പ്രതീകാത്മക ചിത്രം
കോന്നി: തവളപ്പാറയിൽ ജനവാസ മേഖലയിലിറങ്ങിയ വന്യമൃഗം മൂരിക്കിടാവിനെ കൊന്നു. തവളപ്പാറ കാനപ്പള്ളിൽ ലാലിച്ചന്റെ മൂരിക്കിടാവിനെയാണ് സമീപത്തെ റബർത്തോട്ടത്തിൽ ഇന്നലെ പുലർച്ചെ ചത്ത നിലയിൽ കണ്ടെത്തിയത്.
കിടാവിന്റെ ശരീരത്തിന്റെ പകുതിയോളം വന്യമൃഗം ഭക്ഷിച്ച നിലയിലായിരുന്നു. പ്രദേശത്തെത്തിയത് പുലിയോ കടുവയോ ആണെന്നാണ് നാട്ടുകാർ സംശയിക്കുന്നത്. സംഭവത്തെത്തുടർന്ന് ഞള്ളൂർ ഫോറസ്റ്റ് സ്റ്റേഷനിൽനിന്നുള്ള വനംവകുപ്പ് ഉദ്യോഗസ്ഥർ സ്ഥലത്തെത്തി പരിശോധന നടത്തി.
പ്രദേശത്ത് വന്യമൃഗശല്യം അതീവ രൂക്ഷമാണെന്നും ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകാൻ വനംവകുപ്പ് അടിയന്തര നടപടി സ്വീകരിക്കണമെന്നും വാർഡ് അംഗം എൻ. കുമാർ ആവശ്യപ്പെട്ടു. തവളപ്പാറ മേഖലയിൽ തെരുവുവിളക്കുകൾ സ്ഥാപിക്കാൻ പഞ്ചായത്ത് ഭരണസമിതി ഉടനടി തയാറാകണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ജനവാസ മേഖലയിൽ വന്യമൃഗത്തിന്റെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പ്രദേശവാസികൾ കടുത്ത ഭീതിയിലാണ്. മൃഗത്തെ പിടികൂടാൻ കാമറകളും കൂടും സ്ഥാപിക്കണമെന്ന ആവശ്യവും ശക്തമായിട്ടുണ്ട്.
Tags : Nattuvisesham DistrictNews DeepikaNews