ഗാസയിലേക്കു ഭക്ഷ്യവസ്തുക്കൾ കടത്തിവിടുമെന്ന് ഇസ്രയേൽ
Tuesday, May 20, 2025 2:18 AM IST
ടെൽ അവീവ്: രണ്ടുമാസമായി തുടരുന്ന ഗാസ ഉപരോധം ഭാഗികമായി പിൻവലിക്കാൻ ഇസ്രയേൽ തീരുമാനിച്ചു. പരിമിതമായ തോതിൽ ഗാസയിലേക്കു ഭക്ഷ്യവസ്തുക്കൾ കടത്തിവിടുമെന്ന് പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ ഓഫീസ് അറിയിച്ചു. ഗാസയിൽ ഭക്ഷ്യക്ഷാമം ഉണ്ടാകാതിരിക്കാനാണിതെന്നും വിശദീകരിച്ചു.
ഗാസയിലേക്കു ഭക്ഷ്യവസ്തുക്കൾ കടത്തിവിടാൻ അന്താരാഷ്ട്ര സമ്മർദം ശക്തമായ സാഹചര്യത്തിലാണ് ഇസ്രേലി നടപടി. അതേസമയം, സൈന്യത്തിന്റെ ശിപാർശയനുസരിച്ചാണു തീരുമാനമെന്നാണ് നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കിയത്.
ഭക്ഷ്യവസ്തുക്കളുമായി 50 ലോറികളും ശിശുഭക്ഷണം കയറ്റിയ ഒന്പതു ലോറികളും ഇന്നലെ ഗാസയിലേക്കു കടത്തിവിടുമെന്നാണ് ഇസ്രേലി, പലസ്തീൻ വൃത്തങ്ങൾ സൂചിപ്പിച്ചത്. ഭക്ഷ്യവസ്തുക്കൾ കൊള്ളയടിക്കാൻ ഹമാസ് ഭീകരരെ അനുവദിക്കില്ലെന്ന് ഇസ്രയേൽ പറഞ്ഞു.
ഇതിനിടെ, ഗാസ മുഴുവൻ നിയന്ത്രണത്തിലാക്കാനുള്ള സൈനിക ഓപ്പറേഷൻ ആരംഭിച്ചതായി ഇസ്രേലി സേന ഞായറാഴ്ച അറിയിച്ചു. ഞായറാഴ്ച രാത്രി ഗാസയിലുണ്ടായ ബോംബ് ആക്രമണങ്ങളിൽ ഇരുപതു പേരെങ്കിലും കൊല്ലപ്പെട്ടതായി റിപ്പോർട്ടുണ്ട്.
ഖാൻ യൂനിസ് ഒഴിയാൻ നിർദേശം
തെക്കൻ ഗാസയിലെ ഖാൻ യൂനിസ് പ്രദേശത്തുനിന്നു പലസ്തീനികൾ ഒഴിഞ്ഞുപോകണമെന്ന് ഇസ്രേലി സേന ഇന്നലെ നിർദേശിച്ചു. മുന്പില്ലാത്തവിധം ആക്രമണം പ്രദേശത്തുണ്ടാകുമെന്നും പലസ്തീനികൾ അൽ മവാസി മേഖലയിലേക്കു നീങ്ങണമെന്നുമാണു നിർദേശം.