പ്രതീകാത്മക ചിത്രം
കോഴിക്കോട്: പൊതുവേ അനുദിനം തിരക്കേറിവരികയാണ്. അതിനിടയില്‍ ഉത്സവകാലം കൂടി വന്നാലോ... പിന്നെ പറയുകയും വേണ്ട. കോഴിക്കോട് നഗരം ഓണത്തിരക്കിലേക്ക് കാലെടുത്തുവയ്ക്കാനൊരുങ്ങുമ്പോള്‍ കാര്യങ്ങള്‍ ഇപ്പോഴും പഴയപടി തന്നെ. അത്തം എത്തും മുന്‍പുതന്നെ തിരക്കേറി വരികയാണ്. ഇനിയുള്ള നാളുകള്‍ നഗരത്തില്‍ എത്താനും നഗരത്തിലൂടെ സഞ്ചരിക്കാനും ഏറെ വിയര്‍ക്കേണ്ടിവരും. തിരക്ക് നിയന്ത്രിക്കാന്‍ പോലീസ് പ്ലാന്‍ എയും ബിയുമെല്ലാം ഇപ്പോഴേ തയാറാക്കണമെന്നാണ് യാത്രക്കാര്‍ ആവശ്യപ്പെടുന്നത്.
നഗരത്തിലെ പ്രധാന ജംഗ്ഷനുകളിലെല്ലാം വാഹനങ്ങളുടെ നീണ്ട നിരയാണ്. മലാപ്പറമ്പ് ജംഗ്ഷൻ, കാരപ്പറമ്പ്, എരഞ്ഞിപ്പാലം ജംഗ്ഷൻ, ക്രിസ്ത്യൻ കോളജ് ജംഗ്ഷൻ, സ്റ്റേഡിയം ജംഗ്ഷൻ, തൊണ്ടയാട് ജംഗ്ഷൻ മെഡിക്കൽ കോളജ് എന്നിവടങ്ങളിലെല്ലാം സ്ഥിരമായി രൂക്ഷമായ ഗതാഗതക്കുരുക്ക് അനുഭവപ്പെട്ട് തുടങ്ങിയിട്ടുണ്ട്.
‘കാരപ്പറമ്പിൽ ചെറിയ വാഹനങ്ങൾക്ക് മറ്റൊരു പാത വേണം’
നഗരത്തിലേക്ക് പ്രവേശിക്കുന്ന കാരപ്പറമ്പ് ഭാഗത്ത് കാലങ്ങളായി വലിയ ഗതാഗതക്കുരുക്ക് അനുഭവപ്പെടുന്നുണ്ട്. ബാലുശേരി, നരിക്കുനി ഭാഗത്തുനിന്നുള്ള വാഹനങ്ങൾ എത്തിച്ചേരുന്ന സ്ഥലമാണിത്. രാവിലെയും ഉച്ചയ്ക്കും വൈകീട്ടുമെല്ലാം ഇവിടെ കടുത്ത ബ്ലോക്ക് ഉണ്ടാകുന്നുണ്ട്. സ്വകാര്യ വാഹനങ്ങൾ വലിയ തോതിൽ നിരത്തിലേക്ക് ഇറങ്ങുന്നതാണ് ഇവിടെ ട്രാഫിക് ബ്ലോക്കിന് കാരണമെന്ന് ബസ് ജീവനക്കാർ പറയുന്നു. എന്നാല്‍ ബസ് ജീവനക്കാരുടെ തലങ്ങും വിലങ്ങുമുള്ള ഓട്ടവും നിര്‍ത്തിയിടലും ഗതാഗതക്കുരുക്കിന് ആക്കം കൂട്ടുന്നുണ്ട്.
‘വാർഡൻമാരുടെ സേവനം തൃപ്തികരമല്ല’
നഗരത്തിലെ ഗതാഗതക്കുരുക്ക് പരിഹരിക്കുന്നതിന് കഴിഞ്ഞയാഴ്ച ട്രാഫിക് പോലീസിന്റെ നേതൃത്വത്തിൽ 75 ട്രാഫിക് വാർഡന്മാരെ നഗരത്തിന്റെ വിവിധ ഭാഗങ്ങളിലായി നിയോഗിച്ചിരുന്നു, നഗരത്തിലെ ഗതാഗതക്കുരുക്ക് ഉണ്ടാകുന്ന സ്ഥലങ്ങളിൽ വിന്യസിച്ച ട്രാഫിക് വാർഡന്മാർ ജോലി തുടങ്ങിയതോടെ ഗതാഗതകുരുക്കിന് ആശ്വാസമായെന്നാണ് പോലീസ് പറയുന്നത്. എന്നാൽ ഇതൊന്നും തൃപ്തികരമല്ലെന്നാണ് ബസ് ജീവനക്കാരുടെ ഭാഷ്യം. ട്രാഫിക് നിയന്ത്രിക്കുന്നതിന് പരിചയസമ്പത്ത് ആവശ്യമാണെന്ന് അവർ പറയുന്നു.
ചോദ്യമായി എരഞ്ഞിപ്പാലം ജംഗ്ഷന്;
ഓവുചാല്‍ നിര്‍മാണം പാതിവഴിയില്‍
വയനാട്, താമരശേരി, ബാലുശേരി എന്നിവടങ്ങളിൽ നിന്ന് എത്തുന്ന ബസുകളും നഗരത്തിൽ നിന്ന് ഇവിടങ്ങിലേക്ക് പോകുന്ന ബസുകളും ചേരുന്ന ഇടമാണ് എരഞ്ഞിപ്പാലം ജംഗ്ഷൻ. രാവിലെയും വൈകുന്നേരങ്ങളിലും ഒഴിവ് ദിനങ്ങളിലും വലിയ തിരക്ക് ഇവിടെ അനുഭവപ്പെടാറുണ്ട്. അനധികൃത പാർക്കിംഗും റോഡ് നിർമാണവുമാണ് ഇവിടത്തെ പ്രധാന പ്രശ്നം.
സ്വകാര്യവാഹനങ്ങൾ റോഡിന് ഇരുവശവും നിർത്തിയിടുന്നത് പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഒറ്റയ്ക്ക് പ്രൈവറ്റ് വാഹനങ്ങളിൽ വരുന്നവർ നഗരത്തിന് പുറത്ത് വാഹനം പാർക്ക് ചെയ്ത് അവിടെ നിന്ന് പൊതുഗതാഗതം പ്രയോജനപ്പെടുത്തി നഗരത്തിനുള്ളിലേക്ക് എത്തുന്ന തരത്തിലൊരു നിർദേശം വർഷങ്ങൾക്ക് മുമ്പ് ട്രാഫിക് പോലീസ് മുന്നോട്ട് വച്ചിരുന്നു. എന്നാൽ, അത് പ്രാവർത്തികമായില്ല.
എരഞ്ഞിപ്പാലത്ത് മേൽപ്പാലം വരികയാണെങ്കിൽ ഗതാഗതക്കുരുക്കിന് ശമനമുണ്ടായേക്കും. വർഷങ്ങൾക്ക് മുമ്പ് അധികൃതരുടെ ഭാഗത്തുനിന്ന് അങ്ങനെയൊരു നിർദേശമുണ്ടായിരുന്നു. എന്നാൽ, മേൽപ്പാലം നിർമിക്കുന്നതിനുള്ള നടപടികളിലേക്കൊന്നും പിന്നീട് കടന്നിട്ടില്ല. ശനിയാഴ്ച ഉൾപ്പെടെയുള്ള ഒഴിവു ദിവസങ്ങളിലാണ് എരഞ്ഞിപ്പാലത്ത് ഗതാഗതക്കുരുക്ക് രൂക്ഷമാകുന്നത്. സ്വകാര്യ വാഹനങ്ങൾക്ക് പാർക്കിംഗിന് കൃത്യമായൊരു സംവിധാനം ഇല്ലാത്തത് വലിയ പ്രതിസന്ധി സൃഷ്ടിക്കുന്നുണ്ട്. ഇതാണ് നഗരത്തിനുള്ളിലെ ഗതാഗതക്കുരുക്കിന് പ്രധാന കാരണമെന്ന് വ്യാപാരികൾ പറയുന്നു.
മാറ്റമില്ലാതെ മാവൂര്‍ റോഡ്
കോഴിക്കോട് മൊഫ്യൂസിൽ ബസ് സ്റ്റാൻഡ്, കെഎസ്ആർടിസി ബസ് സ്റ്റാൻഡ് എന്നിവടങ്ങളിലേക്ക് എത്തിച്ചേരുന്ന മാവൂർ റോഡിലാണ് ഗതാഗതക്കുരുക്ക് മിക്കപ്പോഴും റിപ്പോർട്ട് ചെയ്യുന്ന മറ്റൊരിടം. ഇതിനോട് ചേർന്നുള്ള മാനാഞ്ചിറയിൽ നിന്ന് ഭട്ട് റോഡിലേക്ക് തിരിയുന്ന എസ്ബിഐ ജംഗ്ഷനിലും കടുത്ത തിരക്ക് അനുഭവപ്പെടാറുണ്ട്. മാവൂർ റോഡിലേക്ക് കുറ്റ്യാടി, ബാലുശേരി ബസുകൾ നിർത്തുന്ന ഭാഗത്തെ അനധികൃത ഓട്ടോ പാർക്കിംഗാണ് ഇവിടത്തെ ബ്ലോക്കിന് കാരണമെന്ന് സമീപത്തെ വ്യാപാരികൾ പറയുന്നു.