ചാണിച്ചൽകടവ് പാലം
നെടുമങ്ങാട് : ചാണിച്ചൽകടവ് പാലത്തിലെ അപകടാവസ്ഥയും മാലിന്യ നിക്ഷേപവും തടയാൻ ഇരുമ്പ് വല സ്ഥാപിക്കുന്നതിൽ പരസ്പരം പഴിചാരി ഇറിഗേഷൻ - മരാമത്ത് ഉദ്യോഗസ്ഥർ.നദീതീര സംരക്ഷണവുമായി ബന്ധപ്പെട്ടതിനാൽ ഇറിഗേഷൻ വകുപ്പാണ് നടപടി സ്വീകരിക്കേണ്ടതെന്നാണ് പിഡബ്ലിയുഡി (നദികളും പാലങ്ങളും) അസി.എക്സിക്യൂട്ടീവ് എൻജിനിയറുടെ വാദം.എന്നാൽ 1965-ൽ പട്ടം തണുപിള്ളയുടെ ഭരണകാലത്ത് അരുവിക്കരയിലെത്താൻ നിർമ്മിച്ച പാലമാണിതെന്നും സുരക്ഷാ നടപടി സ്വീകരിക്കേണ്ടത് പി.ഡബ്ളിയു.ഡി ആണെന്നും ഉറച്ചു നിൽക്കുകയാണ് ഇറിഗേഷൻ വകുപ്പ് ചീഫ് എൻജിനിയർ.
പാലത്തിന്റെ ഇരുവശത്തും കൈവരിയേക്കാൾ പൊക്കത്തിൽ ഇരുമ്പു വല സ്ഥാപിക്കണമെന്ന് ആവശ്യപ്പെട്ട് സമീപിച്ച നാട്ടുകാരോടാണ് ഉദ്യോഗസ്ഥരുടെ കൈയൊഴിയൽ.തലസ്ഥാന നഗരവുമായി മലയോര പ്രദേശങ്ങളെ ബന്ധിപ്പിക്കുന്നതാണ് ചാണിച്ചൽകടവ് പാലം.
ആറ് പതിറ്റാണ്ടു മുമ്പ് പണിത കരിങ്കല്ല് നിർമിത പാലത്തിന്റെ തറനിരപ്പ് പലപ്പോഴായി മാറി മാറിയുള്ള സിമന്റ് കോൺക്രീറ്റിംഗിലൂടെയും ടാറിംഗിലൂടെയും കൈവരിക്കൊപ്പം ഉയർന്ന നിലയിലാണ്.ശ്രദ്ധ പിഴച്ചാൽ യാത്രക്കാർ ആറ്റിൽ പതിക്കും.ഒരു വാഹനത്തിന് മാത്രം കടന്നുപോകാൻ വീതിയുള്ള പാലത്തിൽ എതിരെ വരുന്ന വാഹനം റോഡിൽ ഒതുക്കിയിടുകയേ നിവൃത്തിയുള്ളു.പരിസരവാസികളായ അനേകമാളുകൾ കുട്ടികളെ അങ്കണവാടിയിലും എൽ.പി സ്കൂളിലും മൈലം ജി.വി.രാജ സ്കൂളിലും എത്തിക്കുന്നതും പാലത്തിലൂടെ കാൽനടയായി സഞ്ചരിച്ചാണ്.നാല് പ്രധാന പാറക്വാറികൾ സ്ഥിതിചെയ്യുന്ന പ്രദേശത്ത്,ക്വാറി മെറ്റീരിയൽ നിറച്ച് 12 വീലുള്ള ഹെവി ലോറികളുൾപ്പടെ നൂറുകണക്കിന് വാഹനങ്ങളും ഇതിലെ കടന്നുപോകുന്നുണ്ട്. കിഴക്കേക്കോട്ട,പേരൂർക്കട,നെടുമങ്ങാട്,കാട്ടാക്കട, വെള്ളനാട് ഡിപ്പോകളിലെ ട്രാൻ.ബസുകളും യാത്രക്കാരെ കുത്തിനിറച്ച് കടന്നുപോകും.വാഹനങ്ങൾ കടത്തിവിടാൻ പാലത്തിന്റെ കൈവരി ചേർന്നു നിന്ന് ആറ്റിൽ വീഴുന്നവർ ഏറിവരികയാണ്.ആറ്റിൽ വീണു മരിച്ചവരും നിരവധിയാണ്.
നേരത്തെ, നെടുമങ്ങാട് - വെള്ളനാട് റോഡിൽ കൂവക്കുടി പാലത്തിലും സമാനമായ സ്ഥിതിവിശേഷം നിലനിന്നിരുന്നു.ഇവിടെ,തദ്ദേശ സ്ഥാപനങ്ങൾ സർക്കാർ സഹായത്തോടെ ഇരുമ്പ് സുരക്ഷാവല സ്ഥാപിച്ച മാതൃക ചാണിച്ചൽകടവ് പാലത്തിലും നടപ്പാക്കണമെന്നാണ് നാട്ടുകാർ ആവശ്യപ്പെടുന്നത്.
Tags : Nattuvisesham DistrictNews DeepikaNews