർ ആചരണങ്ങളൊക്കെ മുടക്കുന്ന വർഗീയസംഘടനകളുടെ കൈയിലുള്ളത് ഡൽഹിയിൽനിന്നെത്തിച്ച വാറൻഡുകളാണ്. ഒലിവുമലയിൽനിന്നു ഗാഗുൽത്തായിലേക്കോ ജറുസലെമിൽനിന്ന് ഇന്ത്യയിലേക്കോ ഉള്ള ദൂരമൊക്കെ സാങ്കേതികമാണ്. ഒഡീഷയിലും ആസാമിലും യുപിയിലും മധ്യപ്രദേശിലും ഛത്തീസ്ഗഡിലും മണിപ്പുരിലുമുള്ള ക്രൈസ്തവരും കാണ്ഡമാലിലെ രക്തസാക്ഷികളും ഒഡീഷയിൽ ജീവനോടെ ചുട്ടുകൊല്ലപ്പെട്ട ഗ്രഹാം സ്റ്റെയിൻസും പിഞ്ചുകുഞ്ഞുങ്ങളും, ആദിവാസികൾക്കിടയിൽ പ്രവർത്തിച്ചതിനു കള്ളത്തെളിവുകളിലൂടെ വേട്ടയാടപ്പെട്ട ഫാ. സ്റ്റാൻ സ്വാമിയും, വ്യാജ മതപരിവർത്തനക്കേസിലായ സന്യസ്തരുമൊക്കെ ആ ദൂരം അളന്നവരാണ്.
ദുഃഖവെള്ളികളുടെ നിർമാതാക്കൾ വിശ്വസിക്കാൻ മടിക്കുന്നൊരു സത്യമുണ്ട്; നീതിയുടെയും സമത്വത്തിന്റെയും ഉയിർപ്പുതിരുനാൾ വരും. നിങ്ങൾ ചവിട്ടിമെതിച്ചതു പൂക്കളാണ്, വസന്തമല്ല.