മതപരിവർത്തന നിരോധന നിയമപ്രകാരം അറസ്റ്റിലായ യുവാവിന് സുപ്രീംകോടതി ജാമ്യം
Thursday, June 12, 2025 2:48 AM IST
ന്യൂഡൽഹി: ഹിന്ദു മതത്തിൽപ്പെട്ട സ്ത്രീയെ വിവാഹം കഴിച്ചതിന്റെ പേരിൽ മതപരിവർത്തന നിരോധന നിയമപ്രകാരം ഉത്തരാഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്ത ഇസ്ലാം മതത്തിൽപ്പെട്ട യുവാവിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി.
രണ്ടു കുടുംബങ്ങളുടെ സമ്മതത്തോടെ നടന്ന വിവാഹത്തിൽ വ്യത്യസ്ത മതസ്ഥരായ ദന്പതികൾ ഒരുമിച്ചു താമസിക്കുന്നത് സംസ്ഥാന സർക്കാരിന് എതിർക്കാൻ സാധിക്കില്ലെന്ന് ജസ്റ്റീസുമാരായ ബി.വി. നാഗരത്ന, സതീഷ് ചന്ദ്ര ശർമ എന്നിവരടങ്ങിയ ബെഞ്ച് വ്യക്തമാക്കി. ജാമ്യം അനുവദിച്ച കോടതി മറ്റു നടപടികൾക്കായി കീഴ്ക്കോടതിയെ സമീപിക്കാമെന്നും ഉത്തരവിട്ടു.
മിശ്രവിവാഹത്തെത്തുടർന്ന് 2018ലെ ഉത്തരാഖണ്ഡ് മതസ്വാതന്ത്ര്യ നിയമപ്രകാരമാണ് അമൻ സിദ്ദിഖി എന്ന യുവാവിനെ ഉത്തരാഖണ്ഡ് പോലീസ് അറസ്റ്റ് ചെയ്തത്. തുടർന്ന് ഇദ്ദേഹത്തിനെതിരേ ഉത്തരാഖണ്ഡ് മതസ്വാതന്ത്ര്യ നിയമത്തിലെ സെക്ഷൻ 3,5, ഭാരതീയ ന്യായ സംഹിതയിലെ സെക്ഷൻ318(4) (വഞ്ചന), 319 (ആൾമാറാട്ടം വഴി വഞ്ചന) തുടങ്ങിയ വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്ത് കഴിഞ്ഞ ആറു മാസമായി കസ്റ്റഡിയിൽ വിട്ടിരുന്നു.
ഉത്തരാഖണ്ഡ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെത്തുടർന്നാണു സിദ്ദിഖി സുപ്രീംകോടതിയെ സമീപിച്ചത്.