പ്രതി മാത്യു ദേവസ്യ
തൊടുപുഴ: യുവതിയെ കൊലപ്പെടുത്തി കുളത്തില്‍ കല്ലുകെട്ടി താഴ്ത്തിയ കേസില്‍ പ്രതി കുറ്റക്കാരനെന്ന് കോടതി. പാമ്പാടുംപാറ കോഴിമല അമ്പിളി കൊലക്കേസിലാണ് പ്രതി കട്ടപ്പന കൊച്ചുതോവാള ചേന്നാട്ട് മാത്യു ദേവസ്യയെ (തങ്കച്ചൻ 63) തൊടുപുഴ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജി സനു എസ്. പണിക്കര്‍ കുറ്റക്കാരനെന്ന് വിധിച്ചത്. ശിക്ഷ 17ന് വിധിക്കും. സാഹചര്യത്തെളിവുകളും ശാസ്ത്രീയ തെളിവുകളും കൃത്യമായി ഹാജരാക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞുവെന്ന് കോടതി നിരീക്ഷിച്ചു.
2012 ജനുവരി രണ്ടിനാണ് അവിവാഹിതയായ അമ്പിളി കൊല്ലപ്പെടുന്നത്. കട്ടപ്പന കടമാക്കിഴി ഭാഗത്തുള്ള സ്വകാര്യ ഏലത്തോട്ടത്തിലെ തൊഴിലാളിയായിരുന്നു അമ്പിളി. ഈ തോട്ടത്തിലെ സൂപ്പര്‍വൈസറായിരുന്നു ഭാര്യയും മക്കളുമുള്ള തങ്കച്ചൻ. ഇരുവരും തമ്മില്‍ അടുപ്പത്തിലാവുകയും അമ്പിളി ഗര്‍ഭിണിയാകുകയും ചെയ്തു. ഈ വിവരം പുറത്തറിയാതിരിക്കാനാണ് പ്രതി കൊലപാതകം നടത്തിയത്.
അമ്പിളിയുടെ കഴുത്തിൽ കയറിട്ട് മുറുക്കി കൊലപ്പെടുത്തിയ ശേഷം മൃതദേഹം പാമ്പാടുമ്പാറ കാപ്പിത്തോട്ടത്തിലെ കുളത്തിൽ പ്രതി കല്ലുകെട്ടി താഴ്ത്തുകയായിരുന്നു. യുവതിയെ കാണാതായതോടെ പിതാവ് പ്രഭാകരന് പോലീസില്‍ പരാതി നല്കി. അന്വേഷണം നടക്കുന്നതിനിടെ പ്രതി തങ്കച്ചന് വിഷം കഴിച്ച് ആത്മഹത്യയ്ക്കും ശ്രമിച്ചിരുന്നു.
ജനുവരി 14ന് കാപ്പിത്തോട്ടത്തിലെ തൊഴിലാളികളാണ് ദുര്‍ഗന്ധം വമിക്കുന്ന രീതിയില്‍ മൃതദേഹം കണ്ടെത്തിയത്. പോലീസ് പരിശോധനയില്‍ സ്ത്രീയുടെയും പൊക്കിള്‍ക്കൊടി ബന്ധം അറ്റുപോകാത്ത നവജാത ശിശുവിന്റെയും മൃതദേഹങ്ങള്‍ കണ്ടെത്തി. തുടര്‍ന്ന് നടത്തിയ ശാസ്ത്രീയ പരിശോധനയിലാണ് കൊല്ലപ്പെട്ടത് അമ്പിളിയും നവജാതശിശുവുമാണെന്ന് തിരിച്ചറിഞ്ഞത്.
ദൃക്സാക്ഷികളില്ലാതിരുന്ന കേസില്‍ സാഹചര്യ, ശാസ്ത്രീയ തെളിവുകളാണ് പ്രോസിക്യൂഷനു സഹായകരമായത്. പ്രോസിക്യൂഷനായി ജില്ലാ പബ്ലിക് പ്രോസിക്യൂട്ടര്‍ അഡ്വ. എസ്.എസ്. സനീഷ് ഹാജരായി.