പഴയങ്ങാടി(കണ്ണൂർ): കണ്ണപുരത്ത് പിക്കപ്പ് വാൻ ഇടിച്ച് രണ്ടു പേർ മരിച്ചു. അഞ്ചു പേർക്കു പരിക്ക്. യോഗശാല സിആർസി റോഡിലെ മുക്കോത്ത് നൗഫൽ (35), പാപ്പിനിശേരി വെസ്റ്റിലെ കെ.ടി. അബ്ദുസമദ് (72) എന്നിവരാണു മരിച്ചത്. പരിക്കേറ്റ വളപട്ടണം സ്വദേശി നൗഷാദ് (54), കണ്ണപുരം സ്വദേശി പവിത്രൻ (73) എന്നിവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
നൗഷാദിന്റെ നില ഗുരുതരമായതിനാൽ മംഗലാപുരം സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി. മറ്റു മൂന്നു പേർക്കുകൂടി പരിക്കേറ്റിട്ടുണ്ട്.
ഇന്നലെ രാവിലെ ഏഴോടെ പാപ്പിനിശേരി കെഎസ്ടിപി റോഡിൽ കണ്ണപുരം പാലത്തിനു സമീപമായിരുന്നു വാഹനാപകടം. നിയന്ത്രണംവിട്ട പിക്കപ്പ് വാൻ സ്കൂട്ടറിൽ ഇടിച്ച ശേഷം റോഡരികിൽ നിൽക്കുകയായിരുന്ന ആളുകളെ ഇടിച്ചിട്ടശേഷം സമീപത്തെ ചായക്കടയിലേക്കു പാഞ്ഞുകയറുകായിരുന്നു. റോഡരികിൽ നിർത്തിയിട്ടിരുന്ന നാലോളം ഇരുചക്രവാഹനങ്ങളും ഒരു ഓട്ടോ-ടാക്സിയും വൈദ്യുത പോസ്റ്റും ഇടിച്ചുതകർത്തു. പിക്കപ്പ് വാൻ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടകാരണമെന്നാണു പ്രാഥമിക നിഗമനം.
വൻ ശബ്ദം കേട്ട് ഓടിക്കൂടിയ നാട്ടുകാർ പരിക്കേറ്റവരെ ചെറുകുന്നിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും നൗഫലും അബ്ദുസമദും ആശുപത്രിയിൽ എത്തുംമുന്പേ മരിച്ചു. ഇടിയുടെ ആഘാതത്തിൽ നൗഫൽ സമീപത്തെ കടയുടെ ഷട്ടറിനു മുകളിലേക്കു തെറിച്ചുവീണു. സ്കൂട്ടർ യാത്രികനെ നാലു മീറ്ററോളം വലിച്ചു കൊണ്ടുപോയി.
കണപ്പുരത്തെ പരേതനായ പി.കെ. ഉമ്മർ-എം. മറിയം ദമ്പതികളുടെ മകനാണ് നൗഫൽ. ഭാര്യ: ഷാനിബ. മക്കൾ: ഹിസാൻ, കെൻസ. സഹോദരങ്ങൾ: ആയിഷ, അബൂബക്കർ, ശുക്കൂർ, മൊയ്തു, നിസാർ, നൗഷാദ്, നിസാർ. പാപ്പിനിശേരി വെസ്റ്റിലെ വെസ്റ്റ് ജുമാ മസ്ജിദിനു സമീപമുള്ള കെ.ടി. അബ്ദുള്ള കുട്ടി ആയിഷ ദന്പതികളുടെ മകനാണ് അബ്ദുസമദ്. ഭാര്യ: ഹലിമ. മക്കൾ: സാജിത, ഷാഹിർ, ഷഫിഖ്, ആബിദ.
മരുമക്കൾ: മൻസൂർ, ഷെഫിഖ്, ജസില, റിഷാന. സഹോദരങ്ങൾ: അബൂബക്കർ, സലാം, അസ്മ, സൈനബ, പരേതയായ ബീഫാത്തു. കണ്ണപുരം പോലീസ് ഇൻക്വസ്റ്റ് നടത്തിയ മൃതദേഹങ്ങൾ പരിയാരം കണ്ണൂർ ഗവ. മെഡിക്കൽ കോളജിൽ പോസ്റ്റ്മോട്ടം നടത്തി. തുടർന്ന് നൗഫലിന്റെ മൃതദേഹം കണ്ണപുരം ജുമാ മസ്ജിദ് കബർസ്ഥാനിലും അബ്ദുൾ സമദിന്റെ മൃതദേഹം പാപ്പിനിശേരി ജുമാ മസ്ജിദ് കബർസ്ഥാനിലും കബറടക്കി.
Deepika.com shall remain free of responsibility for what is commented below. However, we kindly request you to avoid defaming words against any religion, institutions or persons in any manner.