പൂട്ടണം, ഹിന്ദുത്വയുടെ കംഗാരു കോടതികൾ
Wednesday, June 4, 2025 12:00 AM IST
ഹിന്ദുത്വവാദികൾ ആവശ്യപ്പെടുന്പോഴൊക്കെ വിചാരണയ്ക്കു നിന്നുകൊടുക്കാനുള്ള ബാധ്യത ന്യൂനപക്ഷങ്ങൾക്കില്ല. ഈ ഭൂരിപക്ഷ വർഗീയത കേന്ദ്രസർക്കാരിന്റെ പിൻവാതിൽ നിയമനമല്ലെങ്കിൽ നിശബ്ദത അവസാനിപ്പിക്കണം. മതം ചോദിച്ചു നിരപരാധികളെ ആക്രമിക്കുന്നവർ പഹൽഗാമിലായാലും ഒഡീഷയിലായാലും ശിക്ഷിക്കപ്പെടണം.
ഹിന്ദുത്വയുടെ കംഗാരു കോടതി ഒടുവിൽ കൂടിയത് ഒഡീഷയിൽ റൂർക്കല രാജ്യറാണി എക്സ്പ്രസിലായിരുന്നു. കന്യാസ്ത്രീയെയും ഒപ്പമുള്ള യാത്രക്കാരെയും വിചാരണയ്ക്കും ശിക്ഷയ്ക്കും വിധേയരാക്കുന്പോൾ അവർ പുറത്തെടുത്തത് സ്ഥിരം ആരോപണമായിരുന്നു: മതപരിവർത്തനം.
പാക്കിസ്ഥാനിലെ തീവ്രവാദികൾ അവിടത്തെ ന്യൂനപക്ഷങ്ങളെ ആക്രമിക്കുന്നതിനു മുന്‍പു പറയുന്ന ‘മതനിന്ദ’, ‘ദൈവദൂഷണം’ എന്നിവയുടെ ഇന്ത്യൻ പരിഭാഷ. പക്ഷേ, അതിർത്തിക്കപ്പുറത്തുള്ള മത കുറ്റവാളികളെ മടയിലെത്തി ശിക്ഷിച്ച രാജ്യം അതിർത്തിക്കുള്ളിലെ കുറ്റവാളികളെ പിന്തുടരുന്നില്ല.
നിർബന്ധ മതപരിവർത്തന നിരോധന നിയമങ്ങൾക്കൊണ്ട് ന്യൂനപക്ഷങ്ങൾക്ക് പീഡനവും തടവറയും, ഘർ വാപസികൊണ്ട് ഹിന്ദുത്വയ്ക്കു സംരക്ഷിതമേഖലയും ഉറപ്പാക്കിയവർ വളർത്തിയെടുത്ത അക്രമിസംഘങ്ങളാണ് ട്രെയിനിൽനിന്നു കന്യാസ്ത്രീ ഉൾപ്പെടെയുള്ളവരെ വലിച്ചിറക്കിയത്.
കേന്ദ്രസർക്കാർ, നിശബ്ദതയുടെ 11 വർഷത്തെ ദുരൂഹ വാത്മീകത്തിൽനിന്നു പുറത്തു വരണം. മതേതരത്വം ഭരണഘടനയിലെ വാക്കല്ല, ഭരിക്കുന്നവരുടെ പ്രവൃത്തിയാണ്.
രാജ്യത്ത് ക്രൈസ്തവർക്കെതിരേയുള്ള ആക്രമണങ്ങളിൽ പുതിയതാണ് മേയ് 31ന് രാത്രി 11ന് ഒഡീഷയിലെ ബെറാംപുരിനടുത്ത ഖൊർധ റോഡ് റെയിൽവേ സ്റ്റേഷനിലുണ്ടായത്. പരിശീലന പരിപാടിയിൽ പങ്കെടുക്കാനായി ജാർസുഗുഡയിലേക്ക് റൂർക്കല രാജ്യറാണി എക്സ്പ്രസിൽ യാത്ര ചെയ്യുന്പോഴാണ് കന്യാസ്ത്രീക്കും കൂടെയുണ്ടായിരുന്ന കുട്ടികൾക്കും നേരേ സംഘപരിവാർ അതിക്രമം.
ഹോളിഫാമിലി സന്യാസിനീ സമൂഹാംഗമായ ഇരുപത്തൊമ്പതു വയസുള്ള കന്യാസ്ത്രീയും കൂടെയുണ്ടായിരുന്ന സഹോദരൻ ഉൾപ്പെടെ രണ്ട് ആൺകുട്ടികളും നാല് പെൺകുട്ടികളുമായിരുന്നു ഇരകൾ. പെൺകുട്ടികളിലൊരാൾ കടുത്ത തലവേദനയെത്തുടർന്ന് കരയുന്നതു കണ്ട ബജ്രംഗ് ദൾ പ്രവർത്തകർ, കുട്ടിയെ കന്യാസ്ത്രീ നിർബന്ധിച്ചു മതപരിവർത്തനം നടത്താൻ കൊണ്ടുപോകുകയാണെന്നു പറഞ്ഞ് തടയുകയും ഖൊർധ റോഡ് റെയിൽവേ സ്റ്റേഷനിലേക്ക് കൂടുതൽ പ്രവർത്തകരെ വിളിച്ചുവരുത്തുകയും ചെയ്തു.
അവർ ട്രെയിനിനുള്ളിലേക്ക് ഇരച്ചുകയറി ചോദ്യംചെയ്യൽ തുടങ്ങി. കന്യാസ്ത്രീക്കു നേരേ കൈയേറ്റവും വധഭീഷണിയുമുണ്ടായി. തങ്ങൾ ജന്മനാ ക്രൈസ്തവരാണെന്ന് കുട്ടികൾ പറഞ്ഞെങ്കിലും അക്രമികൾ പിന്മാറിയില്ല. ഇവരെ ട്രെയിനിൽനിന്നു വലിച്ചിറക്കി റെയിൽവേ പോലീസിന്റെ ഓഫീസിലെത്തിച്ചു.
പോലീസ് കാഴ്ചക്കാരായി നിന്നു. കന്യാസ്തീയുടെയും പെൺകുട്ടികളുടെയും മാതാപിതാക്കളും അഭിഭാഷകരും മനുഷ്യാവകാശ പ്രവർത്തകരും ഇടപെടുകയും അക്രമികളുടെ ആരോപണം വ്യാജമാണെന്നു തെളിയുകയും ചെയ്തതോടെയാണ് പിറ്റേന്നു വൈകുന്നേരം വിട്ടയച്ചത്. ആളുകളെ ചോദ്യം ചെയ്യാനും ശിക്ഷിക്കാനുമൊക്കെ ഈ വർഗീയവാദികൾക്ക് ആരാണ് അധികാരം കൈമാറിയത്?
ഒഡീഷയിൽ ചാർബതി കാർമൽ നികേതനിലെത്തിയ ഒന്‍പതംഗ അക്രമിസംഘം വൈദികരെ ആക്രമിക്കുകയും കൊള്ളയടിക്കുകയും ചെയ്തത് മേയ് 23നാണ്. ഫാ. ലിനസ് ഒസിഡി, ഫാ. സിൽവിൻ ഒസിഡി എന്നിവരെയാണ് ക്രൂരമായി മർദിച്ചത്. മോഷ്ടിക്കാൻ മാത്രമെത്തിയവരാണെങ്കിൽ കെട്ടിയിട്ടശേഷം ക്രൂരമായി മർദിക്കുന്നതും ഇവിടെ ഇനി കണ്ടുപോകരുതെന്നുമൊക്കെ പറയുന്നതിൽ ദുരൂഹതയുണ്ട്.
പോലീസ് സത്യാവസ്ഥ പുറത്തുകൊണ്ടുവരണം. ഇതൊന്നും യഥാർഥ ഹിന്ദുവിനും മുസ്ലീമിനും ക്രിസ്ത്യാനിക്കും കണ്ടുനിൽക്കാനാകില്ല. അക്രമത്തിനിരയായ വൈദികരെ രക്ഷിക്കാനെത്തിയത് തൊട്ടടുത്ത ക്ഷേത്രത്തിലെ പൂജാരിയാണ്. ബിജെപി അധികാരത്തിലെത്തിയ 2014 മുതൽ 2024 വരെ ക്രൈസ്തവർക്കെതിരേ 4316 അക്രമസംഭവങ്ങൾ ഉണ്ടായതായാണ് യുണൈറ്റഡ് ക്രിസ്ത്യൻ ഫോറത്തിന്റെ റിപ്പോർട്ട്. 2024ൽ മാത്രം 834 ആക്രമണങ്ങൾ.
നരേന്ദ്ര മോദി അധികാരത്തിലെത്തിയ 2014ൽ ഇത് 127 ആയിരുന്നു. ഇതൊക്കെ കെട്ടിച്ചമച്ച ആരോപണങ്ങളാണെന്നു സ്ഥാപിക്കാൻ ചില സംഘപരിവാർ മാധ്യമങ്ങളും ഹിന്ദുത്വവാദികൾ വിലയ്ക്കെടുത്തവരും കിണഞ്ഞു പരിശ്രമിക്കുന്നുണ്ടെങ്കിലും ഒന്നും വ്യാജമാണെന്നു തെളിയിക്കാനായിട്ടില്ല.
സംഘപരിവാറിന്റെ ന്യൂനപക്ഷ വിരുദ്ധത, നിർബന്ധിത മതപരിവർത്തന നിരോധന നിയമങ്ങൾ, കേന്ദ്രസർക്കാരിന്റെ നിശബ്ദത, ഹിന്ദുത്വ നേതാക്കളുടെ വിദ്വേഷ പ്രസംഗങ്ങൾ തുടങ്ങിയവയൊക്കെ ഇന്ത്യയിലെ ന്യൂനപക്ഷങ്ങൾക്കെതിരേയുള്ള അക്രമങ്ങൾ വർധിപ്പിച്ചു.
കഴിഞ്ഞ ഓഗസ്റ്റ് ഒന്‍പതിലെ ‘ടൈംസ് ഓഫ് ഇന്ത്യ’ റിപ്പോർട്ട് അനുസരിച്ച്, ഉത്തര്‍പ്രദേശില്‍ മാത്രം 2020 നവംബര്‍ മുതല്‍ 2024 ജൂലൈ 31 വരെ മതപരിവര്‍ത്തനം ആരോപിച്ച് പോലീസ് 835ല്‍ അധികം എഫ്ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തു.
1,682 പേർ അറസ്റ്റിലായി. ഇതില്‍ നാലു കേസുകളില്‍ മാത്രമേ ഇതുവരെ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ. പാക്കിസ്ഥാനിൽ തീവ്രവാദികൾ മതനിന്ദക്കുറ്റം ആരോപിച്ചാൽ അതു തെളിയിക്കാൻ ഇരകൾ ബാധ്യസ്ഥരാകുന്ന സ്ഥിതിവിശേഷം നമ്മുടെ രാജ്യത്തും ഉടലെടുത്തുകഴിഞ്ഞു.
2023 ഏപ്രിലിൽ ഡൽഹി ആർച്ച്ബിഷപ് ഡോ. അനിൽ കൂട്ടോയുടെ നേതൃത്വത്തിൽ ക്രൈസ്തവ നേതാക്കൾ രാഷ്ട്രപതി ദ്രൗപദി മുർമുവിനെ കണ്ട് ക്രൈസ്തവർക്കെതിരേയുള്ള ആക്രമണങ്ങളെക്കുറിച്ചു ബോധ്യപ്പെടുത്തി. 2024 ജൂലൈ 12ന് സിബിസിഐ പ്രസിഡന്റ് ആർച്ച്ബിഷപ് മാർ ആൻഡ്രൂസ് താഴത്തിന്റെ നേതൃത്വത്തിൽ പ്രധാനമന്ത്രിയെ നേരിൽ കണ്ട് നിവേദനം സമർപ്പിച്ചു.
2024 ഡിസംബറിൽ 30 ക്രൈസ്തവ സഭാ വിഭാഗങ്ങളും 400 മുതിർന്ന ക്രൈസ്തവ നേതാക്കളും ഇതേ വിഷയത്തിൽ രാഷ്ട്രപതിക്കും പ്രധാനമന്ത്രിക്കും നിവേദനം നൽകി. ഒന്നിനും ഒരു ഫലവും ഉണ്ടായിട്ടില്ല.
ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടതിനെതിരേ നടപടിയെടുക്കണമെന്ന് 2023 മേയിലെ സന്ദർശനത്തിനിടെ ഓസ്ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസിനോട് മോദി ആവശ്യപ്പെടുന്പോൾ മണിപ്പുരിലെ കലാപത്തിൽ ക്രിസ്ത്യൻ പള്ളികളും സ്ഥാപനങ്ങളും കത്തിച്ചാന്പലാകുകയായിരുന്നു.
കലാപം പൊട്ടിപ്പുറപ്പെട്ടതിനുശേഷം ഇന്നുവരെ പ്രധാനമന്ത്രി മണിപ്പുർ സന്ദർശിച്ചിട്ടില്ല. യൂറോപ്പിലും അമേരിക്കയിലും ഗൾഫ് രാജ്യങ്ങളിലും ഹൈന്ദവ ക്ഷേത്രങ്ങളും വിശ്വാസവും സംരക്ഷിക്കപ്പെടുന്ന കാലത്ത് ഏറ്റവും വലിയ ജനാധിപത്യരാജ്യം ന്യൂനപക്ഷ സംരക്ഷണത്തിൽ പിന്നോട്ടുപോകുന്നു.
മതഭ്രാന്തുകൾക്കെതിരേയുള്ള പോരാട്ടം വിവിധ തലങ്ങളിൽ നടക്കേണ്ടതാണ്. പക്ഷേ, സർക്കാർ ഒപ്പമില്ലെങ്കിൽ മാധ്യമങ്ങളുടെയും രാഷ്ട്രീയ പാർട്ടികളുടെയും മതേതര സംഘടനകളുടെയുമൊന്നും ശ്രമം ഫലവത്താകില്ല.
ഉത്തരേന്ത്യയിൽ പലയിടങ്ങളിലും പുരോഹിതർക്കും കന്യാസ്ത്രീകൾക്കും തങ്ങളുടെ സന്യസ്തവേഷങ്ങൾ ധരിച്ചു യാത്ര ചെയ്യാനാകാത്ത സ്ഥിതിയുണ്ട്. ഒപ്പമുള്ളവർ ആരാണെന്നു വർഗീയവാദികളെ ബോധ്യപ്പെടുത്താൻ സർട്ടിഫിക്കറ്റുകളുമായി സഞ്ചരിക്കേണ്ടിവന്നിരിക്കുന്നു. ഈസ്റ്ററും ക്രിസ്മസും ഞായറാഴ്ച ആചരണവുമൊക്കെ ഭീതിയുടെ അന്തരീക്ഷത്തിലായി.
ക്രൈസ്തവ ആരാധനാലയങ്ങളിലേക്ക് മതമുദ്രാവാക്യങ്ങളുമായി ഏതു നിമിഷവും ഇരച്ചുകയറാം. ഇതു ഭരണഘടനയ്ക്കുമേലുള്ള ആക്രമണമാണ്. ആരാധനാലയങ്ങളുടെ അടിത്തറമാന്തലും ബുൾഡോസർരാജും ആൾക്കൂട്ട ആക്രമണങ്ങളുമൊക്കെ, സന്പന്ന ന്യൂനപക്ഷത്തിന്റെ അഭിവൃദ്ധി സൂചനയായ നാലാം സാന്പത്തികശക്തി പതക്കംകൊണ്ടു മറയ്ക്കാനാകില്ല.
ഹിന്ദുത്വശക്തികൾ എപ്പോൾ എവിടെവച്ച് ആവശ്യപ്പെട്ടാലും വിചാരണയ്ക്കു നിന്നുകൊടുക്കാനുള്ള ബാധ്യത ന്യൂനപക്ഷങ്ങൾക്കില്ല. ഈ ഭൂരിപക്ഷ വർഗീയത കേന്ദ്രസർക്കാരിന്റെ പിൻവാതിൽ നിയമനമല്ലെങ്കിൽ നിശബ്ദത അവസാനിപ്പിക്കണം.
മതം ചോദിച്ച് നിരപരാധികളെ ആക്രമിക്കുന്നവർ പഹൽഗാമിലായാലും ഒഡീഷയിലായാലും ഛത്തീസ്ഗഡിലായാലും യുപിയിലായാലും ശിക്ഷിക്കപ്പെടേണ്ടതാണ്. മതഭ്രാന്തിന്റെ കംഗാരു കോടതികൾ പൂട്ടാൻ കേന്ദ്രസർക്കാരിനു മാത്രമേ സാധിക്കൂ; രാജ്യം കാത്തിരിക്കുന്നു.