മണിപ്പുർ പ്രതിഷേധം: പോലീസുകാർക്കു പരിക്ക്
Wednesday, June 11, 2025 1:57 AM IST
ഇംഫാൽ: മെയ്തേ തീവ്രവാദ വിഭാഗമായ ആരംഭായ് തെങ്കോൾ നേതാവ് കനാൻ സിംഗിന്റെ അറസ്റ്റിനെതിരേ മണിപ്പുരിൽ പ്രതിഷേധം തുടരുന്നു. നിരോധനാജ്ഞ ലംഘിച്ച് സംഘടിപ്പിച്ച പ്രതിഷേധക്കാരും സുരക്ഷാസേനാംഗങ്ങളും തമ്മിൽ ഇംഫാൽ താഴ്വരയിലെ നിരവധിയിടങ്ങളിൽ ഏറ്റുമുട്ടി.
തിങ്കളാഴ്ച രാത്രി ഇംഫാൽ ഈസ്റ്റിലെ ഖുറായ് ലാംലോംഗിൽ പ്രതിഷേധക്കാരെ പിരിച്ചുവിടാൻ പോലീസ് കണ്ണീർവാതകം പ്രയോഗിച്ചു. റബർ ബുള്ളറ്റുകളും ഉപയോഗിച്ചു. പ്രതിഷേധക്കാർ ഒരു വാഹനത്തിനു തീവച്ചു.
ബിഷ്ണുപുരിലെ നാംബോലിൽ പ്രതിഷേധക്കാരുടെ ആക്രമണത്തിൽ രണ്ട് പോലീസുകാർക്ക് പരിക്കേറ്റു. തൗബാൽ, കക്ചിംഗ് ജില്ലകളിൽ ടയറുകൾ കത്തിച്ച് റോഡ് ഉപരോധം തുടരുകയാണ്. ഇംഫാൽ വെസ്റ്റിലെ ടിരയിൽ സുരക്ഷാസേനയ്ക്കുനേരെ പ്രതിഷേധക്കാർ വെടിയുതിർത്തു. റോഡിലെ തടസങ്ങൾ സിആർപിഎഫ് സംഘം നീക്കുന്നതിനിടെയാണ് പ്രകോപനം.
കൂടുതൽ സേനാംഗങ്ങളും പോലീസും ചേർന്ന് തിരച്ചിൽ നടത്തിയെങ്കിലും വെടിവച്ചവരെ കണ്ടെത്താനായില്ല. പ്രതിഷേധം തുടരുന്നുണ്ടെങ്കിലും താഴ്വരയിലെ മൂന്ന് ജില്ലകളിൽ പ്രഖ്യാപിച്ച് നിരോധനാജ്ഞയിൽ സർക്കാർ ഇളവ് പ്രഖ്യാപിച്ചു. ഇംഫാൽ വെസ്റ്റ്, ഇംഫാൽ ഈസ്റ്റ്, ബിഷ്ണുപുർ ജില്ലകളിലാണ് ഇളവ്.
ചുരാചന്ദ്പുരിൽ 55 കോടിയുടെ മയക്കുമരുന്നു പിടികൂടി
ഇംഫാൽ: മണിപ്പുരിലെ ചുരാചന്ദ്പുരിനിന്ന് കസ്റ്റംസും ആസാം റൈഫിൾസും മണിപ്പുർ പോലീസും ചേർന്ന് 55.52 കോടി രൂപ വിലവരുന്ന മയക്കുമരുന്ന് പിടികൂടി.
ഓപ്പറേഷൻ വൈറ്റ് വെയ്ൽ എന്ന പേരിൽ ജില്ലയിലെ മ്യാൻമർ അതിർത്തിപ്രദേശങ്ങളിൽ നടത്തിയ പ്രത്യേകപരിശോധനയിലാണ് മയക്കുമരുന്നുകൾ കണ്ടെത്തിയത്.
ഒരു വാഹനത്തിൽ എത്തിയവരെ പിന്തുടർന്നു നടത്തിയ അന്വേഷണത്തിൽ സിഗൻഗട്ടിലെ ഒരു വീട്ടിൽ നിന്ന് 219 സോപ്പ് പെട്ടികളിൽനിന്ന് ഹെറോയിനും എട്ട് ചെറിയ കുപ്പികളിൽ നിറച്ച കറുപ്പും പിടിച്ചെടുക്കുകയായിരുന്നു. മ്യാൻമറിൽനിന്ന് മയക്കുമരുന്ന് എത്തിച്ചുവെന്നാണ് പ്രാഥമിക നിഗമനം.