ഡെപ്യൂട്ടി സ്പീക്കറെ ഉടൻ തെരഞ്ഞെടുക്കണം: കോണ്‍ഗ്രസ്
Wednesday, June 11, 2025 1:57 AM IST
ന്യൂഡൽഹി: ലോക്സഭാ ഡെപ്യൂട്ടി സ്പീക്കർ തെരഞ്ഞെടുപ്പ് ഉടൻ നടത്തണമെന്നു കോണ്‍ഗ്രസ്. തുടർച്ചയായി രണ്ടാം തവണയും ഈ സ്ഥാനം ഒഴിഞ്ഞുകിടക്കുകയാണെന്നും ജനാധിപത്യ രാഷ്ട്രീയത്തിനുള്ള ദുഃസൂചനയാണിതെന്നും എത്രയും പെട്ടെന്നു തെരഞ്ഞെടുപ്പ് നടത്തണമെന്നുമാവശ്യപ്പെട്ട് കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാർജുൻ ഖാർഗെ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തെഴുതി.
ഒന്നാം ലോക്സഭ മുതൽ 16-ാം ലോക്സഭ വരെ ഈ പദവി നിലനിർത്തിയിരുന്നു. പൊതുവേ പ്രധാന പ്രതിപക്ഷപാർട്ടിയിലെ അംഗങ്ങളിൽനിന്നു ഡെപ്യൂട്ടി സ്പീക്കറെ നിയമിക്കുന്നതാണ് കീഴ്വഴക്കം. എന്നാൽ, സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിൽ ആദ്യമായി 2019നുശേഷം രണ്ട് ലോക്സഭകളിൽ ഈ പദവി ഒഴിഞ്ഞുകിടക്കുകയാണെന്നും ഖാർഗെ കത്തിൽ ചൂണ്ടിക്കാട്ടി.
സാധാരണയായി പുതുതായി രൂപീകരിച്ച ലോക്സഭയുടെ രണ്ടാമത്തെയോ മൂന്നാമത്തെയോ സമ്മേളനത്തിലാണു ഡെപ്യൂട്ടി സ്പീക്കറെ തെരഞ്ഞെടുക്കുന്നത്. അതിനാൽ അടുത്തമാസം പാർലമെന്റ് സമ്മേളനം ആരംഭിക്കാനിരിക്കേ കോണ്‍ഗ്രസിന്റെ ആവശ്യം രാഷ്ട്രീയ പ്രാധാന്യമുള്ളതാണ്.
ഭരണഘടനയുടെ ആർട്ടിക്കിൾ 93 പ്രകാരമാണു സ്പീക്കറുടെയും ഡെപ്യൂട്ടി സ്പീക്കറുടെയും തെരഞ്ഞെടുപ്പ് നടക്കുന്നത്. എന്നാൽ കഴിഞ്ഞ രണ്ടു ടേമുകളിലായി ഡെപ്യൂട്ടി സ്പീക്കർസ്ഥാനം പ്രതിപക്ഷത്തിനു നൽകാൻ എൻഡിഎ സർക്കാർ തയാറായിട്ടില്ല. ഇതേത്തുടർന്ന് കഴിഞ്ഞ വർഷം അധികാരമേറ്റ പതിനെട്ടാം ലോക്സഭയിലേക്കുള്ള സ്പീക്കർ തെരഞ്ഞെടുപ്പിൽ പ്രതിപക്ഷം മത്സരിച്ചിരുന്നു. എന്നാൽ കോണ്‍ഗ്രസിന്റെ മുതിർന്ന നേതാവും മാവേലിക്കര എംപിയുമായ കൊടിക്കുന്നിൽ സുരേഷിനെ ശബ്ദവോട്ടിലൂടെ പരാജയപ്പെടുത്തി ഓം ബിർള രണ്ടാമതും സ്പീക്കർപദവിയിലെത്തി.
സ്പീക്കറെ സമവായത്തിലൂടെ തെരഞ്ഞെടുക്കുകയാണു പതിവെങ്കിലും ഡെപ്യൂട്ടി സ്പീക്കർ സ്ഥാനം പ്രതിപക്ഷത്തിനു നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് സ്പീക്കർ സ്ഥാനത്തേയ്ക്കുള്ള തെരഞ്ഞെടുപ്പിൽ തങ്ങൾ മത്സരിച്ചതെന്നാണ് കോണ്‍ഗ്രസ് വാദം.
ഭരണഘടനപ്രകാരം സ്പീക്കറുടെ അഭാവത്തിൽ അദ്ദേഹത്തിന്റെ ചുമതലകൾ നിർവഹിക്കാൻ ഡെപ്യൂട്ടി സ്പീക്കർക്ക് അധികാരമുണ്ട്. 16-ാം ലോക്സഭയിൽ എഐഎഡിഎംകെയിലെ എം. തന്പിദുരൈയായിരുന്നു ഡെപ്യൂട്ടി സ്പീക്കർ പദവിയിലെത്തിയ അവസാന വ്യക്തി.
ഡെപ്യൂട്ടി സ്പീക്കറുടെ തെരഞ്ഞടുപ്പിന് പ്രത്യേക സമയപരിധി നിശ്ചയിക്കുന്നില്ല."എത്രയും വേഗം’ എന്നാണു നിർവചനം. ഇതിനെ ഒരിക്കലും "സൗകര്യപ്രദമായ സമയം’ എന്നു മാറ്റി നിർവചിക്കാനാകില്ലെന്നാണു പ്രതിപക്ഷം ചൂണ്ടിക്കാണിക്കുന്നത്.