വിദ്യാലയങ്ങളുടെ ചുറ്റുവട്ടം പുകയിലരഹിതമാവും : വിദ്യാലയങ്ങള്‍ക്ക് ചുറ്റും പുകയില വിരുദ്ധ അതിരുകള്‍ സ്ഥാപിക്കും
1564781
Wednesday, June 4, 2025 6:00 AM IST
കോഴിക്കോട്: പുകയില വിരുദ്ധ കാമ്പയിനുമായി ബന്ധപ്പെട്ട് വിദ്യാലയങ്ങൾക്ക്ചുറ്റും പുകയില വിരുദ്ധ അതിരുകൾ സ്ഥാപിക്കും. യെല്ലോ ലൈന്‍ ക്യാമ്പയിന് എന്ന പേരില്‍ വിദ്യാലയങ്ങളുടെ 100 വാര ചുറ്റളവില്‍ അധ്യാപകരെയും വിദ്യാര്‍ഥികളെയും അണിനിരത്തി മഞ്ഞവര കൊണ്ട് അതിരുകള്‍ രേഖപ്പെടുത്തും.
ഈ ചുറ്റളവില്‍ ലഹരിവസ്തുക്കളുടെ ഉപയോഗം ഇല്ലെന്ന് ഉറപ്പുവരുത്തുകയാണ് ക്യാമ്പയിനിലൂടെ ലക്ഷ്യമിടുന്നത്. ഓരോ വിദ്യാലയങ്ങളിലും ജാഗ്രത സമിതികള്‍ രൂപീകരിക്കുക, വിദ്യാലയങ്ങളില്‍ നിയമപ്രകാരമുള്ള പുകവലിരഹിത ബോര്‍ഡുകള്‍ സ്ഥാപിക്കുക, പുകവലിവിരുദ്ധ പ്രതിജ്ഞെയടുക്കുക, അധ്യാപകര്‍ക്ക് പുകയിലക്കെതിരെ പരിശീലന ക്ലാസ് നല്‍കുക, എല്ലാ സ്കൂളിലും അതത് ഭാഗത്തെ നിയോഗിക്കപ്പെട്ട ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍മാര്‍ സന്ദര്‍ശനം നടത്തി ബോധവത്കരണ ക്ലാസുകള്‍ നല്‍കുക തുടങ്ങിയ പ്രവര്‍ത്തനങ്ങള്‍ നടത്തും.
ഈ മാസം 30നകം ജില്ലയിലെ എല്ലാ വിദ്യാലയങ്ങളും പുകയിലരഹിതമായി പ്രഖ്യാപിക്കും. ലോക പുകയിലവിരുദ്ധ ദിനാചരണത്തോടനുബന്ധിച്ചുള്ള ക്യാമ്പയിനുമായി ബന്ധപ്പെട്ട ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍, ആരോഗ്യം ആനന്ദം രണ്ടാംഘട്ട കാന്‍സര്‍ സ്ക്രീനിംഗ പദ്ധതി ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ എന്നിവ സംബന്ധിച്ച് എഡിഎമ്മിന്റെ ചേംബറില്‍ ചേര്‍ന്ന വിവിധ വകുപ്പുകളുടെ ജില്ലാതല യോഗത്തിലാണ് തീരുമാനം.
പുകയിലക്കെതിരെ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍, പരമ്പരാഗത തൊഴിലിടങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് ബോധവത്കരണ ക്യാമ്പയിനുകള്‍ സംഘടിപ്പിക്കും. പൊതുസ്ഥലങ്ങളിലെ പുകവലി നിരോധനം, പരസ്യത്തിലൂടെയും പ്രദര്ശനത്തിലൂടെയുമുള്ള പുകയില ഉല്പന്നങ്ങളുടെ വിപണനം നിരോധിക്കല്‍, 18 വയസ്സില്‍ താഴെയുള്ള കുട്ടികള്‍ക്ക് പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നത് തടയല്‍, വിദ്യാലയങ്ങള്‍ക്ക് സമീപം പുകയില ഉല്പന്നങ്ങള് വില്‍ക്കുന്നില്ലെന്ന് ഉറപ്പാക്കല്‍ തുടങ്ങിയവ ക്യാമ്പയിനിന്റെ ഭാഗമായി നടത്തും.
പുകയിലക്കെതിരായ പ്രവര്‍ത്തനങ്ങള്‍ക്കായി പോലീസ്, എക്സൈസ്, വിദ്യാഭ്യാസം, തദ്ദേശസ്വയംഭരണം, വനിത-ശിശു വികസനം, തൊഴില്‍, പിഡബ്ല്യുഡി, പിആര്‍ഡി തുടങ്ങിയ വകുപ്പുകളുടെയും എന്‍എസ്എസ്, എന്‍സിസി, സിബിഎസ്ഇ ഐസിഎസ്സി ജില്ലാ കോര്‍ഡിനേറ്റര്‍മാര്‍, ആരോഗ്യരംഗത്ത് പ്രവര്‍ത്തിക്കുന്ന സന്നദ്ധ സംഘടനകള്‍, ഡി അഡിക്ഷന് സെന്ററുകള്‍, സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ്, കമ്യൂണിറ്റി മെഡിസിന് വകുപ്പ് തുടങ്ങിയവയുടെ പ്രവര്‍ത്തനം ഏകോപിപ്പിക്കാനും തീരുമാനിച്ചു. യോഗത്തില്‍ എഡിഎം ഇന്‍ചാര്‍ജ് പി.എന്‍.പുരുഷോത്തമന് അധ്യക്ഷത വഹിച്ചു.