പ്രതീകാത്മക ചിത്രം
നെടുമങ്ങാട്: ആര്യനാട് പഞ്ചായത്തിലെ ഈഞ്ചപ്പുരി മൈലമൂട്ടിൽ മൂന്നുവർഷംമുമ്പ് ആധുനിക സാങ്കേതികവിദ്യ ഉപയോഗിച്ച് നിര്‍മിച്ച പൊതുശ്മശാനത്തിന്റെ പ്രവർത്തനം അവതാളത്തിൽ.
മൈലമൂട്ടില്‍ 50 സെന്റിലാണ് വിശാലമായ കാര്‍ പാര്‍ക്കിംഗ് സൗകര്യത്തോടെ കഴിഞ്ഞ ഭരണസമിതി ശ്മശാനം നിര്‍മിച്ചത്. പഞ്ചായത്തിന്റെയും ജില്ലാ പഞ്ചായത്തിന്റെയും ഫണ്ടില്‍ നിന്നും ഒന്നരക്കോടി രൂപ ചെലവഴിച്ചായിരുന്നു നിര്‍മാണം.
ആദിവാസികള്‍ ഉള്‍പ്പെടെ മലയോര മേഖലയിലെ പ്രധാന പൊതുശ്മശാനത്തിന്റെ പ്രവർത്തനം ഇപ്പോൾ ദയനീയാവസ്ഥയിലാണ്.
ശ്മശാനത്തിന്റെ പരിസര പ്രദേശങ്ങളെല്ലാം കാടുപിടിച്ച അവസ്ഥയിലാണ്. ശ്മശാനത്തിലെത്തുന്നവർ കൊണ്ടുവരുന്ന റീത്തുകളും സംസ്കാര ചടങ്ങുകൾക്ക് ഉപയോഗിക്കുന്ന സാധനങ്ങളുടെ അശിഷ്ടങ്ങളും മറ്റു മാലിന്യങ്ങളും ശേഖരിക്കാനും സംസ്കരിക്കാനും സംവിധാനങ്ങളില്ല. നിർമാണത്തിലെ അപാകത കാരണം ശ്മശാനത്തിനകത്ത് മൃതദേഹം വയ്ക്കുന്ന സ്ഥലമാകെ വഴുക്കലാണ്. ഇതുകാരണം ആളുകൾ തെന്നിവീഴുന്നതും പതിവാണ്.
ശ്മശാനത്തിന്റെ കവാടം മാസങ്ങൾക്കുമുമ്പ് ട്രാൻസ്പോർട്ട് ബസ് തട്ടി തകർന്നിരുന്നു. കവാടത്തിന്റെ പുനർനിർമാണത്തിനാവശ്യമായ ഫണ്ട് കെഎസ്ആർടിസി അധികൃതർ പഞ്ചായത്ത് അധികൃതർക്ക് കൈമാറിയിട്ടും ഇതുവരെ അറ്റകുറ്റപ്പണികൾ നടത്തിയിട്ടില്ലെന്നും പറയുന്നു.