കോട്ടയം: ചങ്ങനാശേരി അതിരൂപതയുടെ 136-ാമത് അതിരൂപതാ ദിനാഘോഷം 20ന് രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് 1.30 വരെ കോട്ടയം ലൂർദ് ഫൊറോന പള്ളിയിലെ നിധീരിക്കൽ മാണിക്കത്തനാർ നഗറിൽ നടക്കും. അഞ്ച് ജില്ലകളിൽ മുന്നൂറിൽപ്പരം ഇടവകകളിലായി എണ്‍പതിനായിരം കുടുംബങ്ങളിലെ അഞ്ചു ലക്ഷത്തിലധികം വിശ്വാസികളുടെ പ്രതിനിധികളും വൈദികരും സന്യസ്ത പ്രതിനിധികളും സംഗമത്തിൽ പങ്കെടുക്കും.
ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയിൽ കൂടുന്ന പൊതുസമ്മേളനം പാലക്കാട് ബിഷപ് മാർ പീറ്റർ കൊച്ചുപുരയ്ക്കൽ ഉദ്ഘാടനം ചെയ്യും. മാർ തോമസ് തറയിൽ ആമുഖപ്രസംഗം നടത്തും. ബ്രഹ്മോസ് എയ്റോ സ്പേയ്സ് മാനേജിംഗ് ഡയറക്ടർ ഡോ. എ. ജോസഫ് മുഖ്യപ്രഭാഷണം നടത്തും.
അതിരൂപതാ ദിനത്തിൽ നൽകുന്ന പരമോന്നത ബഹുമതിയായ എക്സലൻസ് അവാർഡ് പ്രമുഖ മാധ്യമ പ്രവർത്തകൻ ടി. ദേവപ്രസാദിന് ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം സമ്മാനിക്കും. സംസ്ഥാന, ദേശീയ, അന്തർദേശീയ തലങ്ങളിൽ നേട്ടങ്ങൾ കൈവരിച്ച അതിരൂപതാംഗങ്ങളെ ആദരിക്കും. അവാർഡ് ജേതാക്കളെ പിആർഒ ജോജി ചിറയിൽ പരിചയപ്പെടുത്തും.
പരിപാടികളുടെ ആരംഭംകുറിച്ചു പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. ഡൊമിനിക് വഴീപ്പറന്പിൽ പതാക ഉയർത്തും. വികാരി ജനറാൾ റവ.ഡോ. തോമസ് പാടിയത്ത് ഖുഥ്ആ പ്രാർഥനയ്ക്കു നേതൃത്വം നൽകുകയും അതിരൂപതാ ദിന പ്രതിജ്ഞ ചൊല്ലിക്കൊടുക്കുകയും ചെയ്യും. വികാരി ജനറാൾ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കൽ അതിരൂപതാ ജീവകാരുണ്യ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിക്കും. കോട്ടയം ഫൊറോന വികാരി റവ. ഡോ. ഫിലിപ്പ് നെൽപ്പുരപ്പറന്പിൽ സമ്മേളന നഗറിനെ പരിചയപ്പെടുത്തും. സിസ്റ്റർ മേരി റോസിലി, ജാനറ്റ് മാത്യു, ടി. ദേവപ്രസാദ്, ഫാ. സെബാസ്റ്റ്യൻ ചാമക്കാല എന്നിവർ പ്രസംഗിക്കും.
അതിരൂപതയെ സംബന്ധിക്കുന്ന വിവിധ പ്രഖ്യാപനങ്ങളും സമ്മേളനത്തിൽ നടക്കും. പ്രഖ്യാപനങ്ങളുമായി ബന്ധപ്പെട്ട പത്രികാ പാരായണം ചാൻസലർ റവ. ഡോ. ഐസക് ആലഞ്ചേരി നിർവഹിക്കും. പ്രളയാനന്തര നൂറു കോടി സഹായ പദ്ധതി സുവനീർ പ്രകാശനം, കരുതൽ 2022 ജീവകാരുണ്യ സംഭാവന സമാഹരണ റിപ്പോർട്ട് അവതരണം, പതാക കൈമാറ്റം എന്നിവയും സമ്മേളനത്തിൽ നടക്കും. ദിനാചരണത്തിന്റെ ഭാഗമായി എക്സിബിഷനും കലാപരിപാടികളും സ്നേഹവിരുന്നും ക്രമീകരിച്ചിട്ടുണ്ട്. അതിരൂപതാ ദിനാഘോഷത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായതായി ഭാരവാഹികൾ അറിയിച്ചു.
വികാരി ജനറാൾ മോണ്‍. ജോസഫ് വാണിയപ്പുരയ്ക്കൽ, കോട്ടയം ലൂർദ് ഫൊറോന വികാരി റവ. ഡോ. ഫിലിപ്പ് നെൽപ്പുരപ്പറന്പിൽ, ജനറൽ കോഓർഡിനേറ്റർ ഫാ. സെബാസ്റ്റ്യൻ ചാമക്കാല, പിആർഒ ജോജി ചിറയിൽ, പാസ്റ്ററൽ കൗണ്‍സിൽ സെക്രട്ടറി ഡോ. ഡൊമിനിക് വഴീപ്പറന്പിൽ, ലൂർദ് ഫൊറോനാപ്പള്ളി കൈക്കാരൻ ജയിംസ് പുന്നവേലി എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
എക്സലൻസ് അവാർഡ് ടി. ദേവപ്രസാദിന്
അതിരൂപതാദിനത്തിൽ നൽകുന്ന പരമോന്നത ബഹുമതിയായ എക്സലൻസ് അവാർഡിനു പ്രമുഖ മാധ്യമ പ്രവർത്തകനും ദീപിക മുൻ എക്സിക്യൂട്ടീവ് എഡിറ്ററുമായ ടി. ദേവപ്രസാദിനെ തെരഞ്ഞെടുത്തതായി ആർച്ച് ബിഷപ് മാർ ജോസഫ് പെരുന്തോട്ടം പ്രഖ്യാപിച്ചു.
ചങ്ങനാശേരി അതിരൂപതയിലെ തിരുവനന്തപുരം ലൂർദ്ദ്ഫൊറോനാ പള്ളി ഇടവകാംഗമാണ്. നീണ്ട വർഷങ്ങളിലൂടെ ദീപികയിലും പത്രമാധ്യമരംഗത്തും മാധ്യമ വിദ്യാഭ്യാസ മേഖലയിലും ഗ്രന്ഥരചന-പുസ്തകവിവർത്തന മേഖലകളിലും നൽകിയ സംഭാവനകളും ഈ രംഗങ്ങളിലെ മൂല്യാധിഷ്ഠിത ഇടപെടലുകളുമാണ് അദ്ദേഹത്തെ എക്സലൻസ് അവാർഡിന് അർഹനാക്കിയത്.
നാളെ വിളംബരദിനം; ഛായാചിത്ര-ദീപശിഖാ പ്രയാണങ്ങൾ എത്തും
അതിരൂപതാദിനാഘോഷങ്ങളുടെ മുന്നോടിയായി നാളെ വിളംബര ദിനമായി കൊണ്ടാടും. കുറവിലങ്ങാട് മർത്ത് മറിയം തീർഥാടന കേന്ദ്രത്തിലെ നിധീരിക്കൽ മാണിക്കത്തനാരുടെ സ്മൃതിമണ്ഡപത്തിൽനിന്നു ഛായാചിത്ര പ്രയാണവും, കോട്ടയം ക്നാനായ കത്തോലിക്കാ അതിരൂപതയിലെ ഇടയ്ക്കാട്ട് സെന്റ് ജോർജ് ഫൊറോനാ പള്ളിയിലെ ദൈവദാസൻ മാർ മത്തായി മാക്കിൽ മെത്രാന്റെ കബറിടത്തിൽനിന്നു ദീപശിഖാ പ്രയാണവും കോട്ടയം ലൂർദ് ഫൊറോനാ പള്ളിയിലേക്കു നടത്തും.
ഉച്ചകഴിഞ്ഞു മൂന്നിനു നിധീരിക്കൽ മാണിക്കത്തനാരുടെ ഛായാചിത്രം, ആർച്ച്പ്രീസ്റ്റ് റവ.ഡോ. അഗസ്റ്റിൻ കുട്ടിയാനിൽനിന്നു യുവദീപ്തി-എസ്എംവൈഎം അതിരൂപത പ്രസിഡന്റ് ഏറ്റുവാങ്ങും. അഞ്ചിനു കോട്ടയം അതിരൂപതാ ചാൻസലർ റവ.ഡോ. ജോണ്‍ ചേന്നാകുഴിയുടെ പക്കൽനിന്നു മിഷൻലീഗ് അതിരൂപതാ പ്രസിഡന്റ് ദീപശിഖ ഏറ്റുവാങ്ങും.
യുവദീപ്തി എസ്എംവൈഎംന്റെയും മിഷൻലീഗിന്റെയും നേതൃത്വത്തിൽ വാഹന റാലിയുടെ അകന്പടിയോടെ ദീപശിഖയും ഛായാചിത്രവും സമ്മേളന നഗറിലേക്കു സംവഹിക്കും. വൈകുന്നേരം 5.45നു കോട്ടയം ലൂർദ്ഫൊറോനാ പള്ളിയിൽ ഛായാചിത്ര-ദീപശിഖാ പ്രയാണങ്ങൾക്കു സ്വീകരണം നൽകുകയും മാർ തോമസ് തറയിൽ ഏറ്റുവാങ്ങുകയും സന്ദേശം നൽകുകയും ചെയ്യും. തുടർന്ന് ലൂർദ് ഫൊറോനാ പള്ളിയിൽ നടത്തുന്ന സായാഹ്ന പ്രാർഥനയ്ക്കു ഫാ. ജോസഫ് വാണിയപ്പുരയ്ക്കൽ കാർമികത്വം വഹിക്കും. തുടർന്ന് ആർച്ച്ബിഷപ് മാർ ജോസഫ് പെരുന്തോട്ടത്തിന്റെ അധ്യക്ഷതയിൽ സഭൈക്യകൂട്ടായ്മ നടക്കും.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.