സ്കോളർഷിപ്പുകളിലെ കാലതാമസം പരിഹരിക്കണം ; മോദിക്ക് രാഹുലിന്റെ കത്ത്
Thursday, June 12, 2025 2:48 AM IST
ന്യൂഡൽഹി: വിദ്യാഭ്യാസ അവകാശങ്ങൾ നിഷേധിക്കുന്ന രണ്ട് പ്രധാന വിഷയങ്ങളിൽ പരിഹാരം കാണണമെന്നാവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ കത്ത്.
പാർശ്വവത്കരിക്കപ്പെട്ട സമൂഹങ്ങളിലെ വിദ്യാർഥികൾക്കുള്ള പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകളുടെ കാലതാമസവും അവരുടെ റസിഡൻഷ്യൽ ഹോസ്റ്റലുകളിലെ ദയനീയാവസ്ഥയും ചൂണ്ടിക്കാട്ടിയാണ് രാഹുലിന്റെ കത്ത്.
പോസ്റ്റ് മെട്രിക് സ്കോളർഷിപ്പുകൾ കാലതാമസവും പരാജയങ്ങളുംകൊണ്ട് പ്രതിസന്ധിയിലാണെന്ന് രാഹുൽ കത്തിൽ ചൂണ്ടിക്കാട്ടി. ബിഹാറിൽ മൂന്നു വർഷം സ്കോളർഷിപ്പ് പോർട്ടലുകൾ പ്രവർത്തിച്ചിരുന്നില്ല. 2021-22 വർഷത്തിൽ ഒരു വിദ്യാർഥിക്കും സ്കോളർഷിപ്പ് ലഭിച്ചില്ല.
പിന്നീടുള്ള വർഷങ്ങളിൽ സ്കോളർഷിപ്പ് ലഭിക്കുന്ന ദളിത് വിദ്യാർഥികളുടെ എണ്ണം പകുതിയായി കുറഞ്ഞു. 2023ൽ ബിഹാറിൽ 1.36 ലക്ഷം ദളിത് വിദ്യാർഥികൾക്കു സ്കോളർഷിപ്പുകൾ ലഭിച്ചിരുന്നുവെങ്കിലും 2024ൽ ഇത് 0.69 ലക്ഷമായി കുറഞ്ഞെന്നും രാഹുൽ ചൂണ്ടിക്കാട്ടി.
വിദ്യാർഥികളുടെ ഹോസ്റ്റലുകളിലെ മോശം അവസ്ഥ വിവരിക്കാൻ താൻ അടുത്തിടെ ബിഹാർ ദർബാംഗയിലെ അംബേദ്കർ ഹോസ്റ്റൽ സന്ദർശിച്ച അനുഭവവും രാഹുൽ കത്തിൽ ചൂണ്ടിക്കാട്ടി.
ഒരാൾക്കുമാത്രം താമസിക്കാൻ കഴിയുന്ന സിംഗിൾ മുറികൾ ആറു മുതൽ ഏഴുപേർ വരെ പങ്കിടുന്നതിനെക്കുറിച്ചും വൃത്തിഹീനമായ ശുചിമുറികളെപ്പറ്റിയും സുരക്ഷിതമല്ലാത്ത കുടിവെള്ളത്തെപ്പറ്റിയും ഇന്റർനെറ്റ്, ലൈബ്രറി, ഭക്ഷണശാല എന്നിവ ലഭ്യമല്ലാത്തതിനെപ്പറ്റിയും ഹോസ്റ്റലിലെ വിദ്യാർഥികൾ തന്നോടു പരാതിപ്പെട്ടുവെന്ന് രാഹുൽ കത്തിൽ പറയുന്നു.