തിരുവനന്തപുരം: 2017ലെ സ്വദേശാഭിമാനി-കേസരി പുരസ്കാരം, 2017ലെ സംസ്ഥാന മാധ്യമ പുരസ്കാരങ്ങൾ, 2018ലെ സംസ്ഥാന ഫോട്ടോഗ്രഫി പുരസ്കാരം എന്നിവ ഇന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വിതരണം ചെയ്യും.
വൈകുന്നേരം അഞ്ചിന് ടാഗോർ തിയറ്ററിൽ നടക്കുന്ന ചടങ്ങിൽ സ്പീക്കർ പി. ശ്രീരാമകൃഷ്ണൻ മുഖ്യാതിഥിയാകും. സഹകരണ-ടൂറിസം-ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രൻ അധ്യക്ഷത വഹിക്കും.
പത്രപ്രവർത്തന ചരിത്രത്തിലെ തിളക്കമാർന്ന വ്യക്തിത്വങ്ങളായ സ്വദേശാഭിമാനി രാമകൃഷ്ണപിള്ള, കേസരി ബാലകൃഷ്ണപിള്ള എന്നിവരുടെ സ്മരണാർഥമാണ് സ്വദേശാഭിമാനി-കേസരി പുരസ്കാരം ഏർപ്പെടുത്തിയിരിക്കുന്നത്. ഒരുലക്ഷം രൂപയും പ്രശസ്ത ശിൽപ്പി കാനായി കുഞ്ഞിരാമൻ രൂപകൽപ്പന ചെയ്ത ശിൽപ്പവും പ്രശസ്തിപത്രവുമാണ് പുരസ്കാരം.
ജനറൽ റിപ്പോർട്ടിംഗ്, വികസനോൻമുഖ റിപ്പോർട്ടിംഗ്, കാർട്ടൂൺ, ന്യൂസ് ഫോട്ടോഗ്രഫി, ടിവി റിപ്പോർട്ടിംഗ്, ടിവി ന്യൂസ് എഡിറ്റിങ്, ടിവി ന്യൂസ് കാമറ, ടിവി ന്യൂസ് റീഡർ, ടിവി അഭിമുഖം എന്നീ വിഭാഗങ്ങളിലാണ് മാധ്യമ പുരസ്കാരങ്ങൾ നൽകുന്നത്.
2018ലെ സംസ്ഥാന ഫോട്ടോഗ്രഫി അവാർഡ് ജേതാക്കളായ ആദ്യ മൂന്ന് സ്ഥാനക്കാർക്ക് യഥാക്രമം 50,000, 30,000, 25,000 രൂപ വീതവും സർട്ടിഫിക്കറ്റും ഫലകവുമാണ് സമ്മാനം. പത്ത് പേർക്ക് പ്രോത്സാഹന സമ്മാനവുമുണ്ട്.
ചടങ്ങിനോടനുബന്ധിച്ച് ഉച്ചകഴിഞ്ഞ് മൂന്നുമുതൽ അവാർഡ് ജേതാക്കളും മാധ്യമവിദ്യാർഥികളുമായുള്ള സംവാദവും, തുടർന്ന് മുതിർന്ന മാധ്യമപ്രവർത്തകരുടെ ഒത്തുചേരലും സംഘടിപ്പിച്ചിട്ടുണ്ട്.
വൈകുന്നേരം നാലുമുതൽ അനന്തകൃഷ്ണനും അരവിന്ദ് കൃഷ്ണനും അവതരിപ്പിക്കുന്ന തായമ്പകയും അരങ്ങേറും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.