ചിത്രദുർഗയിൽ ഒൻപത് വയസുകാരനെ ക്രൂരമായി മര്‍ദിച്ച സംഭവം; അധ്യാപകൻ അറസ്റ്റിൽ
Tuesday, October 21, 2025 5:14 PM IST
ബംഗളൂരു: കർണാടകയിലെ ചിത്രദുർഗയിൽ ഒൻപത് വയസുകാരനെ ക്രൂരമായി മർദിച്ച അധ്യാപകൻ അറസ്റ്റിൽ. സ്കൂളിലെ പ്രധാന അധ്യാപകൻ വീരേഷ് ഹിരാമത്ത് ആണ് അറസ്റ്റിലായത്.
സ്കൂൾ മാനേജ്മെന്റ് കമ്മിറ്റിയുടെ പരാതിയിലാണ് അറസ്റ്റ്. പ്രധാന അധ്യാപകൻ മർദിച്ചതിന് പിന്നാലെ വിദ്യാർഥി ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു. സമയത്ത് ചിലർ കണ്ടതിനാൽ കുട്ടിയെ രക്ഷപ്പെടുത്താനായി. എന്നാല്‍ ഇക്കാര്യത്തിൽ പരാതി നൽകാൻ രക്ഷിതാക്കൾ തയാറായില്ലെന്നാണ് മാനേജ്മെന്റ് അറിയിച്ചത്.
പരാതിയില്ലെന്ന് പറഞ്ഞതിനാൽ പോലീസിൽ അറിയിച്ചില്ലെന്നും വീഡിയോ പുറത്തുവന്നതോടെ പരാതി നൽകിയെന്നും മാനേജ്മെന്റ് അറിയിച്ചു. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പും അന്വേഷണം തുടങ്ങിയിട്ടുണ്ട്. സ്കൂളിന്റെ അംഗീകാരം റദ്ദാക്കാനും സാധ്യതയുണ്ട്.
നായ്ക്കനഹട്ടി സംസ്കൃത വേദവിദ്യാലയത്തിലെ പ്രധാന അധ്യാപകനാണ് മുത്തശിയെ ഫോണിൽ വിളിച്ചതിന്റെ പേരിൽ കുട്ടിയെ നിലത്തിട്ട് ചവിട്ടിയത്. സംഭവത്തിന്റെ ദൃശ്യങ്ങൾ പ്രചരിച്ചതോടെ സ്കൂൾ മാനേജ്മെന്റ് കമ്മിറ്റി പ്രധാന അധ്യാപകനെതിരെ പോലീസിൽ പരാതി നൽകുകയായിരുന്നു.
വീരേഷ് ഹിരാമത്ത് എന്ന അധ്യാപകൻ കുട്ടിയെ നിലത്തിട്ട് ക്രൂരമായി ചവിട്ടുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്തിന് വിളിച്ചു? ആരോട് ചോദിച്ചു വിളിച്ചു എന്നീ ചോദ്യങ്ങൾ ഉന്നയിച്ചായിരുന്നു ക്രൂര മർദനം. ചവിട്ടേറ്റ് കുട്ടി ദയനീയമായി നിലവിളിക്കുമ്പോഴും അട്ടഹാസം മുഴക്കിയായിരുന്നു മർദനം.
വിഡിയോ പുറത്തുവന്നതോടെ ക്ഷേത്രം ട്രസ്റ്റി ഗംഗാധരപ്പ, പ്രധാന അധ്യാപകനെതിരെ നായ്ക്കനഹട്ടി പൊലീസിൽ പരാതി നൽകി. പിന്നാലെ പ്രതി ഒളിവില്‍ പോവുകയും ചെയ്തിരുന്നു.