സംസ്ഥാന ബോക്സിംഗ് ചാന്പ്യൻഷിപ്പ്: വയനാട്ടിൽ വിവാദം
1564773
Wednesday, June 4, 2025 5:45 AM IST
കൽപ്പറ്റ: സംസ്ഥാന ജൂണിയർ ബോക്സിംഗ് ചാന്പ്യൻഷിപ്പ് ഒന്പത്, 10 തീയതികളിൽ തിരുവനന്തപുരം ആറ്റിങ്ങലിൽ നടക്കാനിരിക്കേ വയനാട്ടിൽ വിവാദം. ചാന്പ്യൻഷിപ്പിന് വൈത്തിരിയിൽ സെലക്ഷൻ ട്രയൽസ് നടത്തുന്നതായി പ്രദേശവാസിയായ പരിശീലകൻ ഗ്രിഗറി വൈത്തിരി മാധ്യമങ്ങളിലൂടെ അറിയിപ്പ് നൽകിയതിനെതിരേ കേരള സ്റ്റേറ്റ് അമേച്വർ ബോക്സിംഗ് അസോസിയേഷൻ രംഗത്തുവന്നതാണ് വിവാദത്തിന് ആധാരം.
വൈത്തിരിയിൽ നടത്തുമെന്ന് മാധ്യമങ്ങളിലൂടെ അറിയിച്ച സെലക്ഷൻ ട്രയൽസ് അനധികൃതമാണെന്ന് അസോസിയേഷൻ സംസ്ഥാന സെക്രട്ടറി ഇൻ ചാർജ് കെ. ഉസ്മാൻ, ജില്ലാ സെക്രട്ടറി വി.സി. ദീപേഷ്, വൈസ് പ്രസിഡന്റ് എൻ.എ. ഹരിദാസ് എന്നിവർ ആരോപിച്ചു. അസോസിയേഷന്റെ നലനിലയിലുള്ള പ്രവർത്തനം അട്ടിമറിക്കാൻ തത്പര കക്ഷികൾ നീക്കം നടത്തുന്നതായി അവർ കുറ്റപ്പെടുത്തി.
സംസ്ഥാന സ്പോർട്സ് കൗണ്സിൽ ടെക്നിക്കൽ കമ്മിറ്റിയുടെ ആഭിമുഖ്യത്തിലാണ് ചാന്പ്യൻഷിപ്പ് നടക്കുന്നത്. ഇതിൽ ജില്ലാ അസോസിയേഷനുകൾക്കു കീഴിൽ പ്രവർത്തിക്കുന്ന ബോക്സിംഗ് ക്ലബുകളിലെ കായികതാരങ്ങൾക്ക് സെലക്ഷൻ ഇല്ലാതെ പങ്കെടുക്കാം. 2009ലും 2010ലും ജനിച്ച ബോക്സർമാർക്കാണ് സംസ്ഥാന ചാന്പ്യൻഷിപ്പിൽ മാറ്റുരയ്ക്കാൻ അവസരം.
ട്രയൽസിനു തീയതി തീരുമാനിച്ച് താരങ്ങളെയും രക്ഷിതാക്കളെയും തെറ്റിദ്ധരിപ്പിക്കുകയാണ് വൈത്തിരി സ്വദേശി ചെയ്തത്. ഇതിനെ നിയമപരമായും സംഘടനാപരമായും നേരിടാനാണ് അസോസിയേഷൻ തീരുമാനമെന്നും സംസ്ഥാന സെക്രട്ടറി ഇൻ ചാർജ് പറഞ്ഞു.
അതിനിടെ സംസ്ഥാന ജൂണിയർ ബോക്സിംഗ് ചാന്പ്യൻഷിപ്പുമായി ബന്ധപ്പെട്ട് സെലക്ഷൻ ട്രയൽസ് നടത്തിയിട്ടില്ലെന്ന് പരിശീലകൻ ഗ്രിഗറി വൈത്തിരി പറഞ്ഞു. ചാന്പ്യൻഷിപ്പിൽ ജില്ലയിൽനിന്നു പങ്കെടുക്കുന്നവർക്ക് ബോധവത്കരണം നൽകുന്നതിനാണ് വൈത്തിരിയിൽ പരിപാടി തീരുമാനിച്ചത്. മാധ്യമങ്ങൾക്ക് പ്രസിദ്ധീകരണത്തിന് നൽകിയ അറിയിപ്പിൽ ‘സെലക്ഷൻ’ എന്ന് അബദ്ധവശാൽ കടന്നുകൂടുകയായിരുന്നു.
ബോധവത്കരണം നൽകുന്നതിന് ആരിൽനിന്നും ഫീസ് വാങ്ങിയിട്ടില്ല. ചാന്പ്യൻഷിപ്പിൽ പങ്കെടുക്കുന്നതിനുള്ള ഒരുക്കം സംബന്ധിച്ച് മുൻ വർഷങ്ങളിലും ബോധവത്കരണം നൽകിയിട്ടുണ്ട്. ഇത് താരങ്ങൾ അവസര നിഷേധം നേരിടുന്നത് ഒഴിവാകുന്നതിന് സഹായകമായിട്ടുണ്ട്.
വൈത്തിരിയിൽ നിശ്ചയിച്ച പരിപാടിയുമായി ബന്ധപ്പെട്ട് തനിക്കേതിരേ ആക്ഷേപം ഉന്നയിക്കാൻ കേരള സ്റ്റേറ്റ് അമേച്വർ ബോക്സിംഗ് അസോസിയേഷനു അധികാരം ഇല്ലെന്നും ഗ്രിഗറി വൈത്തിരി പറഞ്ഞു.