രാജാ രഘുവംശിയുടെ കൊലപാതകം: പ്രതിയെന്ന് സംശയിക്കുന്നയാളെ ഗൈഡ് തിരിച്ചറിഞ്ഞു
Wednesday, June 11, 2025 1:57 AM IST
സോഹ്റ: മധ്യപ്രദേശിൽനിന്ന് ഹണിമൂൺ ആഘോഷിക്കാൻ മേഘാലയയിലെ ഷില്ലോംഗിലെത്തിയ നവദന്പതികളിൽ കൊല്ലപ്പെട്ട രാജാ രഘുവംശിയുടെ കേസിൽ പുതിയ വഴിത്തിരിവ്.
നോൻഗ്രിയാത് ഗ്രാമത്തിലെ വേരുകൾ നിറഞ്ഞ പാലം കാണാൻ ഇരുവർക്കുമൊപ്പം മൂന്നുപേർ കൂടിയുണ്ടായിരുന്നുവെന്ന് പ്രാദേശിക ഗൈഡ് വെളിപ്പെടുത്തി. രാജയും ഭാര്യ സോനമും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച ചിത്രങ്ങളിൽനിന്നാണു പ്രതിയെന്നു സംശയിക്കുന്നയാളെ ഗൈഡ് തിരിച്ചറിഞ്ഞത്. മൂന്നു പേരും ഹിന്ദിയാണ് സംസാരിച്ചിരുന്നതെന്നും ഗൈഡ് മൊഴി നല്കി.
ആകാശ് രജ്പുത് (19), വിശാൽസിംഗ് ചൗഹാൻ (22), രാജ് സിംഗ് കുശ്വാഹ (21) എന്നിവരെ അറസ്റ്റ് ചെയ്തതിനു പിന്നാലെയായിരുന്നു ഭാര്യയുടെ കീഴടങ്ങൽ. രാജായുടെ തലയ്ക്ക് വടിവാളുകൊണ്ടു മാരകമായി മുറിവേൽപ്പിച്ചുവെന്നാണ് പോസ്റ്റ്മോർട്ടം റിപ്പോർട്ട്.
അതേസമയം, പ്രതികൾക്ക് പരമാവധി ശിക്ഷയായ വധശിക്ഷ നല്കണമെന്ന് രാജായുടെ പിതാവ് ആവശ്യപ്പെട്ടു. ജാതകപ്രകാരമുള്ള മരുമകളുടെ മംഗളദോഷം മാറിക്കിട്ടാൻ തന്റെ മകനെ ഗൂഢാലോചനയിലൂടെ സോനം കൊലപ്പെടുത്തിയതാണെന്നു രഘുവംശി ആരോപിച്ചു.
ആദ്യ ഭർത്താവ് കൊല്ലപ്പെട്ടാൽ കാമുകനായ രാജ് കുശ്വാഹയെ വിവാഹം കഴിക്കാമെന്നായിരുന്നു സോനം വിചാരിച്ചത്. അന്വേഷണത്തിൽ പോലീസിനു മെല്ലപ്പോക്കാണെന്നും രഘുവംശി ആരോപിച്ചു.