പൊതുയോഗം ബിഷപ് മാർ ജോസ് പൊരുന്നേടം ഉദ്ഘാടനം ചെയ്യുന്നു.
മാനന്തവാടി: വികസനം വിശ്വാസതയിൽ അധിഷ്ഠിതമായിരിക്കണമെന്നും വിശ്വാസ്യത ഇല്ലാത്തിടത്ത് വികസനം സാധ്യമാകില്ലെന്നും മാനന്തവാടി ബിഷപ് മാർ ജോസ് പൊരുന്നേടം പറഞ്ഞു.
വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി കഴിഞ്ഞ 50 വർഷം കൊണ്ട് നേടിയെടുത്ത വിശ്വാസ്യതയാണ് സർക്കാർ ഏജൻസികളും കോർപ്പറേറ്റ് ഏജൻസികളും മറ്റ് വികസന പങ്കാളികളും വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയെ വികസന പങ്കാളിയായി തെരഞ്ഞെടുക്കുന്നതിന് കാരണമായതെന്ന് പിതാവ് ഓർമിപ്പിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റിയുടെ 2026-2027 വർഷത്തെ വാർഷിക പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരിന്നു അദ്ദേഹം. പുതിയ തലമുറ സാമൂഹ്യ സേവന മാർഗത്തിലേക്ക് ഇറങ്ങണമെങ്കിൽ ഡിജിറ്റൽ പ്ലാറ്റ് ഫോം ഉപയോഗപ്പെടുത്തണമെന്നും വ്യക്തികളുടെ കഴിവ് പൂർണമായി പ്രയോജനപ്പെടുത്തുന്നതിന് ആധുനിക സാങ്കേതിക വിദ്യകൾ പ്രയോജനപ്പെടുത്തണമെന്നും പിതാവ് ഓർമിപ്പിച്ചു. വയനാട് സോഷ്യൽ സർവീസ് സൊസൈറ്റി എക്സിക്യുട്ടീവ് ഡയറക്ടർ ഫാ. ജിനോജ് പാലത്തടത്തിൽ വാർഷിക റിപ്പോർട്ട്, വാർഷിക കണക്കുകൾ എന്നിവ അവതരിപ്പിച്ചു. പ്രോഗ്രാം ഓഫീസർ പി.എ. ജോസ് ബജറ്റ്, ഭാവിപ്രവർത്തങ്ങൾ എന്നിവ അവതരിപ്പിച്ചു.
ഭരണസമിതി അംഗങ്ങളായ ഫാ. ജോണ് ചൂപ്പുഴയിൽ, ഫാ. ജോണി കുന്നത്ത്, ഫാ. ജോസഫ് പരുവമ്മേൽ, ഫാ. അനൂപ് കളിയാനിയിൽ, ഫാ. ജോമേഷ് തേക്കിലക്കാട്ടിൽ, ഫാ. ജോഫ്രി കളരിക്കൽ, സെബാസ്റ്റ്യൻ പാലംപറന്പിൽ, ജോസ് പുഞ്ചയിൽ, പ്രദീപ്, ബാലൻ പുതൂർ, വത്സ ജോസ്, ചാക്കോ ചെറുപ്ലാവിൽ, ബിജു ചുങ്കക്കുന്ന്, സിസിലി മാത്യു എന്നിവർ പ്രസംഗിച്ചു.