മൊഴിമാറ്റി നടി; ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരേ തെളിവില്ല, കേസ് അവസാനിപ്പിക്കുന്നു
Wednesday, June 11, 2025 1:05 PM IST
തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന് പിന്നാലെ പ്രമുഖര്ക്കെതിരേയെടുത്ത കേസുകളും അവസാനിപ്പിക്കാനൊരുങ്ങുന്നു. നടിയുടെ വെളിപ്പെടുത്തലിൽ നടന്മാരായ ബാലചന്ദ്രമേനോനും ജയസൂര്യയ്ക്കുമെതിരേ ഉയർന്ന ലൈംഗികാരോപണത്തിൽ തെളിവില്ലെന്ന് പോലീസ്.
സാക്ഷികളും പരാതിക്കാരിക്ക് എതിരാണെന്നാണ് പോലീസ് പറയുന്നത്. കേസിൽ ഇരുവരെയും കുറ്റവിമുക്തരാക്കണോയെന്ന് കാര്യത്തിൽ പ്രത്യേക അന്വേഷണ സംഘം ഉടൻ തീരുമാനമെടുക്കും.
2008ല്‍ നടന്ന ‘ദേ ഇങ്ങോട്ട് നോക്കിയേ’ എന്ന സിനിമയുടെ ചിത്രീകരണത്തിനിടെ പീഡിപ്പിച്ചെന്നായിരുന്നു ജയസൂര്യയ്ക്കും ബാലചന്ദ്രമേനോനുമെതിരായ പരാതി.
സെക്രട്ടേറിയറ്റിലെ ശുചിമുറിയിലേക്ക് പോകുമ്പോൾ ജയസൂര്യ അപമര്യാദയായി പെരുമാറിയെന്നായിരുന്നു പരാതി. പരാതിയില്‍ പറയുന്ന ദിവസം സെക്രട്ടേറിയറ്റ് വളപ്പിൽ ഷൂട്ടിങ് നടന്നിട്ടുണ്ടെങ്കിലും ഓഫിസിലോ മുറികളിലോ കയറാന്‍ അനുവാദം നല്‍കിയിട്ടില്ലെന്നാണ് സര്‍ക്കാര്‍ രേഖ.
പീഡനം നടന്നെന്ന് പരാതിക്കാരി പറയുന്ന ശൗചാലയം ഇരുന്ന ഭാഗത്ത് നിലവിൽ വനം മന്ത്രിയുടെ ഓഫീസാണ്. പരാതിക്കാരി പോലും കൃത്യമായി സ്ഥലം തിരിച്ചറിഞ്ഞിട്ടില്ല. ദൃക്സാക്ഷിയോ സാക്ഷിമൊഴികളോ സംഭവത്തിൽ ഇല്ലെന്നും പോലീസ് പറയുന്നു.
ഇതേ സിനിമയുടെ ചിത്രീകരണത്തിനിടെ വഞ്ചിയൂരിലെ ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി അപമാനിച്ചെന്നാണ് ബാലചന്ദ്രമേനോനെതിരായ പരാതി. ബാലചന്ദ്രമേനോന് ആ ഹോട്ടലില്‍ താമസിച്ചതായി പോലീസ് കണ്ടെത്തിയെങ്കിലും പരാതിക്കാരി അവിടെ വന്നതിന് തെളിവില്ല.
സംഭവം നടന്നിട്ട് വർഷങ്ങൾ കഴിഞ്ഞതിനാൽ സിസിടിവി ദൃശ്യങ്ങൾ, മൊബൈൽ ലൊക്കേഷൻ പോലുള്ള തെളിവുകളില്ല. കേസിൽ സാക്ഷിയെന്ന് പറഞ്ഞ മറ്റൊരു ജൂനിയർ ആർട്ടിസ്റ്റ് മൊഴി മാറ്റിയതും കേസിൽ തിരിച്ചടിയായി.