ജഡ്ജിയുടെ വിവാദ പ്രസംഗം: രാജ്യസഭാ സെക്രട്ടേറിയറ്റിനെതിരേ കപിൽ സിബൽ
Wednesday, June 11, 2025 1:57 AM IST
ന്യൂഡൽഹി: വർഗീയ പരാമർശം നടത്തിയ അലഹാബാദ് ഹൈക്കോടതി ജഡ്ജി ശേഖർകുമാർ യാദവിനെതിരേ രാജ്യസഭയിൽ നൽകിയ ഇംപീച്ച്മെന്റ് പ്രമേയ നോട്ടീസിൽ ഇതുവരെയും നടപടി സ്വീകരിക്കാത്ത രാജ്യസഭാധ്യക്ഷൻ ജഗ്ദീപ് ധൻകർക്കെതിരേ സുപ്രീംകോടതി ബാർ അസോസിയേഷൻ പ്രസിഡന്റും എംപിയുമായ കപിൽ സിബൽ.
ജഡ്ജിയെ ഇംപീച്ച് ചെയ്യുന്നതിനായി 2024 ഡിസംബർ 13ന് 55 എംപിമാർ ഒപ്പിട്ട നോട്ടീസ് രാജ്യസഭാധ്യക്ഷനു കൈമാറിയെങ്കിലും ആറു മാസം പിന്നിട്ടിട്ടും ഇതുവരെയും രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ ഭാഗത്തുനിന്ന് ഒരു നടപടിയും ഉണ്ടായിട്ടില്ലെന്ന് സിബൽ കുറ്റപ്പെടുത്തി.
ജഡ്ജിക്കെതിരായ ആഭ്യന്തര അന്വേഷണം സുപ്രീംകോടതി ഉപേക്ഷിച്ചുവെന്ന വാർത്ത വന്നതിനു പിന്നാലെ ഡൽഹിയിൽ മാധ്യമങ്ങളോടു പ്രതികരിക്കുകയായിരുന്നു കപിൽ സിബൽ. സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണം തടസപ്പെടുത്തിക്കൊണ്ട് രാജ്യസഭാധ്യക്ഷൻ അത്തരമൊരു കത്തെഴുതേണ്ട ആവശ്യമില്ലായിരുന്നു.
ആഭ്യന്തര നടപടിക്രമം സുപ്രീംകോടതിയുടേതാണ്. ഇംപീച്ച്മെന്റ് പ്രമേയവുമായി ഇതിന് ഒരു ബന്ധവുമില്ല. ഇനി ഇംപീച്ച്മെന്റ് പ്രമേയം അംഗീകരിച്ചിട്ടില്ലെങ്കിൽ സുപ്രീംകോടതിയുടെ ആഭ്യന്തര അന്വേഷണവുമായി അതിന് എന്തു ബന്ധമാണുള്ളതെന്നും കപിൽ സിബൽ ചോദിച്ചു.
യാദവിനെതിരേ രാജ്യസഭയിൽ ഹർജി നിലനിൽക്കുന്നതിനാൽ അദ്ദേഹത്തിനെതിരേ ആഭ്യന്തര അന്വേഷണം പാടില്ലെന്നാവശ്യപ്പെട്ടു രാജ്യസഭാ സെക്രട്ടറി ജനറൽ സുപ്രീംകോടതി ചീഫ് ജസ്റ്റീസിന് കത്തെഴുതിയിരുന്നു. തുടർന്ന് സുപ്രീംകോടതി ആഭ്യന്തര അന്വേഷണത്തിനുള്ള നടപടി ഉപേക്ഷിക്കുകയായിരുന്നു.
ഔദ്യോഗിക വസതിയിൽനിന്നു നോട്ടുകെട്ടുകൾ കണ്ടെടുത്ത കേസിൽ ഡൽഹി ഹൈക്കോടതി മുൻ ജഡ്ജി ജസ്റ്റീസ് യശ്വന്ത് വർമയുടെ കാര്യത്തിലും രാജ്യസഭാ സെക്രട്ടേറിയറ്റിന്റെ ഭാഗത്തുനിന്ന് ഇടപെടൽ ഉണ്ടായില്ലെന്നും കപിൽ സിബൽ ചൂണ്ടിക്കാട്ടി. വിവേചനത്തിന്റെ സൂചനയാണ് രാജ്യസഭാധ്യക്ഷന്റെ ഭാഗത്തുനിന്നു സംഭവിക്കുന്നത്.
വിദ്വേഷ പ്രസംഗം നടത്തിയ ജഡ്ജിയെ സംരക്ഷിക്കാൻ സർക്കാർ ശ്രമിക്കുന്നതുകൊണ്ടാണോ നടപടിയെടുക്കാൻ കാലതാമസമെടുക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
അതേസമയം, ഇംപീച്ച്മെന്റ് നോട്ടീസിലെ എംപിമാരുടെ ഒപ്പുകൾ രാജ്യസഭാ സെക്രട്ടേറിയറ്റ് പരിശോധിച്ചു വരികയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. ഒപ്പുകൾ പരിശോധിച്ച് ഉറപ്പുവരുത്തണമെന്നാവശ്യപ്പെട്ട് എംപിമാർക്ക് രണ്ട് ഇ- മെയിലുകൾ അയച്ചതായി കഴിഞ്ഞ മാർച്ച് 21 ന് ജഗ്ദീപ് ധൻകർ രാജ്യസഭയിൽ പറഞ്ഞിരുന്നു.