ചാവക്കാട്: മഴ ശക്തമായതോടെ ചാവക്കാട് മേഖലയിലെ താഴ്ന്നപ്രദേശങ്ങള്‍ വെള്ളക്കെട്ടിലായി. നൂറുകണക്കിനു വീടുകളാണ് രൂക്ഷമായ വെള്ളക്കെട്ടില്‍ അകപ്പെട്ടിട്ടുള്ളത്. കനോലി കനാലും മത്തിക്കായലും കരകവിഞ്ഞു. കടൽക്ഷോഭം അതിരൂക്ഷമല്ലെങ്കിലും മുനക്കക്കടവ്, വെളിച്ചെണ്ണ പടി, തൊട്ടാപ്പ് തുടങ്ങിയ സ്ഥലങ്ങളിൽ കടലാക്രമണം ഉണ്ടായി. മണൽ ഭിത്തി ഉയർത്തിയത് ചെറിയൊരു ആശ്വാസമാണ്. കനാലുകൾ കരകവിഞ്ഞ തിനാല്‍ വൻ വെള്ളക്കെട്ടാണ് അനുഭവപ്പെടുന്നത്.
തെക്കഞ്ചേരി, വഞ്ചിക്കടവ്, പാലയൂര്‍, ഇരട്ടപ്പുഴ, ബ്ലാങ്ങാട് , മാട്, പുന്ന, തിരുവത്ര, പൂതിരുത്തി തുടങ്ങി പ്രദേശങ്ങൾ വലിയ വെള്ളക്കെട്ടിലാണ്. ചേറ്റുവ പുഴയിലും അറബിക്കടലിലും ജലനിരപ്പ് ഉയര്‍ന്നിരിക്കുകയാണ്. ശക്തമായ കാറ്റും നാശനഷ്ടങ്ങള്‍ വരുത്തുന്നുണ്ട്.
താഴ്ന്നപ്രദേശങ്ങളിൽ വീടുകൾക്കുപുറമെ കടകള്‍ക്ക് അകത്തേക്കും വെള്ളംകയറി നാശങ്ങള് സംഭവിച്ചിട്ടുണ്ട്. വെള്ളക്കെട്ടുമൂലം റോഡുകള്‍ തകര്‍ന്നതും യാത്രക്കാരെ ദുരിതത്തിലാക്കി. ദേശീയപാത ചേറ്റുവ റോ ഡ് തെക്കേ ബൈപ്പാസ് മുതല്‍ വില്യംസ്വരെ തകര്‍ന്ന നിലയിലാണ് വാഹനങ്ങള്‍ പലതും തീരദേശം വഴിപോകുന്നത്.
ദേശീയപാത 66 സര്‍വീസ് റോഡ് പലസ്ഥലങ്ങളിലും തകര്‍ന്നനിലയിലാണ്. സര്‍വീസ് റോഡരികിലെ കാനയിലേക്കു വെള്ളം ഒഴുകിപ്പോകാതെ കെട്ടിനില്‍ക്കുകയാണ്. വെള്ളക്കെട്ടുമൂലം തകര്‍ന്ന റോഡിലെ കുഴികള്‍ കാണാതെ ഇരുചക്ര യാത്രക്കാര്‍ അടക്കമുള്ളവര്‍ അപകടത്തില്‍പ്പെടുകയാണ്.
കാഞ്ഞാണി: കനത്ത മഴയെ തുടർന്ന് മണലൂർ പഞ്ചായത്തിൽ വ്യാപക വെള്ളക്കെട്ട്. അഞ്ചാം വാർഡിലെ വിശുദ്ധി അങ്കണവാടിയുൾപ്പടെ പരിസരത്തെ വീടുകളിൽ വെള്ളം കയറി. വാക്കാട്ട് മാധവി, ചിത്തംതോപ്പിൽ ജോൺ മോഹൻ, പനക്കപറമ്പിൽ ഉണ്ണി,കോറോട്ട് സുകുമാരൻ, രാധാകൃഷ്ണൻ കോറോട്ട്, വാക്കാട്ട് ഗോപി, തേർമഠം റൈജു, കളരിക്കൽ സുരേഷ് ബാബു, കുന്പളത്തറ ഭാനു, പച്ചാംപിള്ളി മനോജ്, വാക്കാട്ട് വിജയൻ എന്നിങ്ങിനെ 11 വീടുകളാണു വെള്ളക്കെട്ടിലായത്.
ഈ പ്രദേശത്തുകൂടി കടന്നുപോകുന്ന ഇറിഗേഷൻ കനാൽ കരകവിഞ്ഞ് ഒഴുകുന്നതുകൊണ്ടാണ് വെള്ളക്കെട്ട് രൂക്ഷമായത്. പ്രദേശത്തുകൂടെ കടന്നുപോകുന്ന ഇറിഗേഷൻ കനാൽ ഇടിഞ്ഞാണ് ഒഴുക്കു നിലച്ചത്. ഇതിനുപുറമെ ഫലവൃക്ഷക്കൊമ്പുകളും മറ്റും വന്നടിഞ്ഞ് കനാലിന്റെ ആഴം കുറയുകയും ചെയ്തു.
കാഞ്ഞാണി - ഗുരുവായൂർ റോഡിലൂടെ കടന്നുപോകുന്ന ഇറിഗേഷൽ കനാൽ ഒരു കിലോമീറ്റർ ദൂരത്തിൽ ശ്മശാനംവരെ അടിയന്തരമായി ശുചീകരിച്ച് ഒഴുക്ക് സ്ഥാപിക്കണമെന്ന് മണലൂർ പഞ്ചായത്ത് ആസൂത്രണ സമിതിയംഗം ജനാർദനൻ മണ്ണുമ്മൽ ആവശ്യപ്പെട്ടു.