വന്യമൃഗ ശല്യം: സർക്കാരിന് നിസംഗതയെന്ന് കർഷക കോൺഗ്രസ്
1564971
Thursday, June 5, 2025 5:36 AM IST
താമരശേരി: വന്യമൃഗശല്യം പരിഹരിക്കുന്നതിൽ സർക്കാരിനും വനംവകുപ്പിനും ഗുരുതരമായ നിസംഗതയാണെന്നും പുലി, കാട്ടുപന്നി, ആന, കുരങ്ങ് എന്നിവ എല്ലാം കൂടി മലയോര ജനതയുടെ ജീവിതം ദുരിത പൂർണമാക്കിയിരിക്കുകയാണെന്ന് കർഷക കോൺഗ്രസ് ജില്ലാ പ്രസിഡന്റ് അഡ്വ. ബിജു കണ്ണന്തറ.
ഇരകൾക്ക് നഷ്ടപരിഹാരം പ്രഖ്യാപിച്ചു കഴിഞ്ഞാൽ തങ്ങളുടെ ഉത്തരവാദിത്വം തീർന്നു എന്നതാണ് അധികാരികളുടെ മനോഭാവം. എന്നിട്ടും ജനരോഷം അടങ്ങുന്നില്ലെന്ന് കണ്ടാൽ മീറ്റിങ്ങുകൾ വിളിച്ചുകൂട്ടി ഒരിക്കലും നടക്കാത്ത തീരുമാനങ്ങൾ പ്രഖ്യാപിക്കും.
അതോടെ ജനങ്ങൾ ശാന്തരാകും. ഒരു നടപടിയും ഉണ്ടാവില്ല. പിന്നീട് കൃഷി നാശം സംഭവിക്കുന്നത് വരെയും, അടുത്ത ആളെ വന്യമൃഗം അക്രമിക്കുന്നത് വരെയും മാധ്യമങ്ങളും ഇക്കാര്യം മറക്കും. ജനങ്ങളുടെ ജീവനും സ്വത്തിനും സംരക്ഷണം നൽകേണ്ട ഉത്തരവാദിത്വത്തിൽ നിന്ന് സംസ്ഥാന സർക്കാരിന് ഒഴിഞ്ഞുമാറാനാകില്ല.
വന്യജീവികളെ വനത്തിനുള്ളിൽ നിലനിർത്തുന്നതിനും മറ്റുമായി കോടിക്കണക്കിന് രൂപ വനം വകുപ്പ് ചെലവഴിക്കുന്നുണ്ടെങ്കിലും ഒന്നും ഫലത്തിൽ എത്തുന്നില്ല. വനത്തിന് പുറത്തിറങ്ങി നാശം വിതയ്ക്കുന്ന വന്യ ജീവികളെ പ്രതിരോധിക്കാൻ വന്യജീവി സംരക്ഷണ നിയമത്തിലെ 11 (2) വകുപ്പ് ഫലപ്രദമായി ഉപയോഗിക്കാൻ സംസ്ഥാന സർക്കാർ ഇനിയെങ്കിലും തയാറാകണം. വന്യജീവി ആക്രമണം മൂലം കാർഷിക മേഖല ഇത്രയും പ്രതിസന്ധി നേരിട്ട മറ്റൊരു കാലം ഉണ്ടായിട്ടില്ല.
ഒരുകാലത്ത് വന്യജീവി സംരക്ഷണം അനിവാര്യമായിരുന്നു. ആ ഘട്ടത്തിൽ തയാറാക്കിയ നിയമത്തിന് ഇന്നും യാതൊരു മാറ്റവും വരുത്തിയിട്ടില്ല. വന്യജീവികളുടെ എണ്ണം പെരുകി ഒപ്പം വന്യജീവി ആക്രമണങ്ങളും കൃഷിനാശവും വർധിച്ചു. ഇനിയും ജനങ്ങളുടെ ക്ഷമ പരീക്ഷിക്കാതെ സർക്കാർ അടിയന്തര നടപടി എടുത്തണമെന്നും അദ്ദേഹം പ്രസ്താവനയിലൂടെ ആവശ്യപ്പെട്ടു.