കാലവര്‍ഷം വിനയായി; കല്ലായി പുഴയുടെ ചളി നീക്കല്‍ പ്രവൃത്തികള്‍ നീണ്ടുപോകും
1564577
Tuesday, June 3, 2025 7:32 AM IST
കോഴിക്കോട്: കാലവര്‍ഷം നേരത്തെ എത്തുകയും പുഴകളില്‍ വെള്ളം നിറയുകയും ചെയ്തതോടെ കല്ലായി പുഴയുടെ ചളി നീക്കല്‍ പ്രവര്‍ത്തികള്‍ നീണ്ടുപോകും.ഇനി സെപ്റ്റംബർ 15 നു ശേഷമേ പ്രവൃത്തി പുനരാരംഭിക്കുകയുള്ളൂ.
നേരത്തേ പ്രഖ്യാപിച്ചിരുന്നതു പോലെ കരാർ ഒപ്പിട്ട് ഒരു വർഷത്തിനകം പ്രവൃത്തി പൂർത്തിയാക്കാനാകാത്ത അവസ്ഥയിലാണ്.കാലവർഷം കാരണം മേയ് 15 മുതൽ സെപ്റ്റംബർ 15 വരെ ഇത്തരത്തിലുള്ള പ്രവൃത്തികൾ എടുക്കുന്നത് നിരോധിച്ചതാണ്. എന്നാൽ ഇതു വകവയ്ക്കാതെ മേയ് 15 നു ശേഷവും പ്രവൃത്തി തുടർന്നിരുന്നെങ്കിലും മഴ ശക്തമായതോടെയാണ് പ്രവൃത്തി നിർത്തിവച്ച് ബാർജ് ബേപ്പൂർ തുറമുഖത്തേക്ക് മാറ്റിയത്.അതേസമയം പ്രവൃത്തി ഇഴഞ്ഞു നീങ്ങുകയായിരുന്നെന്ന് കല്ലായ് പുഴ സംരക്ഷണ സമിതി കുറ്റപ്പെടുത്തി. പ്രവൃത്തി തുടങ്ങി 3 മാസം പിന്നിട്ടിട്ടും 200 മീറ്റർ പോലും ചെളിയും മാലിന്യങ്ങളും നീക്കം ചെയ്യാൻ കരാറുകാരനു സാധിച്ചിട്ടില്ല.
തുടക്കം മുതലേ കല്ലായി പുഴ ആഴം കൂട്ടലുമായി ബന്ധപ്പെട്ട് തടസങ്ങള്‍ ഏറെയായിരുന്നു.ഒന്നര മാസത്തിനകം സർവേ പൂർത്തിയാക്കാനായിരുന്നു ഉദ്ദേശിച്ചതെങ്കിലും ചെളി കെട്ടിക്കിടക്കുന്ന പുഴയിൽ സർവേ നടത്തുകയെന്നത് ഏറെ ശ്രമകരമായിരുന്നു.
ഏതാണ്ട് രണ്ടര മാസമെടുത്താണ് സർവേ പൂർത്തിയായത്. എസ്റ്റിമേറ്റ് പ്രകാരം 3.29 ലക്ഷം ക്യുബിക് മീറ്റർ ചെളിയാണ് നീക്കേണ്ടത്. രണ്ട് പ്രളയങ്ങൾക്കു മുൻപുള്ള കണക്കായതിനാലാണ് വീണ്ടും ഇറിഗേഷന്റെ നേതൃത്വത്തിൽ സർവേ നടത്തിയത്. അതിനേക്കാൾ കൂടുതൽ ചെളി മാറ്റാനുണ്ടാകുമെന്നാണ് കരുതുന്നത്. ചെളി നീക്കി മൂന്നര മുതൽ 5 കിലോമീറ്റർ വരെ അകലെ കടലിൽ തള്ളാനായിരുന്നു തീരുമാനം.
സ്വന്തം ലേഖകന്‍