തലശേരി: സിപിഎം പ്രവര്ത്തകന് ഇരിട്ടി കീഴൂരിലെ കോട്ടത്തിക്കുന്ന് കാണിക്കല്‍ വളപ്പില്‍ യാക്കൂബിനെ (24) ബോംബെറിഞ്ഞു കൊലപ്പെടുത്തിയ കേസില്‍ ബിജെപി-ആർഎസ്എസ് പ്രവർത്തകരായ അഞ്ചു പ്രതികളെ ജീവപര്യന്തം തടവിനും 50,000 രൂപ വീതം പിഴയടയ്ക്കാനും തലശേരി അഡീഷണല്‍ ജില്ലാ ജഡ്ജി ആര്.എല്‍. ബൈജു ശിക്ഷിച്ചു. ആർഎസ്എസ് നേതാവ് പടയങ്കണ്ടി വൽസൻ എന്ന വത്സൻ തില്ലങ്കേരി ഉൾപ്പെടെ 11 പ്രതികളെ കുറ്റക്കാരല്ലെന്നു കണ്ട് വെറുതേവിട്ടു. മീത്തലെ പുന്നാട് കീഴൂർ ദീപം ഹൗസിൽ വി. ശങ്കരൻ (49), കീഴൂരിലെ വിലങ്ങേരി മനോഹരൻ (42), തില്ലങ്കേരി തെക്കൻ വീട്ടിൽ വിജേഷ് എന്ന പുതിയവീട്ടിൽ വിജേഷ് (38), കീഴൂരിലെ കൊടേരി പ്രകാശന് എന്ന ജോക്കർ പ്രകാശൻ (42), കീഴൂരിലെ കാരാട്ട് ഹൗസിൽ പി. കാവ്യേഷ് (42) എന്നിവരെയാണ് കോടതി ശിക്ഷിച്ചത്.
പിഴസംഖ്യ ജില്ലാ ലീഗൽ സർവീസ് അഥോറിറ്റിയിൽ അടയ്ക്കാനും തുക യാക്കൂബിന്റെ ബന്ധുക്കളെ കണ്ടെത്തി നൽകാനും പിഴ അടച്ചില്ലെങ്കിൽ രണ്ടു വർഷം അധിക തടവ് അനുഭവിക്കണമെന്നും വിധിന്യായത്തിൽ പറയുന്നു. ഒന്നു മുതൽ അഞ്ചു വരെയുള്ള പ്രതികൾക്ക് ഐപിസി 143 പ്രകാരം ആറു മാസം തടവിനും 147 പ്രകാരം രണ്ടുവർഷം തടവിനും 447 പ്രകാരം മൂന്നുമാസം തടവിനും 324 പ്രകാരം രണ്ടുവർഷം തടവിനും കോടതി ശിക്ഷിച്ചിട്ടുണ്ട്. ഒന്നു മുതൽ മൂന്നു വരെ പ്രതികളെയും അഞ്ചാം പ്രതിയെയും 148 പ്രകാരം മൂന്നു വർഷം തടവിനും ഒന്നാം പ്രതിയെയും അഞ്ചാം പ്രതിയെയും എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരം 10 വർഷം തടവിനും 10,000 രൂപ പിഴയടയ്ക്കാനും ശിക്ഷിച്ചിട്ടുണ്ട്. ശിക്ഷ ഒന്നിച്ച് അനുഭവിച്ചാൽ മതി.
കൊലപാതകത്തിന് ഉപയോഗിച്ച വാൾ ഉൾപ്പെടെയുള്ള ആയുധങ്ങൾ അപ്പീൽ കാലാവധിക്കുശേഷം കണ്ടുകെട്ടാനും തൊണ്ടിമുതലുകളായ വസ്ത്രങ്ങൾ നശിപ്പിക്കാനും കോടതി ഉത്തരവായി.
ഇന്നലെ രാവിലെ 11ന് ആദ്യ കേസായി പരിഗണിച്ച കോടതി അഞ്ചു പ്രതികളെ കുറ്റക്കാരായി കണ്ടെത്തുകയും വൈകുന്നേരം ശിക്ഷ പ്രഖ്യാപിക്കുകയുമായിരുന്നു. മീത്തലെ പുന്നാട് മായാ നിവാസിൽ പന്നിയോടൻ ജയകൃഷ്ണന് (39), കീഴൂർ കുറ്റിയാടൻ ഹൗസിൽ ദിവാകരന് (59), കൊട്ടേത്തേകുന്ന് സിന്ധു നിലയത്തിൽ എസ്.ഡി. സുരേഷ് (48), പി.കെ.പവിത്രന് എന്ന ആശാരി പവി(38), കീഴൂർ ഇല്ലത്തുംമൂല പുത്തൻവീട്ടിൽ മാവില ഹരീന്ദ്രന്‍ (56), തില്ലങ്കേരി കാരക്കുകുന്നുമ്മൽ ഹൗസിൽ കെ.കെ. പപ്പൻ എന്ന പദ്മനാഭൻ (36), കീഴൂർ സിന്ധു നിലയത്തിൽ എസ്. ടി.സജീഷ് (36), കീഴൂർ കല്ലങ്കോട്ട് ചാത്തോത്ത് ഹൗസിൽ കൊഴുക്കുന്നേൻ സജീഷ് (36), കീഴൂർ പെരിങ്ങോട്ട് അജിഷ നിവാസിൽ വള്ളി കുഞ്ഞിരാമൻ (42), കീഴൂർ മീത്തലെ പുന്നാട് കിഴക്കെ വീട്ടിൽ ബാബു എന്ന തൂഫാൻ ബാബു (41) എന്നിവരെയും കോടതി വെറുതേവിട്ടു.
2006 ജൂണ്‍ 13ന് രാത്രി 9.15 നായിരുന്നു കേസിനാസ്പദമായ സംഭവം. സുഹൃത്തുക്കളോടൊപ്പം ഇരിക്കുകയായിരുന്ന യാക്കൂബിനെ അക്രമിസംഘം ബോംബെറിഞ്ഞു കൊലപ്പെടുത്തിയെന്നാണ് പ്രോസിക്യൂഷന് കേസ്. സംഭവത്തില്‍ രണ്ട് സിപിഎം പ്രവര്‍ത്തകര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. 23 സാക്ഷികളെയാണ് കേസില്‍ വിസ്തരിച്ചത്. 12 തൊണ്ടിമുതലുകളും 47 രേഖകളും മാര്‍ക്ക് ചെയ്തു. വിചാരണയ്ക്ക് മുന്നോടിയായി കൊലപാതകം നടന്ന സ്ഥലവും ഗൂഢാലോചന നടന്ന സ്ഥലവും ഡിസ്ട്രിക്ട് ഗവണ്മെന്റ് പ്ലീഡര്‍ ബി.പി. ശശീന്ദ്രനും അഡീഷണല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ബിനിഷയും സന്ദര്‍ശിച്ചിരുന്നു. സംഭവസമയത്ത് ജില്ലാ കളക്ടറായിരുന്ന ഇഷിത റോയിയാണ് കേസില്‍ എക്സ്പ്ലോസീവ് സബ്സ്റ്റൻസ് ആക്ട് പ്രകാരമുള്ള കുറ്റപത്രത്തിന് അനുമതി നല്‍കിയത്. ഇരിട്ടി സിഐയായിരുന്ന ഇപ്പോഴത്തെ നാദാപുരം ഡിവൈഎസ്പി പ്രിന്‍സ് ഏബ്രഹാമാണ് കേസ് അന്വേഷിച്ചത്. കോടതി പരിസരത്ത് പോലീസ് കനത്ത സുരക്ഷയൊരുക്കിയിരുന്നു.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.