കൽപ്പറ്റ: സംസ്ഥാന കർഷക അവാർഡിൽ കാർഷിക മേഖലയിലെ മികച്ച പ്രകടനത്തിനുള്ള സി അച്ച്യുതമേനോൻ സ്മാരക അവാർഡ് നേടി മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത്. മികച്ച കൃഷി ഓഫീസർക്കുള്ള പുരസ്കാരത്തിൽ മൂന്നാം സ്ഥാനം മീനങ്ങാടി ഗ്രാമപ്പഞ്ചായത്ത് കൃഷി ഓഫീസർ ജ്യോതി സി. ജോർജും കരസ്ഥമാക്കി.
സുസ്ഥിര കാർഷിക വികസനത്തിനും പരിസ്ഥിതി സംരക്ഷണത്തിനും മാതൃകയായ പദ്ധതികളാണ് ഗ്രാമപഞ്ചായത്തിന് അംഗീകാരം നേടിക്കൊടുത്തത്. കാർബണ്‍ ന്യൂട്രൽ പുരസ്കാരം നേടിയ മീനങ്ങാടി കാർഷിക മേഖലയ്ക്ക് ഏറ്റവും കൂടുതൽ ധനവിനിയോഗം നടത്തിയ പഞ്ചായത്തായും ശ്രദ്ധ നേടി.
കഴിഞ്ഞ മൂന്ന് വർഷമായി കാർഷിക വികസനം, ഉൽപാദനക്ഷമത വർധിപ്പിക്കൽ, പ്രാദേശിക കർഷകർക്ക് പിന്തുണ എന്നിവയിൽ ഗ്രാമപഞ്ചായത്ത് മുൻതൂക്കം നൽകി പ്രവർത്തിച്ചു. ഓക്സിജൻ പാർക്ക്, നെൽവയലിൽ ജൈവ കാർബണ്‍ വർധന, പ്രകൃതിദത്ത കൃഷി പ്രോത്സാഹനം, മണ്ണിന്റെ ആരോഗ്യ സംരക്ഷണം, മില്ലറ്റ് കൃഷി, പച്ചത്തുരുത്ത്, ജൈവ വൈവിധ്യ സംരക്ഷണ പരിപാടികൾ, സോളാർ പന്പ് ഇറിഗേഷൻ സിസ്റ്റം തുടങ്ങി നിരവധി നവോത്ഥാന പദ്ധതികൾ വിജയകരമായി പൂർത്തിയാക്കി.
’രണ്ട് ലക്ഷം കാപ്പിത്തൈകൾ, 10,000 തെങ്ങിൻ തൈകൾ, 10,000 നാരക തൈകൾ, ജിയോ ടെക്സ്റ്റൈൽ കുളങ്ങൾ, നദീതീര ലൈനിംഗ്, വ്യക്തിഗത കർഷകർക്ക് കൃഷിക്കുളങ്ങൾ, കനാൽ നവീകരണം, മഴവെള്ള സംഭരണിയിലൂടെ കിണർ റീചാർജ് സംവിധാനങ്ങൾ തുടങ്ങി അനേകം പ്രവർത്തനങ്ങൾ നടപ്പാക്കി.
വൈവിധ്യമാർന്ന പദ്ധതികൾ, കർഷകകേന്ദ്രിത സമീപനം, പരിസ്ഥിതി സംരക്ഷണ പ്രതിബദ്ധത ഇതെല്ലാം ചേർന്നാണ് മീനങ്ങാടി ഗ്രാമപ്പഞ്ചായത്തിനെ സംസ്ഥാനത്തെ കാർഷിക രംഗത്ത് അഭിമാനസ്ഥാനത്ത് എത്തിച്ചത്. പുരസ്കാരമായി ഗ്രാമപ്പഞ്ചായത്തിന് 10 ലക്ഷം രൂപയും ഫലകവും സർട്ടിഫിക്കറ്റും ലഭിക്കും.