കോഴിക്കോട് കോര്‍പറേഷനില്‍ നടക്കുന്നത് കൊള്ളയടി: രമേശ് ചെന്നിത്തല
1564020
Sunday, June 1, 2025 5:19 AM IST
കോൺഗ്രസ് കോർപറേഷന് ഓഫീസ് ഉപരോധിച്ചു
കോഴിക്കോട് : മേയറും ഡെപ്യൂട്ടി മേയറും സിപിഎമ്മും ചേര്‍ന്ന കോക്കസിന്റെ കൊള്ളയടിയാണ് കോഴിക്കോട് കോര്‍പറേഷനില്‍ നടക്കുന്നതെന്ന് കോണ്‍ഗ്രസ് പ്രവര്‍ത്തക സമിതി അംഗം രമേശ് ചെന്നിത്തല.
കോഴിക്കോട് കോര്‍പ്പറേഷന്റെ കമ്മീഷന് കൊള്ളക്കും അഴിമതിക്കുമെതിരെ ജില്ല കോണ്‍ഗ്രസ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ നടത്തിയ കോര്പറേഷന് ഓഫീസ് ഉപരോധം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കോര്‍പറേഷന്റെ കൊള്ള പണം എങ്ങോട്ടു പോകുന്നുവെന്നതിന്റെ മറുപടിയാണ് കോര്പറേഷന് സൂപ്രണ്ടിങ് എന്‍ജിനിയറുടെ വീട്ടില്‍ നടന്ന വിജിലന്‍സ് റെയ്ഡ്.
കോര്പറേഷന് അഴിമതി മഞ്ഞുമലയുടെ ഒരറ്റം മാത്രമാണിത്. മേയര്‍ക്കും ഡെപ്യൂട്ടി മേയര്‍ക്കും വൈകാതെ രാജി വെയ്ക്കേണ്ടി വരുമെന്നും ചെന്നിത്തല പറഞ്ഞു. സംസ്ഥാനത്തെ ഒന്‍പത് വര്‍ഷം കട്ടു മുടിച്ച പിണറായി ഭരണത്തിന്റെ അഴിമതി തുടര്‍ച്ചയുടെ ഭാഗമാണ് കോഴിക്കോട് കോര്‍പറേഷനിലും നടക്കുന്നത്.
കോര്‍പറേഷനില്‍ കഴിഞ്ഞ അന്‍പത് വര്‍ഷം ഭരിച്ചിട്ട് കോഴിക്കോടിന് വേണ്ടി എന്ത് ചെയ്തതെന്ന് പറയാനുള്ള ബാധ്യത സിപിഎമ്മിനുണ്ട്. കമ്മീഷന് ഭരണമാണ് കോര്പ്പറേഷന് നടത്തുന്നത്.
കമ്മീഷന് ഉറപ്പിച്ചാണ് പാളയത്ത് നിന്നും പച്ചക്കറി മാര്‍ക്കറ്റ് മാറ്റുന്നത്. കമ്മീഷന് ഉറപ്പിക്കാത്തതിനാലാണ് മെഡിക്കല്‍ കോളേജ് ബസ് ടെര്‍മിനല്‍ ഉള്‍പ്പെടെ നടപ്പിലാകാത്തത്. കമ്മീഷനും കൊള്ളയടിയും തുടരുന്നവര്‍ വാര്‍ഡ് വിഭജിച്ച് വീണ്ടും ഭരണം പിടിക്കാന്‍ ശ്രമിക്കുകയാണ്.
പ്രബുധരായ ജനത്തെ ഇനിയും വിഡ്ഢികളാക്കാനാകില്ലെന്നും ഇതുവരെ കൊള്ളയടിച്ച ഒരോ രൂപക്കും കോര്പറേഷന് മറുപടി നല്‍കേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തൂ. രാവിലെ 6.30ന് കോര്പ്പറേഷന് ഓഫീസ് പരിസരത്ത് എത്തിയ കോണ്‍ഗ്രസ് നേതാക്കളും പ്രവര്‍ത്തകരുടെ ഓഫീസിന്റെ പ്രധാന കവാടം ഉള്‍പ്പെടെ മൂന്ന് ഗേറ്റുകളും വളഞ്ഞു.
ഗേറ്റിന് മുന്നില്‍ പ്രതിഷേധിച്ച പ്രവര്‍ത്തകരെ മാറ്റാന്‍ പോലീസ് ശ്രമിച്ചത് നേരിയ ഉന്തും തള്ളിനും ഇടയാക്കി. ഓഫീസിലേക്ക് കടക്കാനുള്ള ജീവനക്കാരുടെ ശ്രമത്തെ പ്രവര്‍ത്തകര്‍ ശക്തമായി തടഞ്ഞതോടെ ജീവനക്കാര്‍ ബീച്ച് പരിസരത്തേക്ക് മടങ്ങി.
രാവിലെ ആരംഭിച്ച കനത്ത മഴയെ പോലും അവഗണിച്ച് സ്ത്രീകളുള്‍പ്പെടെയുള്ള ആയിരകണക്കിന് പ്രവര്‍ത്തകരാണ് ഉപരോധസമരത്തില്‍ പങ്കെടുത്തത്. പത്തുമണിയോടെ എത്തിയ രമേശ് ചെന്നിത്തല മൂന്നു ഗേറ്റിലുമായി തമ്പടിച്ച പ്രവര്‍ത്തകരെ നേരിട്ട് കണ്ട് അഭിവാദ്യമര്‍പ്പിച്ചതിന് ശേഷമാണ് ഉദ്ഘാടന വേദിയിലേക്ക് എത്തിയത്.
ഉച്ചക്ക് 12മണിയോട് കൂടിയാണ് ഉപരോധം അവസാനിപ്പിച്ച് പ്രവര്‍ത്തകര്‍ മടങ്ങിയത്. ഡിസിസി പ്രസിഡന്റ് അഡ്വ. കെ. പ്രവീണ്‍കുമാര്‍ അധ്യക്ഷത വഹിച്ചു. എം.കെ രാഘവന് എംപി, അഡ്വ. ടി. സിദ്ദിഖ് എംഎല്‍എ, മുസ്ലീം ലീഗ് ജില്ല പ്രസിഡന്റ് എം.എ റസാഖ്, കെപിസിസി ജനറല്‍ സെക്രട്ടറിമാരായ അഡ്വ. കെ. ജയന്ത്, പി.എം നിയാസ് ഉള്‍പ്പെടെയുള്ളവര്‍ പ്രസംഗിച്ചു.