കോട്ടൂർ: പരിസ്ഥിതി വകുപ്പിന്റെ മുന്നറിയിപ്പും സെന്റർ ഫോർ എർത്ത് സയൻസ് സ്റ്റഡീസ് നൽകിയ നിർദേശങ്ങളും അവഗണിച്ചു; കോട്ടൂർ കുമ്പിൾമൂട് തോടു കരവിയുന്നതും വെള്ളപൊക്കം വീടുകളെയും കൃഷിയിടങ്ങളേയും ബാധിക്കുന്നതു പതിവായി മാറുന്നു. കോട്ടൂർ പ്രദേശം മുങ്ങു കയും തോടു പോകുന്ന കുറ്റിച്ചൽ ജംഗ്ഷൻ വെള്ളത്തിനടിയിലാകുകയും ചെയ്തു.
കോട്ടൂരിലെ പാലമൂട്, കാഞ്ചിമൂട്ട്താര, മൂന്നാറ്റുമുക്ക്, ചോനാംപാറയുടെ കിഴക്കേചരിവ്, പുലിയടിച്ചാൻകുന്ന് കിഴക്കേമല പാറയുടെ തെക്ക് കിഴക്കേ ചരിവ്, ചാരുംകുഴി, വെള്ളക്കുഴി ഏല, ഈച്ചുകുട്ടി കോണു വട്ടക്കരിക്കകം എന്നിവ ഉൾപ്പെട്ട വിസ്തൃതമായ കുമ്പിൾമൂട് തോടിന്റെ വൃഷ്ടിപ്രദേശത്തു രണ്ടോ മൂന്നോ മണിക്കൂർ തുടർച്ചയായി മഴ പെയ്യുന്നതും കോട്ടൂർ കണ്ടകംചിറ, മാൻകുടി പ്രദേശം മേപ്പിലാംകോണം, വില്ലുചാരി കുന്നിന്റെ വടക്കു കിഴക്കേചരിവ്, നെല്ലിക്കുന്ന്, കറണ്ടകംചിറ എന്നിവിടങ്ങളിലുള്ള വെള്ളവുംകൂടി ഒന്നിച്ചൊഴുകിയെത്തി കോട്ടൂർ പ്രദേശത്ത് ഇത്തരത്തിൽ വെള്ളപ്പൊക്കമുണ്ടാകാറാണ് പതിവ്.
കോട്ടൂരിൽനിന്നു താഴേക്കൊഴുകി കരമനയാറ്റിന്റെ ഭാഗമെത്തുന്നതിനുമുൻപ് നടുവച്ചൽ, എലിമല, വാഴപ്പള്ളി, കുരുന്തറക്കോണം, ശംഭുതാങ്ങി, അരുകിൽ, പച്ചക്കാട് തുടങ്ങിയ പ്രദേശങ്ങളിലെത്തി കാര്യോട് കുമ്പിൾ മൂട് തോടായി മാറുന്നു. ഇവിടങ്ങളിലെ പ്രാദേശിക നീർച്ചാലുകളും കൂടിചേർന്നു കൂടുതൽ അപകടസാധ്യതയും ഉണ്ടാക്കാറുണ്ട്.
കഴിഞ്ഞ കുറേ വർഷങ്ങളായി കുമ്പിൾമൂട് തോടിൻഖെ ഇരുകരകളിലും സ്വാഭാവിക നീരൊഴുക്കിനെ തടഞ്ഞതും വികസന പ്രവർത്തനങ്ങൾക്കുവേണ്ടി അശാസ്ത്രീയ നിർമാണങ്ങൾ നടത്തിയതും താത്ക്കാലിക ബണ്ടു നിർമാണവും കുമ്പിൾമൂട് തോടിന്റെ ഇരുകരകളിലെ കൈയേറ്റവും തോടിലൂടെയുള്ള സ്വാഭാവിക നീരൊഴുക്കിനെ തടസപ്പെടു ത്തുന്നുണ്ട്. മലവെള്ളം സമീപ പ്രദേശങ്ങളിലൂടെ കയറിയൊഴുകുന്ന നിലയിലേക്കു മാറിയിരുന്നു.
വർഷങ്ങൾക്ക് മുൻപ് ഇവിടെ പഠനത്തിനെത്തിയ സെസ്സും പരിസ്ഥിതിവകുപ്പും തോടിനെ സംരക്ഷിക്കാൻ മുന്നറിയിപ്പു നൽകിയിരുന്നുവെങ്കിലും എല്ലാവരും മുന്നറിയിപ്പിനെ അവഗണിക്കുകയായിരുന്നു. കാലങ്ങൾക്കുശേഷം അവർ ചൂണ്ടികാട്ടിയതുപോലെ പ്രദേശങ്ങളിൽ വെള്ളമെത്തുകയും ചെയ്തിരുന്നു. പരിഹാരമായി ചില നിർദേശങ്ങളും അവർ മുന്നോട്ട് വച്ചിരുന്നു.
കുറ്റിച്ചൽ പഞ്ചായത്തിനും ഇതു സംബന്ധിച്ചു നിർദേങ്ങൾ നൽകിയെങ്കിലും ഒരു നടപടിയും ഉണ്ടായില്ല. മഴവെള്ള നിർഗമനം തടസപ്പെടുത്തി, നീർചാലിനോടു ചേർന്നു നിർമാണവും കുമ്പിൾമൂട് തോടിൽ മലവെള്ളം ഒലിച്ചുപോകുന്നതിന് തടസമാകുന്ന തരത്തിൽ മാലിന്യങ്ങൾ നിറഞ്ഞതും കുറ്റിച്ചെടികളും ഈറയും, മുളയുമെല്ലാം വളർന്നു ഇരുകരകളുംമൂടി കിടക്കുന്നതും സ്വാഭാവിക നീരൊഴുക്കിന് തടസമുണ്ടാകുന്നതിന് കാരണമായിരിക്കുകയാണെന്നും നഗരത്തിലേയ്ക്ക് കുടിവെള്ളമെത്തിക്കാൻ രണ്ടു വർഷം മുൻപ് വന്ന ജലവിഭവവകുപ്പ് വിദഗ്ദരും മുന്നറിയിപ്പ് നൽകിയതാണ്.
ശാസ്ത്രീയമായ രീതിയിലൂടെ ചെളി നീക്കി സ്വാഭാവിക നീരൊഴുക്ക് പുനഃസ്ഥാപിക്കുവാൻ ബന്ധപ്പെട്ടവർ ശ്രദ്ധിച്ചില്ലെങ്കിൽ വീണ്ടും പ്രളയമുണ്ടാകുമെന്നും ചൂണ്ടികാണിക്കപ്പെടുന്നുണ്ട്.