പ്രിമോപൈപ്പിന്റെ അറ്റകുറ്റപ്പണി പൂര്‍ത്തീകരിച്ച നിലയില്‍.
പേരൂര്‍ക്കട: അമ്പലമുക്ക് ജംഗ്ഷനില്‍ പൊട്ടിയ 400 എംഎം പ്രിമോ പൈപ്പിന്റെ അറ്റകുറ്റപ്പണി വാട്ടര്‍ അഥോറിറ്റി പൂര്‍ത്തീകരിച്ചു. ഇന്നലെ രാവിലെ പത്തോടെ ആരംഭിച്ച അറ്റകുറ്റപ്പണികൾ വൈകുന്നേരം ആറോടെ പൂര്‍ത്തീകരിച്ചശേഷം പമ്പിംഗ് പുനഃരംഭിക്കുകയായിരുന്നു.
പേരൂര്‍ക്കടയില്‍നിന്ന് അമ്പലമുക്ക്, മുട്ടട വഴി പരുത്തിപ്പാറയിലേക്കും കേശവദാസപുരം, പട്ടം ഭാഗങ്ങളിലേക്കും ശുദ്ധജലമെത്തിക്കുന്ന പൈപ്പാണ് 15 ദിവസങ്ങൾക്കുമുന്‍പ് പൊട്ടിയത്. രണ്ടാള് താഴ്ചയിലൂടെയാണു പ്രിമോ പൈപ്പ് കടന്നുപോയിരുന്നത്. ജെസിബി ഉപയോഗിച്ച് റോഡ് കുഴിച്ചായിരുന്നു അറ്റകുറ്റപ്പണികൾ. ഇതുമൂലം അമ്പലമുക്ക്-സാന്ത്വന ജംഗ്ഷന്, അമ്പലമുക്ക്-കുറവന്‍കോണം, അമ്പലമുക്ക്-മുട്ടട റോഡിലൂടെയുള്ള ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിരുന്നു. പൈപ്പ് പൊട്ടിയതോടെ അമ്പലമുക്ക് മുതല്‍ പട്ടം വരെയുള്ള സ്ഥലങ്ങളില്‍ കുടിവെള്ളവിതരണം പൂര്‍ണമായും മുടങ്ങി. ഇന്നു രാവിലെ ഏഴോടെ ഉയർന്ന സ്ഥലങ്ങളുൾപ്പെടെ ജലമെത്തുമെന്നു വാട്ടര്‍ അഥോറിറ്റി കവടിയാര്‍ സെക്ഷന്‍ അറിയിച്ചു.