അങ്ങാടിപ്പുറം: അങ്ങാടിപ്പുറം പഞ്ചായത്തിൽ യുഡിഎഫ് സീറ്റ് വിഭജനം പൂർത്തിയായതോടെ തെരഞ്ഞെടുപ്പിന് സജ്ജമായതായി ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. യുഡിഎഫ് പഞ്ചായത്ത് ഭരണം നിലനിർത്തുമെന്നും പ്രതിപക്ഷമായ സിപിഎമ്മിന്റെ ജനവിരുദ്ധ നിലപാടുകളോട് പഞ്ചായത്തിലെ ജനപ്രതിനിധികൾക്ക് തന്നെ യോജിപ്പില്ല എന്നതിന്റെ തെളിവാണ് രണ്ട് സിപിഎം മെംബർമാരുടെ പാർട്ടിയിൽ നിന്നുള്ള രാജി സൂചിപ്പിക്കുന്നതെന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
ഭിന്നശേഷികുട്ടികൾക്കായി പഞ്ചായത്തിൽ ബഡ്സ് സ്കൂൾ സ്ഥാപിക്കാൻ 2015 മുതൽ 2020 വരെ ഭരിച്ച സിപിഎം യാതൊന്നും ചെയ്തില്ലെന്നും 2020 ൽ അധികാരത്തിൽ എത്തിയ യുഡിഎഫ് ഭരണസമിതിയാണ് ബഡ്സ് സ്കൂൾ സ്ഥാപിക്കുന്നതിന് രംഗത്തുവന്നതെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി. അതിന് ആവശ്യമായ ഭൂമി സൗജന്യമായി ലഭിക്കുന്ന സാഹചര്യമുണ്ടായപ്പോൾ അതു മുടക്കാനും പദ്ധതി തടസപ്പെടുത്താനും സിപിഎം ശ്രമിച്ചു. ബഡ്സ് സ്കൂൾ സ്ഥാപിതമാകുന്ന പരിയാപുരം വാർഡിലെ പഴയ സിപിഎം അംഗമായ അനിൽ പുലിപ്ര തന്നെ ഇക്കാര്യം സാക്ഷ്യപ്പെടുത്തുന്ന സാഹചര്യമുണ്ടായതായും ഇത്തരം മോശമായ നിലപാടുകളോട് യോജിക്കാൻ സാധിക്കാത്തതിനാലാണ് അദ്ദേഹം 26 വർഷമായി നിലനിന്ന ആ പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നതിലേക്ക് കാര്യങ്ങൾ എത്തിയെതന്നും യുഡിഎഫ് നേതാക്കൾ പറഞ്ഞു.
വാർത്താ സമ്മേളനത്തിൽ ഉമ്മർ അറക്കൽ, പി. രാധാകൃഷ്ണൻ, ഷബീർ കറുമുക്കിൽ, കെ.ടി. അബ്ദുൾ ജബ്ബാർ, കളത്തിൽ ഹാരിസ് എന്നിവർ പങ്കെടുത്തു.
യുഡിഎഫ് വികസന ജാഥ നാളെ തുടങ്ങും
അങ്ങാടിപ്പുറം : വിവേചനമില്ലാത്ത വികസന തുടർച്ചക്ക് വീണ്ടും യുഡിഎഫ് എന്ന മുദ്രാവാക്യവുമായി അങ്ങാടിപ്പുറം പഞ്ചായത്ത് യുഡിഎഫ് കമ്മിറ്റി നടത്തുന്ന വികസന യാത്രക്ക് നാളെ തുടക്കമാകും.
ഒന്നാം ദിവസമായ നാളെ തിരൂർക്കാട് ജംഗ്ഷനിൽ നിന്ന് ആരംഭിച്ച് തിരൂർക്കാട് സ്കൂൾ പടിയിൽ സമാപിക്കും. ബുധനാഴ്ച പുത്തനങ്ങാടി മൂച്ചിക്കലിൽ നിന്ന് ആരംഭിച്ച് പരിയാപുരം കുരിശ് ജംഗ്ഷനിൽ സമാപിക്കും. വ്യാഴാഴ്ച പൂപ്പലത്ത് നിന്ന് ആരംഭിച്ച് വലന്പൂരിൽ സമാപിക്കും.
അഞ്ച് വർഷങ്ങളിലെ യുഡിഎഫ് ഭരണസമിതി നടത്തിയ വികസന പ്രവർത്തനങ്ങളും വികസനം മുടക്കുന്നതിന് സിപിഎം നടത്തിയ പ്രവർത്തനങ്ങളും ജാഥയിൽ വിശദീകരിക്കും. ഭരണത്തുടർച്ചക്ക് വേണ്ടി യുഡിഎഫ് തയാറാക്കുന്ന ജനകീയ പ്രകടന പത്രികയിലേക്കുള്ള പൊതുജനങ്ങളുടെ നിർദേശങ്ങൾ ജാഥയിലെ സ്വീകരണ കേന്ദ്രങ്ങളിൽ ഏറ്റുവാങ്ങും. യുഡിഎഫ് പഞ്ചായത്ത് ചെയർമാൻ കെ.ടി. ജബ്ബാറും കണ്വീനർ കളത്തിൽ ഹാരിസും പഞ്ചായത്ത് വൈസ് പ്രസിഡന്റ് ഷബീർ കറുമുക്കിലും ജാഥ നയിക്കും. 48 കേന്ദ്രങ്ങളിൽ ജാഥക്ക് സ്വീകരണം നൽകും.