പൂവാർ: കാഞ്ഞിരംകുളം പഞ്ചായത്ത് ഓഫീസിലെ അപ്രതീക്ഷിത തീപിടിത്തം സംബന്ധിച്ച് സമഗ്ര അന്വേഷണസ്റ്റ നടത്തണമെന്ന് ആവശ്യം.
ഇന്നലെ ഫോറൻസിക് വിഭാഗം എത്തിപരിശോധന നടത്തി. 35 ലക്ഷത്തോളം രൂപയുടെ നാശനഷ്ടം ഉണ്ടായതായതാണു പ്രാഥമിക കണക്ക്. കൂടുതൽ നാശനഷ്ടങ്ങൾക്ക് വിധേയമായ ഒന്നാംനില പൂർണമായി കത്തിയമർന്നു. കാഞ്ഞിരംകുളം പോലീസിന്റെ നിരീക്ഷണത്തിലാണ് കെട്ടിടത്തിലെ പരിശോധനകൾ നടന്നത്.
സെക്രട്ടറിയുടെ മുറിയടക്കം ഓഫീസിന്റെ വിവിധ ഭാഗങ്ങളിൽ വച്ചിരുന്ന കമ്പ്യൂട്ടർ സെർവർ, ക്ലയിന്റ് കമ്പ്യൂട്ടർ, നാലു ലാപ് ടോപ്പുകൾ, 12 ഡെസ്ക് ടോപ്പുകൾ, 11 പ്രിന്റുകൾ, 11 സ്കാനറുകൾ, ഒരു ഫോട്ടോസ്റ്റാറ്റ് മെഷീൻ, നെറ്റ് സെർവർ, ടെലഫോൺ, സിസിടിവി, ജീവനക്കാരുടെ സർവീസ് ബുക്ക് സൂക്ഷിച്ചിരുന്ന അലമാര, മറ്റു ഫയലുകൾ സൂക്ഷിച്ചിരുന്ന രണ്ട് അലമാരകൾ, ഓഫീസ് സ്റ്റാഫിനുള്ള കാബിനുകൾ, ഫർണീച്ചറുകൾ, എട്ട് സീലിംഗ് ഫാനുകൾ എന്നിവയാണു പൂർണമായി നശിച്ചത്. ഉദ്യോഗസ്ഥരുടെ കാബിനുകളിൽ സൂക്ഷിച്ചിരുന്ന ഫയലുകൾ, മറ്റും സാധനങ്ങളും പൂർണമായും കത്തിയമർന്നു.
പഞ്ചായത്ത് ഓഫീസിന്റെ ഒന്നാം നിലയിലാണ് കഴിഞ്ഞ ദിവസം രാത്രി തീയും പുകയും ആദ്യം കണ്ടത്. ഇതു ശ്രദ്ധയിൽപെട്ട തൊട്ടടുത്ത ആയൂർവേദ ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാർ ഫയർഫോഴ്സിനെ വിവരം അറിയിക്കുകയായിരുന്നു. തുടർന്ന് പൂവാർ, നെയ്യാറ്റിൻകര ഫയർഫോഴ്സ് യൂണിറ്റുകൾ സ്ഥലത്തെത്തിയാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഷോർട്ട് സർക്യൂട്ടാണ് തീ കത്താൻ കാരണമെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ ഇലക്ട്രിക് വിഭാഗത്തിന്റെ പരിശോധന ഇന്നു നടക്കുമെന്നറിയുന്നു. അത് കഴിഞ്ഞാൽ മാത്രമേ വ്യക്തമായ കാരണം കണ്ടെത്താനാകൂവെന്നു പോലീസ് പറയുന്നു. സിപിഎം ഭരിക്കുന്ന പഞ്ചായത്ത് ഓഫീസ് തീ കത്തി നശിച്ച സംഭവം സ്വതന്ത്ര ഏജൻസിയെ കൊണ്ട് അന്വേഷിപ്പിച്ചു സത്യം പുറത്തുകൊണ്ടുവരണമെന്ന് ബിജെപി ബാലരാമപുരം മണ്ഡലം പ്രസിഡന്റ് ഡി. സുനീഷ് ആവശ്യപ്പെട്ടു.