യോഗി ആദിത്യനാഥിന് പ്രശംസ; എംഎൽഎയെ പുറത്താക്കി സമാജ്വാദി പാർട്ടി
Thursday, August 14, 2025 6:12 PM IST
ലക്നോ: ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോട് നന്ദി പറഞ്ഞ് സംസാരിച്ചതിന് പിന്നാലെ എംഎൽഎയെ പുറത്താക്കി സമാജ്വാദി പാർട്ടി.
ഭർത്താവിന്റെ കൊലപാതകിയെ ഇല്ലാതാക്കി തനിക്ക് നീതി നൽകിയതിന് യോഗിയോട് നന്ദി പറഞ്ഞ എംഎൽഎ പൂജാ പാലിനെയാണ് എസ്പിയിൽനിന്ന് പുറത്താക്കിയത്.
ഉത്തർപ്രദേശ് നിയമസഭയിൽ ‘വിഷൻ ഡോക്യുമെന്റ് 2047’ എന്ന വിഷയത്തിൽ നടന്ന മാരത്തൺ ചർച്ചയ്ക്കിടെയാണ് സമാജ്വാദി പാർട്ടി എംഎൽഎ യോഗിയെ പുകഴ്ത്തി പ്രസംഗം നടത്തിയത്. പൂജയുമായുള്ള വിവാഹം കഴിഞ്ഞ് ദിവസങ്ങൾക്കകം 2005 ജനുവരി 25നാണ് പൂജയുടെ ഭർത്താവ് രാജു പാൽ കൊല്ലപ്പെടുന്നത്.
പൂജയുടെ ഭർത്താവും ബഹുജൻ സമാജ് പാർട്ടി എംഎൽഎയുമായ രാജു പാൽ, 2005ൽ ഗുണ്ടാനേതാവ് ആതിഖ് അഹമ്മദിന്റെ വെടിയേറ്റ് മരിച്ചിരുന്നു. 2004ൽ പ്രയാഗ്രാജ് വെസ്റ്റിലെ ഉപതിരഞ്ഞെടുപ്പിൽ രാജു പരാജയപ്പെടുത്തിയത് ആതിഖ് അഹമ്മദിന്റെ സഹോദരൻ അഷ്റഫിനെയാണ്. ഇതിന്റെ വൈരാഗ്യത്തിലാണ് കൊലപാതകമെന്ന് പോലീസ് പറയുന്നു.
‘എല്ലാവർക്കും അറിയാം എന്റെ ഭർത്താവിനെ കൊന്നതാരാണെന്ന്. എനിക്ക് നീതി ലഭ്യമാക്കിയതിനും മറ്റാരും കേൾക്കാതിരുന്നപ്പോൾ എന്നെ കേട്ടതിനും മുഖ്യമന്ത്രിയോട് നന്ദി പറയുന്നു. ആതിഖ് അഹമ്മദിനെപ്പോലെയുള്ള ക്രിമിനലുകളെ കൊല്ലുന്നതടക്കം കുറ്റകൃത്യങ്ങളോട് സന്ധിയില്ലാത്ത നയങ്ങൾ പ്രയാഗ്രാജിലെ എന്നെപ്പോലെയുള്ള അനേകം സ്ത്രീകൾക്ക് അദ്ദേഹം നീതി ലഭ്യമാക്കി. ഇന്ന് മുഴുവൻ സംസ്ഥാനവും അദ്ദേഹത്തെ വിശ്വാസത്തോടെയാണ് നോക്കുന്നത്. എന്റെ ഭർത്താവിനെ കൊന്ന ആതിഖ് അഹമ്മദിനെ മണ്ണോടു ചേർക്കാനുള്ള ജോലി മുഖ്യമന്ത്രി ചെയ്തു’–പൂജ പറഞ്ഞു.
പുകഴ്ത്തൽ വിവാദമായതിനു പിന്നാലെയാണ് എസ്പി നടപടി. പാർട്ടി വിരുദ്ധ പ്രവർത്തനം, അച്ചടക്ക ലംഘനം എന്നീ കുറ്റങ്ങൾ ചുമത്തിയാണ് പൂജയെ പുറത്താക്കിയത്.
മാധ്യമപ്രവർത്തകരായി വേഷമിട്ട ആക്രമികളാണ് പോലീസ് കസ്റ്റഡിയിലിരിക്കെ ആതിഖ് അഹമ്മദിനെയും സഹോദരനെയും വെടിവച്ച് കൊന്നത്. ആതിഖിന്റെ മകൻ ആസാദും പോലീസുമായുണ്ടായ ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടിരുന്നു.