പാർട്ടിവിരുദ്ധ പ്രവർത്തനം: ദിഗ്വിജയ് സിംഗിന്റെ സഹോദരനെ പുറത്താക്കി
Thursday, June 12, 2025 2:48 AM IST
ന്യൂഡൽഹി: മധ്യപ്രദേശ് മുൻ മുഖ്യമന്ത്രിയും മുതിർന്ന കോണ്‍ഗ്രസ് നേതാവുമായ ദിഗ്വിജയ് സിംഗിന്റെ സഹോദരനും മുൻ എംഎൽഎയുമായ ലക്ഷ്മണ് സിംഗിനെ കോണ്‍ഗ്രസിൽനിന്നു പുറത്താക്കി.
പാർട്ടിവിരുദ്ധപ്രവർത്തനങ്ങളുടെ പേരിലാണ് നടപടി. ലക്ഷ്മണ് സിംഗിനെ കോണ്‍ഗ്രസിന്റെ പ്രാഥമികാംഗത്വത്തിൽനിന്ന് ആറു വർഷത്തേക്ക് പുറത്താക്കിയെന്ന് കോണ്‍ഗ്രസ് വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
എന്തു തരത്തിലുള്ള പാർട്ടിവിരുദ്ധ പ്രവർത്തനങ്ങളാണെന്നു കോണ്‍ഗ്രസിന്റെ പ്രസ്താവനയിൽ വ്യക്തമാക്കിയിട്ടില്ലെങ്കിലും ഏതാനും ആഴ്ചകൾക്കുമുന്പ് രാഹുൽ ഗാന്ധിക്കെതിരേ നടത്തിയ അപകീർത്തിപരമായ പരാമർശങ്ങളാണു നടപടിയിലേക്കു നയിച്ചതെന്നാണ് റിപ്പോർട്ട്.
രാഹുലിന്റെയും അദ്ദേഹത്തിന്റെ സഹോദരീഭർത്താവ് റോബർട്ട് വദ്രയുടെയും പക്വതയില്ലായ്മയുടെ അനന്തരഫലങ്ങളാണു രാജ്യം അനുഭവിക്കുന്നതെന്ന്, പഹൽഗാം ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ ലക്ഷ്മണ് സിംഗ് ആരോപിച്ചിരുന്നു.
പ്രസ്താവനയുടെ പേരിൽ പാർട്ടിവിരുദ്ധ പ്രവർത്തനത്തിന് ലക്ഷ്മണിനെതിരേ നടപടിയെടുക്കണമെന്ന് മധ്യപ്രദേശ് കോണ്‍ഗ്രസ് നേതാക്കൾ ദേശീയ നേതൃത്വത്തോടു ശിപാർശ ചെയ്യുകയും അദ്ദേഹത്തിന് പാർട്ടി കാരണംകാണിക്കൽ നോട്ടീസ് നൽകുകയും ചെയ്തിരുന്നു.
മധ്യപ്രദേശിൽനിന്ന് അഞ്ചുതവണ എംപിയും മൂന്നുതവണ എംഎൽഎയുമായ നേതാവാണ് ലക്ഷ്മണ് സിംഗ് . പാളയം മാറി 2004 മുതൽ 2013 വരെ ബിജെപിയിലും പ്രവർത്തിച്ചിട്ടുള്ള ലക്ഷ്മണ് 2023ലെ നിയമസഭാ തെരഞ്ഞെടുപ്പിൽ തോൽവി നേരിട്ടതിനുശേഷം തുടർച്ചയായി കോണ്‍ഗ്രസ് നേതൃത്വത്തിനെതിരേ പ്രസ്താവനകൾ നടത്തിയിരുന്നു.
അയോധ്യയിലെ രാം മന്ദിറിന്റെ പ്രാണപ്രതിഷ്ഠാചടങ്ങിലും പഹൽഗാം ഭീകരാക്രമണത്തിലും കോണ്‍ഗ്രസ് സ്വീകരിച്ച നിലപാടുകളെ പരസ്യമായി ചോദ്യം ചെയ്തിട്ടുണ്ട്.